വാര്‍ഡ് വിഭജനം: പബ്ലിക്ക് ഹിയറിംഗിൽ 2002 പരാതികൾ പരിഗണിച്ചു
ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജനവും അതിര്‍ത്തി നിര്‍ണയവും സംബന്ധിച്ച പരാതികള്‍ പരിഹരിക്കുന്നതിനായി കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ രണ്ട് ദിവസങ്ങളിലായി നടത്തിയ പബ്ലിക് ഹിയറിംഗിൽ 2002 പരാതികൾ നേരിട്ട് പരിഗണിച്ചു. ഡീലിമിറ്റേഷന്‍ കമ്മീഷന്‍ ചെയര്‍മാനും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറുമായ എ.ഷാജഹാന്റെ നേതൃത്വത്തിലാണ് പബ്ലിക് ഹിയറിംഗ് നടത്തിയത്.
വാർഡുകളുടെ പേര്, വീട്ടുനമ്പറുകൾ, അതിർത്തി നിർണ്ണയം എന്നിവ രേഖപ്പെടുത്തുന്നതിൽ വന്ന പിഴവുകൾ സംബന്ധിച്ച പരാതികളാണ് ഭൂരിഭാഗവും ലഭിച്ചത്. ഇതോടെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും ഹിയറിംഗ് പൂർത്തിയായി. ജനുവരി 16 മുതൽ ഫെബ്രുവരി 22 വരെയായിരുന്നു സംസ്ഥാന തലത്തിൽ പബ്ലിക് ഹിയറിംഗ് നടന്നത്. ഹിയറിംഗിൽ ഹാജരായവരുടെ എല്ലാ പരാതികളും കമ്മീഷൻ നേരിട്ട് കേട്ടു. ഓരോ പരാതിയിന്മേലുള്ള അന്തിമതീരുമാനം ഡീലിമിറ്റേഷന്‍ കമ്മീഷന്റെ മുഴുവൻ അംഗങ്ങളും പങ്കെടുക്കുന്ന കമ്മീഷൻ യോഗത്തിൽ വെച്ച് പരിഹരിച്ച് അന്തിമവിജ്ഞാപനം ഒരു മാസത്തിനകം പുറപ്പെടുവിക്കുമെന്ന് എ.ഷാജഹാൻ പറഞ്ഞു.
21ന് നടത്തിയ ഹിയറിംഗിൽ അതിയന്നൂര്‍, ചിറയിന്‍കീഴ്, കിളിമാനൂര്‍, നെടുമങ്ങാട്. നേമം, പാറശാല, പെരുങ്കടവിള , പോത്തന്‍കോട്, വാമനപുരം, വര്‍ക്കല, വെള്ളനാട് ബ്ലോക്കുകളിലെ പരാതികളാണ് പരിഗണിച്ചത്. 22ന് നടന്ന ഹിയറിംഗിൽ തിരുവനന്തപുരം കോർപ്പറേഷനിലെ 770 പരാതികളും നാല് മുനിസിപ്പാലിറ്റികളിലെ 77 പരാതികളും പരിഗണിച്ചു.
വാര്‍ഡ് വിഭജനവുമായി ബന്ധപ്പെട്ട പൊതുജനങ്ങള്‍/ സംഘടനകള്‍ തുടങ്ങിയവര്‍ക്കുള്ള പരാതികള്‍/ ആക്ഷേപങ്ങള്‍/ നിര്‍ദ്ദേശങ്ങള്‍ എന്നിവ നേരിട്ടു കേട്ട് പരിഹരിക്കുന്നതിന്റെ ഭാഗമായാണ് പബ്ലിക്ക് ഹിയറിംഗ് സംഘടിപ്പിച്ചത്. ഇത്തവണ വാർഡ് വിഭജനം സംബന്ധിച്ച കരടിലെ മാപ്പ് തയ്യാറാക്കിയത് ക്യൂ ഫീൽഡ് ആപ്ലിക്കേഷൻ ഉപയോഗിച്ചാണ്. ഇതോടൊപ്പമുള്ള നോട്ടിഫിക്കേഷൻ, പ്രസിദ്ധീകരിച്ച കരട്, മുഴുവൻ പരാതികളുടേയും റിപ്പോർട്ട് എന്നിവ ഡിജിറ്റൈസ് ചെയ്തിട്ടുണ്ട്.
ജില്ലാ ഇലക്ഷന്‍ ഓഫീസറും ജില്ലാ കളക്ടറുമായ അനുകുമാരി, സബ് കളക്ടർ ആൽഫ്രഡ് ഒ.വി, ഡീലിമിറ്റേഷന്‍ കമ്മീഷന്‍ സെക്രട്ടറി എസ്. ജോസ്‌നമോള്‍, ഡെപ്യൂട്ടി കളക്ടര്‍ (ഇലക്ഷന്‍) എന്‍. ബാലസുബ്രഹ്മണ്യന്‍ എന്നിവര്‍ പങ്കെടുത്തു.
- Log in to post comments