Skip to main content

ജില്ലയിലെ ആദ്യ സമ്പൂർണ്ണ ശുചിത്വ നഗരസഭയായി കൂത്താട്ടുകുളം

ജില്ലയിലെ ആദ്യ സമ്പൂർണ്ണ ശുചിത്വ നഗരസഭയായി കൂത്താട്ടുകുളം. മാലിന്യ മുക്ത നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി നഗരസഭ ശുചിത്വരംഗത്ത് ഏറ്റെടുത്ത് നടപ്പാക്കിയ പ്രവർത്തനങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് എറണാകുളം ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് നഗരസഭയെ സമ്പൂർണ്ണ ശുചിത്വ നഗരമായി പ്രഖ്യാപിച്ചത്. നഗരസഭ ചെയർപേഴ്സൺ വിജയ ശിവൻ യോഗത്തിൽഅധ്യക്ഷത വഹിച്ചു.

 

ശുചിത്വ നഗര പ്രഖ്യാപനത്തോട് അനുബന്ധിച്ച് നഗരസഭ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നിന്നും ആരംഭിച്ച ശുചിത്വ റാലി നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ അംബിക രാജേന്ദ്രൻ, ജിജി ഷാനവാസ് എന്നിവർ ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു.

 

തദ്ദേശസ്വയംഭരണ വകുപ്പ്, ശുചിത്വമിഷൻ , ഹരിത കേരളം മിഷൻ, കേരള ഖര മാലിന്യസംസ്കരണ പദ്ധതി തുടങ്ങിയവയുടെ നേതൃത്വത്തിലാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്. ശാസ്ത്രീയ മാലിന്യ പരിപാലനം, ഹരിത പെരുമാറ്റച്ചട്ടം, ജൈവ വൈവിധ്യം, കൃഷി, ഊർജ സംരക്ഷണം, ജല സുരക്ഷ, വാതിൽപ്പടി ശേഖരണം ,പൊതു ശുചിത്വം , മറ്റു അനുബന്ധ പ്രവർത്തനങ്ങൾ എന്നിവയിലെ മികവിന്റെ അടിസ്ഥാനത്തിലാണ് കൂത്താട്ടുകുളത്തെ സമ്പൂർണ്ണ മാലിന്യ മുക്ത നഗരസഭയായി പ്രഖ്യാപിച്ചത്.

 

പദ്ധതിയുടെ ഭാഗമായി വിദ്യാലയങ്ങൾ, അങ്കണവാടികൾ, സർക്കാർ ഓഫീസുകൾ, പൊതുമേഖല സ്ഥാപനങ്ങൾ, കുടുംബശ്രീ അയൽക്കൂട്ടങ്ങൾ എന്നിവയെ നേരിൽ പരിശോധിച്ച്, ഗ്രേഡിങ് നടത്തി. പോരായ്‌മകൾ പരിഹരിച്ച് അവരെ നിശ്ചിത നിലവാരത്തിലേക്ക് ഉയർത്തി ഹരിത സർട്ടിഫിക്കറ്റിന് അർഹരാക്കി. 

 

33 സർക്കാർ പൊതുമേഖല അർദ്ധ സർക്കാർ സ്ഥാപനങ്ങൾ, ഒമ്പത് വിദ്യാലയങ്ങൾ, 15 അംഗണവാടികൾ , 151 അയൽക്കൂട്ടങ്ങൾ എന്നിവയെ ഹരിത സ്ഥാപനങ്ങൾ ആക്കുകയും , ഹരിത ടൗൺ പ്രഖ്യാപനം നടത്തുകയും ഉണ്ടായി . കൂടാതെ വാർഡ് കൗൺസിലറുടെ നേതൃത്വത്തിൽ പ്രത്യേക വാർഡ് സഭകൾ ചേർന്ന് വാർഡ് തല ശുചിത്വ പ്രഖ്യാപനവും നടത്തി. കുട്ടികളിൽ ശുചിത്വ അവബോധം സൃഷ്ടിക്കുന്നതിനായി ശുചിത്വത്സവങ്ങൾ കുട്ടികളുടെ ഹരിത സഭകൾ വിവിധ സ്ഥാപന മേധാവികൾക്കും നോഡൽ ഓഫീസർമാർക്കും പരിശീലനങ്ങൾ പ്രത്യേക ശുചീകരണ പ്രവർത്തനങ്ങൾ എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്.

 

പൊതുസ്ഥലങ്ങളിൽ ബോട്ടിൽ ബൂത്തുകളും മിനി എംസിഎഫുകളും ട്വിൻ ബിന്നുകളും ഉറവിട മാലിന്യ സംസ്കരണ ഉപാധികളും വിതരണം ചെയ്തു. ഹരിതമിത്രം ആപ്പ് വഴി 100% വാതിൽ പടി ശേഖരണവും യൂസർ ഫീ കളക്ഷനും തുടർച്ചയായി കൈവരിക്കാൻ സാധിച്ചിട്ടുണ്ട്. ഹരിത കർമ്മ സേനാംഗങ്ങളുടെ ശരാശരി വരുമാനം 13,000 രൂപയാക്കി മാറ്റി. ശുചിത്വവുമായി ബന്ധപ്പെട്ട് നിയമലംഘനങ്ങൾക്ക് ഒന്നര വർഷത്തിനുള്ളിൽ നാലരലക്ഷം രൂപ പിഴ അടപ്പിക്കുകയും ചെയ്തു. ഇത്തരത്തിലുള്ള എല്ലാ ഘടകങ്ങളും പരിഗണിച്ചാണ് നഗരസഭയെ സമ്പൂർണ്ണ ശുചിത്വ നഗരസഭയായി പ്രഖ്യാപിച്ചത്. 

 

ചടങ്ങിനോട് അനുബന്ധിച്ച് മികച്ച ഹരിത സ്ഥാപനങ്ങളായി തിരഞ്ഞെടുക്കപ്പെട്ട ശ്രീധരീയം ആയുർവേദിക് ഐ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെൻറർ , മീറ്റ് പ്രോഡക്റ്റ് ഓഫ് ഇന്ത്യ എന്നിവയ്ക്കും മികച്ച ഹരിത വിദ്യാലയങ്ങളായി തിരഞ്ഞെടുക്കപ്പെട്ട ഗവൺമെൻറ് യുപി സ്കൂളിനും , മേരിഗിരി പബ്ലിക് സ്കൂളിനും , നഗര സൗന്ദര്യവൽക്കരണ പ്രവർത്തനങ്ങളിൽ പങ്കാളികളായ മർച്ചൻസ് അസോസിയേഷനും , വ്യാപാരി വ്യവസായി സമിതി ശുചിത്വ രംഗത്ത് മികച്ച പ്രവർത്തനം കാഴ്ചവച്ച നഗരസഭ ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷിബി ബേബി ജില്ലാ, നവകേരളം കർമ്മപദ്ധതി - 2 ജില്ലാ കോഡിനേറ്റർ രഞ്ജിനി എസ് ഹരിത കേരളം റിസോഴ്സ് പേഴ്സൺ എ എ സുരേഷ് , മാലിന്യത്തിൽ നിന്നും അലങ്കാര വസ്തുക്കൾ നിർമ്മിച് മാതൃകയായ രശ്മി സി ആർ , ഹരിത കർമ്മ സേനാംഗങ്ങൾ കണ്ടിജന്റ് ജീവനക്കാർ തുടങ്ങിയവരെ ചടങ്ങിൽ ആദരിച്ചു. 

 

യോഗത്തിൽ ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷിബി ബേബി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പ്രിൻസ് പോൾ ജോൺ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജിജീഷ് ഷാനവാസ്, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അംബിക രാജേന്ദ്രൻ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മറിയ ഗോരേത്തി, നവകേരളം കർമ്മ പദ്ധതി എറണാകുളം ജില്ലാ കോഡിനേറ്റർ എസ് രഞ്ജിനി, ശുചിത്വമിഷൻ റിസോഴ്സ് പേഴ്സൺ കെ എസ് പുരുഷോത്തമൻ, നഗരസഭാ സെക്രട്ടറി എസ് ഷീബ, ക്ലീൻ സിറ്റി മാനേജർ എം ആർ സാനു, സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ കെ സിജു തുടങ്ങിയവർ സംസാരിച്ചു നഗരസഭ കൗൺസിലർമാർ കുടുംബശ്രീ അംഗങ്ങൾ , തൊഴിലുറപ്പ് തൊഴിലാളികൾ, ആശാ പ്രവർത്തകർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു

date