Skip to main content

റോഡ് വികസനത്തിന് ഭൂമി ഏറ്റെടുക്കല്‍ വേഗത്തിലാക്കണം: മന്ത്രി ജി. സുധാകരന്‍

 

സംസ്ഥാനത്തെ റോഡ് വികസന പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനു ഭൂമി ഏറ്റെടുക്കല്‍ വേഗത്തിലാക്കണമെന്നു പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍. അടിസ്ഥാന സൗകര്യങ്ങള്‍ കാലത്തിനൊപ്പം നവീകരിച്ച് നവകേരളം യാഥാര്‍ഥ്യമാക്കുകയാണു ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.  പാറശാല കുടപ്പനമൂടില്‍ മലയോര ഹൈവേയുടെ നിര്‍മാണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

പാറശാല മുതല്‍ കാസര്‍കോഡ് വരെ നിര്‍മിക്കുന്ന മലയോര ഹൈവേയുടെ കുടപ്പനമൂട് - പാറശാല റീച്ചിന്റെ നിര്‍മാണോദ്ഘാടനമാണു മന്ത്രി നിര്‍വഹിച്ചത്. കിഫ്ബിയില്‍പ്പെടുത്തി 53.84 കോടി രൂപ പദ്ധതിക്കായി അനുവദിച്ചിട്ടുണ്ട്. 47 റീച്ചുകളിലായി നിര്‍മാണം നടക്കേണ്ട മലയോര ഹൈവേയില്‍ കാസര്‍കോഡ് രണ്ടു റീച്ചിലും പൂനലൂരില്‍ ഒരു റീച്ചിലും ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയായി നിര്‍മാണ നടപടികള്‍ തുടങ്ങിയിട്ടുണ്ട്. ശേഷിക്കുന്ന സ്ഥലങ്ങളിലും ഉടന്‍ ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കണമെന്നു മന്ത്രി പറഞ്ഞു. ഇതിന് ജനപ്രതിനിധികളും പൊതുജനങ്ങളും മുന്‍കൈയെടുക്കണം.

വികസന പദ്ധതികളാണു നാടിന്റെ വളര്‍ച്ചയുടെ അളവുകോല്‍. അവയുടെ പൂര്‍ത്തീകരണത്തിന് തടസമായി വരുന്ന നീക്കങ്ങളെ തള്ളിക്കളയണം. അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ജീവിത നിലവാര പുരോഗതി കൈവരിക്കുന്നതിനുമുള്ള ചര്‍ച്ചകള്‍ക്കാണു പ്രാധാന്യം നല്‍കേണ്ടതെന്നും മന്ത്രി പറഞ്ഞു.

സി.കെ. ഹരീന്ദ്രന്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. സുജാത കുമാരി, പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആര്‍. സലൂജ, പാറശാല നിയമസഭാ മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലെ പ്രസിഡന്റുമാര്‍, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം ചീഫ് എന്‍ജിനീയര്‍ വി.വി. ബിനു, പൊതുമരാമത്ത് വകുപ്പ് ദക്ഷിണ മേഖലാ സൂപ്രണ്ടിങ് എന്‍ജിനീയര്‍ ജി. ഉണ്ണിക്കൃഷ്ണന്‍ നായര്‍, വകുപ്പിലെ മറ്റ് ഉദ്യോഗസ്ഥര്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്‍.പി. 2587/2018)

 

date