Skip to main content

കേരഗ്രാമം പദ്ധതിക്ക് തുടക്കമായി

 

* നാളികേരത്തിന്റെ ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കല്‍ ലക്ഷ്യം
* പദ്ധതി നടപ്പാക്കുന്ന ആദ്യ നഗരസഭാ വാര്‍ഡായി തിരുവല്ലം

നാളികേര ഉല്‍പാദനവും ഉല്‍പാദന ക്ഷമതയും വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കൃഷി വകുപ്പ് തിരുവല്ലം കൃഷിഭവന്റെ നേതൃത്വത്തില്‍ ആവിഷ്‌കരിച്ച കേരഗ്രാമം പദ്ധതിയ്ക്ക് തുടക്കമായി. സംസ്ഥാനത്ത് പദ്ധതി നടപ്പാക്കുന്ന ആദ്യ നഗരസഭ വാര്‍ഡാണ് തിരുവല്ലം . തിരുവല്ലം ഗവണ്‍മന്റ് എല്‍.പി.എസില്‍ നടന്ന ചടങ്ങില്‍ പദ്ധതിയുടെ ഉദ്ഘാടനം കൃഷി മന്ത്രി വി.എസ് സുനില്‍കുമാര്‍ നിര്‍വ്വഹിച്ചു. 625 ഏക്കറില്‍ 43,750  തെങ്ങുകള്‍ക്ക് 'സമഗ്ര നാളികേര പരിപാലനം എന്നതാണ്  പദ്ധതിയുടെ പ്രഥമ ലക്ഷ്യം.

നാളികേരത്തില്‍ നിന്ന് മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നതിന് ശ്രമിക്കണമെന്നും  ഇതിനായി പ്രത്യേക യൂണിറ്റുകള്‍ തുടങ്ങണമെന്നും മന്ത്രി പറഞ്ഞു . നിലവിലെ ഏഴര ലക്ഷം ഹെക്ടറില്‍ നിന്ന് 10 ലക്ഷം ഹെക്ടറായി നാളികേര കൃഷി വര്‍ധിപ്പിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു

പദ്ധതി പ്രകാരം  രോഗം ബാധിച്ച ഒരു തെങ്ങ് മുറിച്ചുമാറ്റുന്നതിന് 1000 രൂപ സബ്സിഡി നല്‍കുന്നതിനോടൊപ്പം രോഗ പ്രതിരോധ ശേഷിയുള്ളതും അത്യുല്‍പാദനക്ഷമതയുള്ള  നല്ലയിനം തെങ്ങിന്‍ തൈകള്‍ പകരം നല്‍കുന്നു, 2000 രൂപ സബ്സിഡി നിരക്കില്‍ തെങ്ങുകയറ്റ യന്ത്രം, പമ്പ് സെറ്റ്, കമ്പോസ്റ്റ് യൂണിറ്റ് എന്നിവയ്ക്ക് 10,000 രൂപ വീതം സബ്സിഡി തുടങ്ങിയവ ലഭ്യമാണ്.  കൂടാതെ സംയോജിത വള പ്രയോഗം ജലസേചനം എന്നിവയ്ക്കും സബ്സിഡി അനുവദിക്കുന്നുണ്ട്.

പദ്ധതി ഉദ്ഘാടനത്തോടനുബന്ധിച്ച് സമഗ്ര നാളികേര പരിപാലനം എന്ന വിഷയത്തില്‍ സെമിനാറും സംഘടിപ്പിച്ചു. കേരള കാര്‍ഷിക സര്‍വകലാശാലയില്‍ നിന്ന് വിരമിച്ച റിസര്‍ച്ച് ഡയറക്ടര്‍ ഡോ. ആര്‍ വിക്രമന്‍ നായരാണ് ക്ളാസ് നയിച്ചത്. തെങ്ങു പരിപാലനം രോഗ നിയന്ത്രണം തെങ്ങിന് ഉപയോഗപ്രദമായ രീതിയില്‍ ഇടവിള കൃഷി എന്നിവയായിരുന്നു വിഷയം.  

മേയര്‍ വി.കെ. പ്രശാന്ത് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഒ. രാജഗോപാല്‍ എം.എല്‍.എ സന്നിഹിതനായിരുന്നു. സമഗ്ര നാളികേര പരിപാലനത്തിന്റെ വാര്‍ഡ് തല ഉദ്ഘാടനം ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍ നിര്‍വ്വഹിച്ചു.  വിവിധ വാര്‍ഡ് കൗണ്‍സിലര്‍മാര്‍ കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ കേര സമിതി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ (വൈ.പി) എസ്. താജുന്നിസ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നെയ്യാറ്റിന്‍കര അസിസ്റ്റന്റ് കൃഷി ഡയറക്ടര്‍ എസ . അജിത നന്ദി പറഞ്ഞു.
(പി.ആര്‍.പി. 2589/2018)

 

date