Skip to main content

രജിസ്‌ട്രേഷന്‍ വകുപ്പിന്റെ പ്രവര്‍ത്തനങ്ങളില്‍ ജീവനക്കാര്‍ ഒറ്റക്കെട്ടായി നില്‍ക്കണം: മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍

സംസ്ഥാനത്ത് റവന്യൂ വരുമാനം കൂടുതലുള്ള രണ്ട് വകുപ്പുകളിലൊന്നായ രജിസ്‌ട്രേഷന്‍ വകുപ്പിന്റെ സേവനങ്ങള്‍ കാര്യക്ഷമവും സ്തുത്യര്‍ഹവുമാക്കണമെന്നും അതിനായി എല്ലാ ജീവനക്കാരുടെയും കൂട്ടായ ശ്രമം ഉണ്ടാകണമെന്നും രജിസ്ട്രേഷന്‍ മ്യൂസിയം-പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

ഇടുക്കി ജില്ലയിലെ രജിസ്ട്രേഷന്‍ വകുപ്പിന്റെ ജില്ലാതല അവലോകന യോഗം ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
 
ഫയലുകള്‍ സമയബന്ധിതമായി തീര്‍പ്പാക്കണമെന്നും നിലവില്‍ രൂപീകരിക്കപ്പെട്ട ജനകീയ സമിതിയിലൂടെ പൊതുജനങ്ങളുടെ നേരിട്ടുള്ള ഇടപെടലുകള്‍ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന് ഉപകരിക്കുമെന്നും മന്ത്രി യോഗത്തില്‍ പറഞ്ഞു.

തൊടുപുഴ പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ രജിസ്‌ട്രേഷന്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍ ശ്രീധന്യ സുരേഷ് അധ്യക്ഷത വഹിച്ചു.
       
60000 സബ് രജിസ്ട്രാര്‍ ഓഫീസിനെയും സംബന്ധിച്ച 2024-25 റവന്യൂ വരുമാനം യോഗത്തില്‍ അവലോകനം ചെയ്തു.

     യോഗത്തില്‍ ദക്ഷിണ മധ്യമേഖല ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ കെ.സി മധു, ഇടുക്കി ജില്ലാ രജിസ്ട്രാര്‍ രഘു കെ ആര്‍, സബ് രജിസ്ട്രാര്‍മാര്‍, ചിട്ടി ഓഡിറ്റര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

 

 

date