Skip to main content

ജില്ലയിലെ കെഎസ്ടിപി റോഡ് നിര്‍മാണം; പുരോഗതി വിലയിരുത്തി

ജില്ലയില്‍ കേരള സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് പ്രോജക്ട് (കെഎസ്ടിപി) ഏറ്റെടുത്ത് നടത്തുന്ന റോഡ് നിര്‍മ്മാണങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിന് ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. മഴയ്ക്ക് മുന്‍പായി റോഡുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കണമെന്ന് ജില്ലാ കളക്ടര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. തൃശ്ശൂര്‍ - കുറ്റിപ്പുറം റോഡിന്റെ നിര്‍മ്മാണം 33 ശതമാനം പൂര്‍ത്തിയായി. റോഡിന്റെ ഒന്നാംഘട്ട ടാറിങ് മെയ് അവസാനം പൂര്‍ത്തിയാക്കുമെന്നും നവംബര്‍ അവസാനത്തോടുകൂടി തൃശ്ശൂര്‍ - കുറ്റിപ്പുറം റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തികളെല്ലാം പൂര്‍ത്തിയാക്കുമെന്നും കെഎസ്ടിപി അധികൃതര്‍ അറിയിച്ചു.

 കൊടുങ്ങല്ലൂര്‍ ഷൊര്‍ണൂര്‍ റോഡിന്റെ കെഎസ്ടിപി റോഡ് വര്‍ക്കിന്റെ 70 ശതമാനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. മാപ്രാണം മുതല്‍ ആറാട്ടുപുഴ വരെ 5 കിലോമീറ്റര്‍  റോഡിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നു. മാപ്രാണം മുതല്‍ പുത്തന്‍തോട് വരെയുള്ള റോഡ് മെയ് മാസം അവസാനത്തോടുകൂടിയും പുത്തന്‍തോട് മുതല്‍ കരുവന്നൂര്‍ വരെയുള്ള റോഡ് ജൂണ്‍ അവസാനത്തോടു കൂടിയും കരുവന്നൂര്‍ മുതല്‍ ആറാട്ടുപുഴ വരെയുള്ള റോഡ് ജൂലൈ അവസാനത്തോടുകൂടിയും പൊതുജനങ്ങള്‍ക്ക് തുറന്നു നല്‍കും.

 കൊടുങ്ങല്ലൂര്‍ മുതല്‍ കരൂപ്പടന്ന വരെയുള്ള റോഡിന്റെ നിര്‍മ്മാണം എത്രയും പെട്ടെന്ന് ആരംഭിച്ച് മഴക്കു മുന്‍പെ തീര്‍ക്കാന്‍ കളക്ടര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ബിഎംബിസി റോഡ് ആയിട്ടാണ് ഈ ഭാഗത്ത് ചെയ്യുന്നത്. റോഡ് പണി നടക്കുമ്പോള്‍ ആവശ്യമായ ഡൈവേര്‍ഷന്‍ സബ് കളക്ടര്‍ തൃശ്ശൂരിന്റെ നേതൃത്വത്തിലുള്ള സബ് കമ്മിറ്റി കൂടി ചര്‍ച്ച ചെയ്ത് തീരുമാനിക്കണമെന്നും യോഗം നിര്‍ദ്ദേശിച്ചു.

 കളക്ടറേറ്റ് എക്സിക്യൂട്ടീവ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എംഎല്‍എ മാരായ എ.സി മൊയ്തീന്‍, വി.ആര്‍ സുനില്‍കുമാര്‍, സബ് കളക്ടര്‍ അഖില്‍ വി. മേനോന്‍, കെഎസ്ടിപി ഉദ്യോഗസ്ഥര്‍, മറ്റു വകുപ്പ്തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date