Skip to main content

പാലക്കാടിന്റെ മഹാമേളയ്ക്ക് ഇന്ന് കൊടിയേറ്റം

 

 

എന്റെ കേരളം പ്രദര്‍ശന വിപണനമേള 2025; മെയ് 4 മുതല്‍ 10 വരെ

വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷണന്‍കുട്ടി ഉദ്ഘാടനം ചെയ്യും

തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് അധ്യക്ഷനാവും.

 

പാലക്കാടിന്റെ മഹാമേളയ്ക്ക് ഇന്ന് കൊടിയേറ്റം. രണ്ടാം പിണറായി വിജയന്‍ മന്ത്രി സഭയുടെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ നടത്തുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേള ഇന്ന് തുടങ്ങും. പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാന്റിന് സമീപമുളള മൈതാനത്താണ് മേള നടക്കുക.  ഇന്ന് വൈകീട്ട് (മെയ് 4) അഞ്ചിന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി മേള ഉദ്ഘാടനം ചെയ്യും. തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് അധ്യക്ഷനാവും. രാവിലെ ഒമ്പത് മുതല്‍ രാത്രി പത്ത് വരെയാണ് മേളയുടെ സമയക്രമം. പ്രവേശനം സൗജന്യമാണ്. പാര്‍ക്കിങ് സൗകര്യം ലഭ്യമാണ്.

 

എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ നേതൃത്വത്തില്‍ തൊഴില്‍മേള, വനിത ശിശു വികസന വകുപ്പിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കുമായി സൗജന്യ കൗണ്‍സലിങും, പൊലീസ് ഡോഗ് ഷോ, കുടുംബശ്രീയുടെ നേതൃത്വത്തില്‍ കൈമാറ്റ ചന്ത, ഫിഷ് സ്പാ, എ.ഐ പ്രദര്‍ശനവും ക്ലാസും  പാലക്കാടന്‍ രുചി വൈഭവങ്ങളോടുകൂടിയ ഫുഡ് കോര്‍ട്ട്, സൗജന്യ കുതിര സവാരി, ആധാര്‍ കാര്‍ഡ് എടുക്കാനും തെറ്റ് തിരുത്താനുള്‍പ്പടെ അക്ഷയയുടെ പ്രത്യേക സ്റ്റാള്‍, സഹകരണ വകുപ്പിന്റെ പുഷ്പമേള, താരതമ്യേന വിലക്കുറവില്‍ കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനം, പൊതുജനങ്ങള്‍ക്ക് പാട്ട് പാടാന്‍ അവസരം നല്‍കുന്ന സിംഗിങ് പോയിന്റ്, പൊതുജനങ്ങളുടെ രേഖാചിത്രം സൗജന്യമായി വരക്കാന്‍ കലാകാരനും മേളയിലുണ്ടാവും.  വ്യവസായ വകുപ്പ് സംരംഭകര്‍ക്കായി ഹെല്‍പ് ലൈന്‍സെന്ററും കൈത്തറി-കരകൗശലം, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ് ഉപകരണങ്ങളുടെ പ്രദര്‍ശനവും മേളയില്‍ ഉള്‍പ്പെടും.

 

കലാസാസ്‌കാരിക പരിപാടികള്‍ ഇന്ന് വൈകീട്ട് 6.45 ന് ആരംഭിക്കും. പ്രശസ്ത പിന്നണി ഗായികയും ചലച്ചിത്ര നടിയുമായ സുനിത നെടുങ്ങാടിയും സംഘവും  അവതരിപ്പിക്കുന്ന ഉറുദു, ഹിന്ദി, മലയാളം ഗസല്‍ നിശ അരങ്ങേറും. 8.30 ന് പ്രമുഖ നാടന്‍പാട്ട് ഗുരുവായ ജനാര്‍ദ്ദനന്‍ പുതുശ്ശേരിയും സംഘവും ഗ്രാമച്ചന്തം എന്ന പേരില്‍ നാടന്‍ കലകള്‍ അവതരിപ്പിക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ തോല്‍പാവക്കൂത്ത്, ഏകപാത്ര നാടകം, കണ്യാര്‍കളി, വയലിന്‍ഫ്യൂഷ്യന്‍, പൊറാട്ട് നാടകം, ഭിന്നശേഷി കലാകാരന്മാരുടെ നൃത്യ നൃത്തങ്ങള്‍, കോമഡി ഷോ, നാടകം, ടാറനാ ബാന്‍ഡിന്റെ ഫ്യൂഷന്‍സംഗീതം, സ്വരലയ ഓര്‍ക്കസ്ട്രയുടെ സ്വര രാഗ സുധ സംഗീത മെഗാ ഷോ, ഭരതനാട്യം, ഇരുള നൃത്തം, പൊറാട്ട് കള, മോഹിനിയാട്ടം കച്ചേരി തുടങ്ങി നിരവധി പരിപാടികള്‍ നടക്കും.

 

വിവിധ വകുപ്പുകളുടെ തീം-സര്‍വീസ് സ്റ്റാളുകളും കൊമേഴ്ഷ്യല്‍സ്റ്റാളുകളും ഉള്‍പ്പെടെ 250 ഓളം സ്റ്റാളുകള്‍ മേളയുടെ ഭാഗമാകും. സമാപനം മെയ് 10-ന് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്യും. മെയ് നാലിന് ഉദ്ഘാടന ദിവസം വൈകീട്ട് വാലിപറമ്പ് ജങ്ഷന്‍(സ്റ്റേഡിയം ബൈപാസ് ജംങ്ഷന്‍) തുടങ്ങി മേള നഗരി വരെ ഘോഷയാത്രയുണ്ടാവും. കുതിര സവാരിയും ആയോധനകലയും ലഹരിവിരുദ്ധ കാമ്പയിനിന്റെ ഭാഗമായി ഫേസ് പെയിന്റിങ്ങും ഘോഷയാത്രയില്‍ അണിനിരക്കും.

date