Skip to main content
.

എൻ്റെ കേരളം മേളയിൽ വിന്റേജ് ടാക്കീസ്; ആസ്വദിക്കാം ഹിറ്റ് സിനിമകൾ ഒരു വട്ടം കൂടി

 

 

പഴയ കാല സിനിമകൾ തിയേറ്റർ ആംബിയൻസിൽ ഒരിക്കൽ കൂടി ആസ്വദിക്കണോ? റീമാസ്റ്റർ പതിപ്പ് പുറത്തിറങ്ങുന്നതു വരെ കാത്തിരിക്കേണ്ട - വാഴത്തോപ്പ് ഗവ. വിഎച്ച്എസ്എസ് ഗ്രൗണ്ടിലെ എൻ്റെ

കേരളം പ്രദർശന വിപണനമേളയിലെത്തിയാൽ മതി. സംസ്ഥാന ചലച്ചിത്രവികസന കോർപറേഷന്റെ നേതൃത്വത്തിൽ മിനി തീയേറ്റർ ഇവിടെ ഒരുക്കിയിട്ടുണ്ട്. പുതിയ ടെക്‌നോളജിയിൽ പഴയകാല സിനിമകൾ പഴയ സിനിമാകൊട്ടകയുടെ ആംബിയൻസിൽ ഇരുന്ന് കാണം. അതും സൗജന്യമായി. രാവിലെ 9 മുതൽ വൈകീട്ട് 9 വരെ പ്രദർശനം ഉണ്ട്. 

 

എൽ.ഇ.ഡി. വാളിലാണ് പ്രദർശനം.

ഒരു തീയറ്ററിൽ തുടർച്ചയായി 405 ദിവസം ഓടിയ സിദ്ദിഖ്- ലാൽ കൂട്ടുകെട്ടിൽ പിറന്ന ഗോഡ് ഫാദർ, സത്യൻ,പ്രേം നസീർ,ഷീല, അടൂർഭാസി എന്നിവർ പ്രധാന വേഷത്തിലെത്തിയ തകഴി ശിവശങ്കരപ്പിള്ളയുടെ നോവലിന്റെ ചലച്ചിത്ര ആവിഷ്‌കാരമായ കെ.എസ്. സേതുമാധവൻ സംവിധാനം ചെയ്ത അനുഭവങ്ങൾ പാളിച്ചകൾ, ജോൺ ഏബ്രഹാമിന്റെ ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങൾ, ടി.വി. ചന്ദ്രൻ സംവിധാനം ചെയ്ത ആലീസിന്റെ അന്വേഷണം, പി.എ. ബക്കറിന്റെ  കബനീനദി ചുവന്നപ്പോൾ, ഭരതന്റെ ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടം, ഐ. വി. ശശിയുടെ 1921, മധുപാൽ സംവിധാനം ചെയ്ത ഒഴിമുറി തുടങ്ങിയ ചലച്ചിത്രങ്ങൾ സിനിമാ പ്രേമികൾക്കായി പ്രദർശിപ്പിക്കുന്നുണ്ട്. പ്രദർശനം മെയ് 5 ന് സമാപിക്കും. ചലച്ചിത്ര വികസന കോർപ്പറേഷൻ നിർമ്മിച്ച ചിത്രങ്ങളും പ്രദർശിപ്പിക്കുന്നുണ്ട്.

 

ഫോട്ടോ :എൻ്റെ കേരളം പ്രദർശന വിപണന മേളയിലെ മിനി തിയേറ്റർ

 

date