Skip to main content

രണ്ടാം പിണറായി സര്‍ക്കാരിന്റെ നാലാം വാര്‍ഷികം: മുഖ്യമന്ത്രിയുടെ ജില്ലാതലയോഗം ഇന്ന് (മെയ് 14ന്);   എന്റെ കേരളം പ്രദര്‍ശന വിപണന മേള മെയ് 18 മുതല്‍ 24 വരെ

എല്ലാ തരം ജനവിഭാഗങ്ങളുമായി സംവദിക്കുന്നതിന്റെ ഭാഗമായാണ് മുഖ്യമന്ത്രി പങ്കെടുക്കുന്ന ജില്ലാതല യോഗവും എന്റെ കേരളം പ്രദര്‍ശന മേളയും  സംഘടിപ്പിക്കുന്നതെന്ന് റവന്യു ഭവന വകുപ്പ് മന്ത്രി കെ. രാജന്‍. വ്യത്യസ്ത പദ്ധതികളുടെ ഗുണഭോക്താക്കളെക്കൂടി ഉള്‍കൊള്ളിച്ച് കൊണ്ടാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ജില്ലാതല യോഗം നടത്തുന്നതെന്ന് ഉന്നതവിദ്യാഭ്യാസ സാമൂഹികനീതി വകുപ്പ് മന്ത്രി ആര്‍. ബിന്ദു പറഞ്ഞു. എന്റെ കേരളം പ്രദര്‍ശന, വിപണ മേളയുടെ ഭാഗമായി വിളിച്ച് ചേര്‍ത്ത പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രിമാര്‍.

 ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റേയും വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് മെയ് 14 ന് മുഖ്യമന്ത്രിയുടെ ജില്ലാതല യോഗവും മെയ് 18 മുതല്‍ 24 വരെയുള്ള തീയതികളിലായി എന്റെ കേരളം മെഗാ പ്രദര്‍ശന വിപണന മേളയും സംഘടിപ്പിക്കുന്നത്.

ജില്ലയിലെ വ്യത്യസ്ത മേഖലകളിലെ ക്ഷണിക്കപ്പെട്ടവര്‍ പ്രതിനിധികളായെത്തുന്ന ജില്ലാതല യോഗം മെയ് 14 ന് രാവിലെ 10.30 മുതല്‍ 12.30 വരെ തൃശ്ശൂര്‍ കാസിനോ ഹോട്ടല്‍ ലിമിറ്റഡില്‍ നടക്കും. സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്ന് ക്ഷണിക്കപ്പെട്ട അഞ്ഞൂറോളം അതിഥികള്‍ യോഗത്തില്‍ പങ്കെടുക്കും.

തേക്കിന്‍കാട് മൈതാനിയിലെ വിദ്യാര്‍ത്ഥി കോര്‍ണറില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണനമേള മെയ് 18 ന് വൈകുന്നേരം 5 ന് മന്ത്രി കെ. രാജന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി ഡോ. ആര്‍. ബിന്ദു അധ്യക്ഷത വഹിക്കും. മെയ് 18 ന് ഉദ്ഘാടന ദിവസം വൈകീട്ട് നാലു മണിക്ക് തൃശ്ശൂര്‍ റൗണ്ടില്‍ സി.എംഎസ് സ്‌കൂള്‍ മുതല്‍ തേക്കിന്‍കാട് മൈതാനം വിദ്യാര്‍ത്ഥി കോര്‍ണര്‍ വരെ നടക്കുന്ന വര്‍ണ്ണാഭമായ സാംസ്‌കാരിക ഘോഷയാത്രയില്‍ പതിനായിരത്തിലധികം ആളുകള്‍ അണിനിരക്കും.

വിവിധ വകുപ്പുകളുടെ തീം - സ്റ്റാളുകളും കൊമേഴ്ഷ്യല്‍ സ്റ്റാളുകളും ഉള്‍പ്പെടെ ശീതീകരിച്ച 189 സ്റ്റാളുകളില്‍ സര്‍ക്കാര്‍ സേവനങ്ങള്‍ ഒരു കുടക്കീഴില്‍ ലഭ്യമാക്കും. ഭക്ഷ്യ കാര്‍ഷിക മേള, കലാ സാംസ്‌കാരിക പരിപാടികള്‍, സെമിനാര്‍, സിനിമാപ്രദര്‍ശനം എന്നിവ മേളയുടെ ഭാഗമാകും. രാവിലെ പത്ത് മണി മുതല്‍ രാത്രി എട്ട് മണി വരെയായിരിക്കും പ്രദര്‍ശന സമയം.

മേളയുടെ ഭാഗമായി എല്ലാ ദിവസവും വൈകീട്ട് കലാസാംസ്‌കാരിക പരിപാടികള്‍ അരങ്ങേറും. മെയ് 18 ന് രാത്രി ഏഴിന് എന്റെ കേരളം നൃത്തശില്‍പം, എട്ടിന് അമൃത സുരേഷും അഭിരാമി സുരേഷും അവതരിപ്പിക്കുന്ന അമൃതംഗമയ ബാന്‍ഡ് എന്നിവ അരങ്ങേറും. മെയ് 19 ന് രാത്രി എട്ടിന് ജയരാജ് വാര്യര്‍ അവതരിപ്പിക്കുന്ന അനശ്വര ഗായകന്‍ പി. ജയചന്ദ്രന്‍ അനുസ്മരണ സംഗീതനിശ - 'മലര്‍വാകക്കൊമ്പത്ത്' നടക്കും. മെയ് 21 ന് വൈകിട്ട് നാലിന് സാമൂഹ്യ സുരക്ഷാ മിഷന്റെ കീഴില്‍ ഭിന്നശേഷി കുട്ടികളുടെ 'റിഥം ബാന്‍ഡ്' 6.30 ന് വജ്രജൂബിലി ഫെലോഷിപ്പ് കലാകാരന്മാരുടെ ഫ്യൂഷന്‍, 8.30 ന് സ്‌കൂള്‍ ഓഫ് ഡ്രാമ അവതരിപ്പിക്കുന്ന നാടകം - 'തമാശ' എന്നിവ അരങ്ങേറും. മെയ് 22 ന് വൈകിട്ട് അഞ്ചിന് സ്‌പെഷ്യല്‍ സ്‌കൂള്‍ കുട്ടികളുടെ കലാവിരുന്ന്, ആറിന് ട്രാന്‍സ്‌ജെന്‍ഡര്‍ കലാകാരന്മാരുടെ നൃത്തം, രാത്രി 8.30 ന് ഷൈജു അന്തിക്കാട് സംവിധാനം ചെയ്ത നാടകവീട് കലാസമിതി അവതരിപ്പിക്കുന്ന 'വയ് രാജ വയ്' നാടകം എന്നിവയും ഉണ്ടാകും. മെയ് 23 ന് രാത്രി എട്ടിന് ആട്ടം കലാസമിതിയും തേക്കിന്‍കാട് ബാന്‍ഡും ചേര്‍ന്ന് ഒരുക്കുന്ന ഫ്യൂഷനും ആസ്വദിക്കാം. മെയ് 24 ന് രാത്രി ഏഴിന് പണ്ഡിറ്റ് രമേഷ് നാരായണനും മധുശ്രീയും അവതരിപ്പിക്കുന്ന 'ഒരു നറു പുഷ്പമായ് ' (മെഹ്ഫില്‍) അരങ്ങേറും.

മേളയുടെ ഭാഗമായി മെയ് 19 മുതല്‍ 24 വരെ വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ വിവിധ വിഷയങ്ങളിലായി സെമിനാറുകളും സംഘടിപ്പിക്കും. മെയ് 19 ന് രാവിലെ 10.30 ന് 'ഉത്തരവാദിത്വ രക്ഷാകര്‍ത്തൃത്വം' (പാരന്റ് അപ് ക്യാമ്പയിന്‍), 11.30 ന് വയോജന ക്ഷേമം, ഉച്ചയ്ക്ക് 2 ന് ഭരണഘടന സാക്ഷരത എന്നീ വിഷയങ്ങളിലായി സെമിനാറുകള്‍ നടക്കും. 21 ന് രാവിലെ 10.30 ന് സമഗ്ര പച്ചക്കറിക്കൃഷി വികസനം, കാര്‍ഷിക മുറകള്‍, നൂതന വിപണന മാര്‍ഗ്ഗങ്ങള്‍ എന്ന സെമിനാറും 11.30 ന് മൃഗസംരക്ഷണ മേഖലയിലെ എഫ് പി ഒ (ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷന്‍) രൂപീകരണം - സാധ്യതകള്‍, മാര്‍ഗ്ഗങ്ങള്‍, വിജയകഥകള്‍ എന്ന സെമിനാറും ഉച്ചയ്ക്ക് 2.30 ന് ലിംഗനീതിയ്ക്കായുള്ള കുടുംബശ്രീ ഇടപെടലുകള്‍, സാധ്യതകള്‍ എന്നീ വിഷയങ്ങളിലും സെമിനാറുകള്‍ നടക്കും. 22 ന് രാവിലെ 10.30 ന് കരിയര്‍ പ്ലാനിംഗ് മാനേജ്‌മെന്റ് എന്ന വിഷയത്തിലും ഉച്ചയ്ക്ക് 2 ന് നവീനതയും സംരംഭകത്വവും വ്യവസായ സൗഹൃദ വിദ്യാഭ്യാസവും കേരളത്തിലെ ഉന്നത വിദ്യാഭ്യാസ പരിവര്‍ത്തനത്തില്‍ എ.പി.ജെ അബ്ദുള്‍ കലാം സാങ്കേതിക സര്‍വ്വകലാശാലയുടെ പങ്ക്, 3.30 ന് സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ - കേരളം എന്നീ വിഷയങ്ങളില്‍ സെമിനാറുകള്‍ നടക്കും. 23 ന് നാളത്തെ കേരളം -ലഹരി മുക്ത നവകേരളം, സൂക്ഷ്മ ചെറുകിട ഇടത്തരം സംരഭകര്‍ക്കുള്ള കയറ്റുമതി സാധ്യതകള്‍, ഡിജിറ്റല്‍ സര്‍വെ, കരിയര്‍ ഗൈഡന്‍സ് പ്രോഗ്രാം എന്നീ വിഷയങ്ങളില്‍ സെമിനാറുകളും മെയ് 23 ന് കവിയരങ്ങും സംഘടിപ്പിക്കും. 24 ന് രാവിലെ 10.30 മുതല്‍ സമുദ്ര മലിനീകരണവും കാലാവസ്ഥ വ്യതിയാനവും, ഉച്ചയ്ക്ക് 2 ന് റോബോട്ടിക്‌സ് ആന്‍ഡ് ഓട്ടോമേഷന്‍ എന്നീ വിഷയങ്ങളിലും സെമിനാര്‍ നടക്കും.

മേളയുടെ ഭാഗമായി മികച്ച പത്ര റിപ്പോര്‍ട്ട്, മികച്ച പത്ര ഫോട്ടോ, മികച്ച വിഷ്വല്‍ റിപ്പോര്‍ട്ട്, മികച്ച വിഷ്വല്‍, പൊതുജനങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കുന്ന മികച്ച സെല്‍ഫി, മികച്ച വീഡിയോ (പൊതുജനം), മികച്ച തീം സ്റ്റാളുകള്‍ എന്നിവക്കായി പ്രത്യേക പുരസ്‌കാരങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
 

മെയ് 24 ന് വൈകിട്ട് അഞ്ചുമണിക്ക് നടക്കുന്ന സമാപന സമ്മേളനം ഉന്നതവിദ്യാഭ്യാസ സാമൂഹികനീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു ഉദ്ഘാടനം നിര്‍വഹിക്കും. റവന്യൂ, ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ. രാജന്‍ അധ്യക്ഷത വഹിക്കും. തുടര്‍ന്ന്, രാത്രി ഏഴിന് പണ്ഡിറ്റ് രമേഷ് നാരായണനും മധുശ്രീയും അവതരിപ്പിക്കുന്ന 'ഒരു നറു പുഷ്പമായ് ' (മെഹ്ഫില്‍) ഖയാലും ഗസലും സിനിമാ സംഗീതവും കൈകോര്‍ക്കുന്ന അപൂര്‍വ്വ മേളനവും അരങ്ങേറും.

date