സർക്കാരിന്റെ നാലാം വാർഷികം: 'പരസ്പരം' പരിപാടി ഇന്ന് (മേയ് 19) തൃശ്ശൂർ ലുലു കൺവെൻഷൻ സെന്ററിൽ
രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ നാലാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിലെ സാംസ്‌കാരിക പ്രവർത്തകരും കലാകാരുമായി സംവദിക്കുന്ന 'പരസ്പരം' പരിപാടി ഇന്നു (മേയ് 19) രാവിലെ 9 മണി മുതൽ തൃശ്ശൂർ പുഴക്കൽ ലുലു കൺവെൻഷൻ സെന്ററിൽ നടക്കും.
നവകേരള സദസ്സ്, മുഖാമുഖം പരിപാടികളുടെ തുടർച്ചയായാണ് സംസ്ഥാനത്തെ കലാകാരോടും സാംസ്‌കാരിക പ്രവർത്തകരോടും മുഖ്യമന്ത്രി സംവദിക്കുന്ന 'പരസ്പരം' പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
കേരള സർക്കാർ സാംസ്‌കാരിക വകുപ്പ് സംഘടിപ്പിക്കുന്ന പരസ്പരം പരിപാടിക്ക് വിവിധ അക്കാദമികളും സാംസ്‌കാരിക സ്ഥാപനങ്ങളും നേതൃത്വം നൽകും. ചടങ്ങിൽ പ്രമുഖ കലാസാംസ്‌കാരിക പ്രവർത്തകരെ ആദരിക്കും. ഗുരു ഗോപിനാഥ് നാട്യഗ്രാമം, സ്വാഗതനൃത്തരൂപം അവതരിപ്പിക്കും. സാംസ്‌കാരിക രംഗത്തെ ചലനാത്മകമായ ഇടപെടലുകളുടെ നേർസാക്ഷ്യമായി പ്രദർശനശാലയും പരിപാടിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയൻ പരിപാടി ഉദ്ഘാടനം ചെയ്യും. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിക്കും. ചടങ്ങിൽ മന്ത്രിമാരായ കെ. രാജൻ, ഡോ. ആർ. ബിന്ദു, കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി, കെ. രാധാകൃഷ്ണൻ എം.പി, പി. ബാലചന്ദ്രൻ എം.എൽ.എ, തൃശൂർ നഗരസഭ മേയർ എം.കെ വർഗീസ്, തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിൻസ്, ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ എന്നിവർ പങ്കെടുക്കും. സാംസ്‌കാരിക വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ എൻ. ഖൊബ്രഗഡെ സ്വാഗതവും സാംസ്‌കാരിക വകുപ്പ് ഡയറക്ടർ ഡോ. ദിവ്യ എസ്. അയ്യർ നന്ദിയും പറയും.
കലാ-സാംസ്‌കാരിക പ്രവർത്തകരുടെ ഭാഗത്തുനിന്നും ഉയരുന്ന ചർച്ചകൾക്ക് മുഖ്യമന്ത്രി മറുപടി നൽകും. സർഗാത്മക ലോകം നേരിടുന്ന വെല്ലുവിളികൾ, ഭാവികേരളത്തിനുമുൻപിൽ തുറന്നുകിട്ടുന്ന സാധ്യതകൾ എന്നിവ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ഒരു പൊതുചർച്ചക്ക് വിധേയമാവുന്ന പരിപാടിയിൽ കേരളത്തിലെ പതിനാല് ജില്ലകളിൽ നിന്നായി 2,500 സാംസ്‌കാരിക പ്രവർത്തകർ പങ്കെടുക്കും.
പി.എൻ.എക്സ് 2125/2025
- Log in to post comments