കരിപ്പൂരിൽ നിന്നും എട്ട് വിമാനങ്ങൾ കൂടി. ഹജ്ജ് ക്യാമ്പ് ബുധനാഴ്ച സമാപിക്കും.
സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന കരിപ്പൂരിൽ നിന്നും അവശേഷിക്കുന്നത് എട്ട് സർവ്വീസുകൾ. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ രണ്ട് വീതവും ബുധനാഴ്ച മൂന്ന്, വ്യാഴാഴ്ച പുലർച്ചെ ഒന്ന് എന്നിങ്ങനെയാണ് ബാക്കിയുള്ള സർവ്വീസുകൾ. അവസാന വിമാനം 22 വ്യാഴം പുലർച്ചെ ഒരു മണിക്കാണ്. ഇതിലേക്കുള്ള തീർത്ഥാടകർ ബുധൻ രാവിലെ പത്ത് മണിക്ക് ക്യാമ്പിലെത്തി രാത്രി എട്ട് മണിയോടെ എയർപോർട്ടിലേക്ക് തിരിക്കും. ഇതോടെ കരിപ്പൂരിലെ ഹജ്ജ് ക്യാമ്പിന് പരിസമാപ്തിയാവും. മെയ് ഒമ്പതിനാണ് ക്യാമ്പ് ആരംഭിച്ചത്.
കരിപ്പൂരിൽ നിന്നും ഇന്ന് ഞായർ രണ്ട് വിമാനങ്ങളിലായി 346 പുറപ്പെട്ടു. പുലർച്ചെ 12.30 ന് പുറപ്പെട്ട വിമാനത്തിൽ 87 പുരുഷന്മാരും 86 സ്ത്രീകളും വൈകുന്നേരം 4.50 ന് പുറപ്പെട്ട വിമാനത്തിൽ 85 പുരുഷന്മാരും 88 സ്ത്രീകളുമാണ് യാത്രയായത്. കരിപ്പൂരിൽ നിന്നും ഇത് വരെ 23 വിമാനങ്ങളിലായി 3967 തീർത്ഥാടകർ വിശുദ്ധ മക്കയിലെത്തി.
കരിപ്പൂരിൽ നിന്നും തിങ്കളാഴ്ച പുലർച്ചെ ഒരു മണിക്ക് പുറപ്പെടുന്ന വിമാനത്തിൽ 74 പുരുഷന്മാരും 92 സ്ത്രീകളും വൈകുന്നേരം 5.30 ന് പുറപ്പെടുന്ന വിമാനത്തിൽ 82 പുരുഷന്മാരും 91 സ്ത്രീകളുമാണ് പുറപ്പെടുക.
കണ്ണൂരിൽ നിന്നും നാളെ തിങ്കളാഴ്ച പുലർച്ചെ അഞ്ച് മണിക്കാണ് സർവ്വീസ്. ചൊവ്വാഴ്ച കണ്ണൂരിൽ നിന്നും ഹജ്ജ് സർവ്വീസുകളില്ല.
കരിപ്പൂരിൽ ഇന്ന് തിങ്കളാഴ്ച വിവിധ സമയങ്ങളിൽ നടന്ന യാത്രയയപ്പ് സംഗമങ്ങളിൽ എ.പി അനിൽ കൂമാർ എം.എൽ.എ, സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ അംഗം എ. സൈഫുദ്ധീൻ ഹാജി, ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് നേതൃത്വം നൽകി. ഹജ്ജ് കമ്മിറ്റി മെമ്പർമാരായ കെ. ഉമർ ഫൈസി മുക്കം, അഷ്കർ കോറാട്, അസി.സെക്രട്ടറി ജാഫർ കക്കൂത്ത്, ഹസൻ സഖാഫി തറയിട്ടാൽ,യൂസുഫ് പടനിലം സംബന്ധിച്ചു.
- Log in to post comments