വർദ്ധിക്കുന്ന അക്രമം: വിദ്യാലയങ്ങളിൽ ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിക്കും
സംസ്ഥാനത്ത് വർദ്ധിച്ചു വരുന്ന അക്രമങ്ങൾ കണക്കിലെടുത്ത് പുതിയ അദ്ധ്യയന വർഷം മുതൽ വിദ്യാർത്ഥികൾക്ക് ആരോഗ്യകരമായ ബന്ധങ്ങളെ കുറിച്ച് ബോധവൽക്കരണ ക്ലാസുകൾ നടത്തുമെന്ന് കേരള സംസ്ഥാന വനിത കമ്മീഷൻ ചെയർ പേഴ്സൺ അഡ്വ. പി സതീദേവി അറിയിച്ചു. കൗമാര പ്രായക്കാരായ വിദ്യാർത്ഥികളുടെ മൂല്യാധിഷ്ഠിത വ്യക്തിത്വ വികസനം ലക്ഷ്യമിട്ട് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ പുതിയ അദ്ധ്യയന വർഷം മുതൽ നടപ്പാക്കുന്ന "കൂടെയുണ്ട് കരുത്തേകാൻ" പദ്ധതിയുമായി യോജിച്ചായിരിക്കും ക്ലാസുകൾ നൽകുക. കേരള വനിതാ കമ്മീഷന്‍ സംഘടിപ്പിച്ച ജില്ലാതല അദാലത്തിൽ വന്ന കേസുകളുടെ അടിസ്ഥാനത്തിൽ പറയുകയായിരുന്നു ചെയർ പേഴ്സൺ.
മനസാക്ഷിയെ മരവിപ്പിക്കുന്ന കുറ്റകൃത്യങ്ങൾ ആണ് സംസ്ഥാനത്ത് ഇപ്പോൾ നടക്കുന്നത്. അദാലത്തിൽ വന്ന പരാതികളിലേറെയും ഗാർഹിക പീഡനവുമായി ബന്ധപ്പെട്ടതായിരുന്നു. കൂടാതെ മദ്യപാനം മൂലമുള്ള പ്രശ്നങ്ങളും അയൽവാസികൾ തമ്മിലുള്ള പ്രശ്നങ്ങളുമുണ്ട്. ചെറിയ പ്രശ്നങ്ങളാണ് വലിയ വഴക്കുകളിലേക്കും അസഭ്യ പ്രയോഗങ്ങളിലേക്കും അക്രമങ്ങളിലേക്കും വഴിമാറുന്നതെന്നത് ഇന്നത്തെ സംഘർഷ ഭരിതമായ ചുറ്റുപാടുകളുടെ തീവ്രത വെളിവാക്കുന്നതാണ്. വീടുകളിൽ ഉണ്ടാകുന്ന സംഘർഷങ്ങൾ കുട്ടികളെ വലിയ രീതിയിൽ ബാധിക്കുന്നുണ്ട്. കുടുംബമെന്ന നിർമ്മിതിയെ പറ്റി തന്നെ നല്ല കാഴ്ചപ്പാടില്ലാത്ത രീതിയിലേക്കായിരിക്കും ഇത് കുട്ടികളെ കൊണ്ടെത്തിക്കുന്നത്. കുടുംബത്തിനകത്ത് ജനാധിപത്യപരമായ ഇടപെടലുണ്ടാവുന്നില്ല എന്നത് മാറേണ്ടതുണ്ട്. സ്ത്രീകളിലും കുറ്റവാസന കൂടി വരികയാണെന്നും ചെയർപേഴ്സൺ കൂട്ടിച്ചേർത്തു.
തൃശൂര്‍ ടൗണ്‍ഹാളില്‍ നടന്ന ജില്ലാതല അദാലത്തില്‍ 80 പരാതികളാണ് പരിഗണിച്ചത്. അതിൽ 28 എണ്ണം പരിഹരിക്കുകയും നാല് പരാതികൾ പോലീസിന്റെയും രണ്ട് പരാതികൾ ജാഗ്രത സമിതിയുടേയും റിപ്പോർട്ടിങ്ങിനായി ആവശ്യപ്പെട്ടു. 46 എണ്ണം അടുത്ത സിറ്റിങ്ങിലേക്കായി മാറ്റി വച്ചു. പാനലിൽ സംസ്ഥാന വനിതാ കമ്മീഷന്‍ അംഗം അഡ്വ. ഇന്ദിര രവീന്ദ്രൻ, അഡ്വ. വിനോദ്, അഡ്വ. ബിന്ദു രഘുനാഥ്, കൗൺസിലർ മാല രമണൻ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments