ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ പുത്തൻ അറിവുകൾ ഉൽപാദിപ്പിക്കാൻ കഴിവുള്ള കേന്ദ്രങ്ങളാക്കി വളർത്തുക ലക്ഷ്യം ; മന്ത്രി ആർ ബിന്ദു
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ
പുത്തൻ അറിവുകൾ ഉൽപാദിപ്പിക്കാൻ കഴിവുള്ള കേന്ദ്രങ്ങളാക്കി വളർത്തുകയാണ് ലക്ഷ്യമെന്നും അതിനുള്ള ശ്രമങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നതെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു പറഞ്ഞു.
കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്‌നോളജിയിൽ കിഫ്‌ബി ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച 110 കെ വി ജി ഐ എസ് സബ്‌സ്റ്റേഷൻ്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
വലിയ പ്രതീക്ഷയോടെയാണ് ഉന്നത വിദ്യാഭ്യാസ മേഖലയെ സർക്കാരും സമൂഹവും കാണുന്നതെന്ന ഉത്തരവാദിത്വബോധം സർവ്വകലാശാലകൾക്ക് ഉണ്ടാകണം.
കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖല മുന്നേറ്റത്തിൻ്റെ പാതയിലാണ്.
സർവകലാശാലയുടെ പശ്ചാത്തല വികസനത്തിനു വേണ്ടുന്ന എല്ലാവിധ പിന്തുണയും സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു .
യൂണിവേഴ്സിറ്റികളെ ലോകനിലവാരത്തിലേക്ക് ഉയർത്തുവാൻ കിഫ്‌ബി പദ്ധതികളിലൂടെ സാധിച്ചിട്ടുണ്ടെന്നും
നമ്മുടെ വിദ്യാഭ്യാസ മേഖലയിൽ പുത്തനുണർവ് നേടി യെടുക്കാൻ ഇതിലൂടെ ആയിട്ടുണ്ടെന്നും
ചടങ്ങിൽ അധ്യക്ഷത വഹിച്ചുകൊണ്ട് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു.
ഇടതടവില്ലാതെ ഗുണമേന്മയുള്ള വൈദ്യുതി ലഭ്യമാക്കാൻ ഉതകുന്ന ഒരു ജി ഐ എസ് സബ്സ്റ്റേഷനാണ് കുസാറ്റിൽ നിർമിച്ചിരിക്കുന്നത്. ഇത്തരത്തിൽ സബ്സ്റ്റേഷൻ നിർമ്മിക്കുന്ന കേരളത്തിലെ ആദ്യത്തെ യൂണിവേഴ്സിറ്റിയാണ് കുസാറ്റ് . കിഫ്ബി ഫണ്ടിൽ നിന്നും ഇരുപത്തി രണ്ടരക്കോടി രൂപ ചിലവഴിച്ചാണ് ഇത്തരം ഒരു സബ്സ്റ്റേഷൻ നിർമ്മിച്ചിരിക്കുന്നത്. അതിലുടെ ലഭ്യമാകുന്ന വൈദ്യുതി ഗവേഷണ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഏറെ ഉപകാരപ്രദമാകും. കൂടാതെ പഠനോപകരണങ്ങൾ കൂടുതൽ കാലം കേടുകൂടാതെ സൂക്ഷിക്കാനും
സാധിക്കും.
വൈസ് ചാൻസിലർ ഡോ. എം ജുനൈദ് ബുഷ്രി, കുസാറ്റ് രജിസ്ട്രാർ പ്രൊഫ. എ യു അരുൺ, സിൻഡിക്കേറ്റ് അംഗം ഡോ. പി കെ ബേബി, കിറ്റ്കോ മാനേജിംഗ് ഡയറക്ടർ ഹരിനാരായണൻ, യൂണിവേഴ്സിറ്റി എഞ്ചിനീയർ വി എസ് സബിൻ, കെ എസ് ഇ ബി ഉദ്യോഗസ്ഥർ, സിൻഡിക്കേറ്റ് അംഗങ്ങൾ, അധ്യാപകർ, വിദ്യാർത്ഥികൾ, തുടങ്ങിയവർ ചടങ്ങിന്റെ ഭാഗമായി.
- Log in to post comments