കേന്ദ്ര - സംസ്ഥാന സംയുക്ത പദ്ധതികൾ ഫെഡറൽ സംവിധാനത്തിലെ സഹകരണത്തിൻ്റെ ദൃഷ്ടാന്തം : മുഖ്യമന്ത്രി പിണറായി വിജയൻ
കേന്ദ്ര, സംസ്ഥാന സർക്കാരുകൾ യോജിച്ച് നടപ്പാക്കുന്ന പദ്ധതികൾ രാജ്യത്തിൻ്റെ ഫെഡറൽ സംവിധാനത്തിലെ പരസ്പര സഹകരണത്തിലെ ദൃഷ്ടാന്തമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആലുവയിലെ ഹൈടെക് മാർക്കറ്റ് സമുച്ചയം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശ്രീനാരായണ ഗുരുവിൻ്റെ നിർദ്ദേശ പ്രകാരം മഹാകവി കുമാരനാശാൻ യൂണിയൻ ടൈൽ വർക്സ് എന്ന ഓട്ടുകമ്പനി ആരംഭിച്ചത് ആലുവയിലായിരുന്നു. പ്രദേശത്തിൻ്റെ എല്ലാവിധ വാണിജ്യ സാധ്യതകളും അദ്ദേഹം കണ്ടിരുന്നു.
ആലുവയുടെ വാണിജ്യ പെരുമയുടെയും ഗരിമയുടെയും തുടർച്ചയാണ് പുതുതായി നിർമ്മിക്കുന്ന മാർക്കറ്റ് സമുച്ചയം. അത്യാധുനിക നിലവാരത്തിലുള്ള മാർക്കറ്റ് യാഥാർത്ഥ്യമാകുന്നതോടെ കേരളത്തിൻ്റെ വികസന പ്രക്രിയയുടെ കേന്ദ്രമായി ആലുവ മാറും.
കേരളത്തിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന അടിസ്ഥാന സൗകര്യ വികസനത്തിൻ്റെ ഗുണഫലങ്ങൾ ആലുവക്കും പരിസര പ്രദേശങ്ങൾക്കും ലഭിച്ചിട്ടുണ്ട്. ദേശീയപാതാ വികസനം, ഗെയിൽ പൈപ്പ് ലൈൻ പദ്ധതി എന്നിവയുടെ ഗുണങ്ങൾ നേരിട്ട് അനുഭവിക്കുന്ന പ്രദേശമാണ് ആലുവ. പ്രദേശത്തിൻ്റെ വികസനത്തിനായി കിഫ്ബി വഴി 300 കോടി രൂപയുടെ പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്. പുതിയ മാർക്കറ്റ് സമുച്ചത്തിലേക്കുള്ള റോഡിൻ്റെ നിർമ്മാണത്തിനായി 10 കോടി രൂപ നീക്കി വെച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പദ്ധതി പ്രദേശത്ത് നടന്ന ചടങ്ങിൽ മത്സ്യബന്ധന വകുപ്പ് മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിച്ചു. വികസനത്തിൻ്റെ കാര്യത്തിൽ സർക്കാരിന് രാഷ്ട്രീയമില്ല എന്നതിൻ്റെ ഉദാഹരണമാണ് ആലുവ മാർക്കറ്റ് സമുച്ചയമെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ സംയുക്ത പദ്ധതിയായ മാർക്കറ്റിന് ഏകദേശം 48.32 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതിൽ 28.94 കോടി രൂപ കേന്ദ്രവും 19.29 കോടി രൂപ സംസ്ഥാനവുമാണ് ചെലവഴിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
പദ്ധതികൾ തയ്യാറാക്കുന്ന കാര്യത്തിലും അത് നടപ്പാക്കുന്നതിലും കേരളം ഒരു പടി മുന്നിലാണെന്ന് മുഖ്യാതിഥിയായിരുന്ന കേന്ദ്ര ഫിഷറീസ് സഹമന്ത്രി ജോർജ്ജ് കുര്യൻ പറഞ്ഞു.
1,82,308 ചതുരശ്ര അടി വിസ്തൃതിയിൽ ബേസ്മെൻ്റ് ഉൾപ്പെടെ മൂന്ന് നിലകളിലായാണ് മാർക്കറ്റ് സമുച്ചയം നിർമ്മിക്കുന്നത്. ഇതിന് പുറമേ മെസാനിൻ ഫ്ലോറും ഉണ്ടായിരിക്കും. 88 കടമുറികൾക്ക് പുറമേ റെസ്റ്റോറൻ്റ്, സൂപ്പർമാർക്കറ്റ്, മൽസ്യമാംസാദികൾ ശീതകരിച്ചു വയ്ക്കുന്നതിനുള്ള സൗകര്യം, മലിനജലം ശുദ്ധീകരിക്കുന്നതിന് ട്രീറ്റ് മെൻ്റ് പ്ലാൻ്റ് എന്നിവ പുതിയ മാർക്കറ്റ് കെട്ടിടത്തിന്റെ രൂപരേഖയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ചടങ്ങിൽ ബെന്നി ബഹനാൻ എം.പി മാർക്കറ്റിൻ്റെ രൂപരേഖ പ്രകാശനം ചെയ്തു. വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ്, അഡ്വ. ഹാരിസ് ബീരാൻ എം.പി, ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ്, മത്സ്യ ബന്ധന വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ബി. അബ്ദുൽ നാസർ, കേരള സംസ്ഥാന കടൽ തീര വികസന കോർപ്പറേഷൻ എം.ഡി പി.ഐ ഷെയ്ക്ക് പരീത്, ആലുവ മുനിസിപ്പൽ ചെയർമാൻ എം.ഒ ജോൺ, നഗരസഭ കൗൺസിലർമാർ, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments