മൃഗസംരക്ഷണ മേഖലയിലെ ദുരന്ത നിവാരണത്തിന് ശാസ്ത്രീയമായ തയ്യാറെടുപ്പ് അനിവാര്യം - മന്ത്രി ജെ.ചിഞ്ചുറാണി
കാലാവസ്ഥാ വ്യതിയാനത്തിന്റെ കെടുതികൾ അപ്രതീക്ഷിതമായി നമ്മുടെ സംസ്ഥാനത്തെയും മൃഗസംരക്ഷണ മേഖലയെയും വലിയതോതിൽ ബാധിച്ചു വരുന്നെന്നും ഇതിനെ നേരിടുന്നതിനും പ്രത്യാഘാതങ്ങൾ പരമാവധി കുറയ്ക്കുന്നതിനുമുള്ള ശാസ്ത്രീയമായ തയ്യാറെടുപ്പ് അനിവാര്യമാണെന്നും മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി. മൃഗസംരക്ഷണ ക്ഷീര വികസന മേഖലയിലെ കാലാവസ്ഥ വ്യതിയാനവും ദുരന്ത നിവാരണ തയ്യാറെടുപ്പും എന്ന വിഷയത്തിൽ തിരുവനന്തപുരം സമേതിയിൽ സംഘടിപ്പിച്ച ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. 2005ലെ ദുരന്തനിവാരണ നിയമവും കേന്ദ്രസർക്കാരിന്റെ നിയമങ്ങളും അടിസ്ഥാനമാക്കി വിവിധ വകുപ്പുകൾ ദുരന്തനിവാരണ പ്ലാൻ തയ്യാറാക്കി സജ്ജമാകേണ്ടത് നിയമപരമായ ബാധ്യതയാണ് മന്ത്രി പറഞ്ഞു. വിവിധ ദുരന്തങ്ങൾക്ക് സാധ്യതയുള്ള പ്രദേശങ്ങൾ അവ നേരിടാനുള്ള തന്ത്രങ്ങൾ ഇവ വകുപ്പുകളുടെ ആസൂത്രണ പരിപാടികളിലും പദ്ധതികളിലും ഉൾപ്പെടുത്തേണ്ടതുണ്ട്. പ്രളയം, ഉരുൾപൊട്ടൽ, പക്ഷിപ്പനിപോലുള്ള മഹാമാരികൾ തുടങ്ങിയ അടിയന്തര സാഹചര്യങ്ങൾ നേരിടാൻ നാം സജ്ജരായിരിക്കണം. ഇതിനാവശ്യമായ ആസൂത്രണങ്ങൾ, പരിശീലനങ്ങൾ, ശേഷിവികസനം ഇവയ്ക്ക് വലിയ മുൻഗണനയാണ് ഈ കാലയളവിൽ സർക്കാർ നൽകി വരുന്നത് മന്ത്രി കൂട്ടിച്ചേർത്തു.
സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ പിന്തുണയോടെ സംസ്ഥാനതലത്തിൽ ദുരന്തനിവാരണ ആസൂത്രണവും ഡിസാസ്റ്റർ മാനേജ്‌മെന്റ് പ്ലാനും തയ്യാറാക്കിയിട്ടുള്ളതായും വർദ്ധിച്ചുവരുന്ന പ്രകൃതിക്ഷോഭങ്ങൾ കണക്കിലെടുത്ത് അവയെ നേരിടുന്നതിനുള്ള തയ്യാറെടുപ്പ് കൂടുതൽ കാലികവും വികേന്ദ്രീകൃതമാക്കുന്നത് അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു. സമേതിയുടെ നേതൃത്വത്തിൽ മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പുകളിലെ മുതിർന്ന ഉദ്യോഗസ്ഥരുടെയും വിദഗ്ധരുടെയും പങ്കാളിത്തത്തോടെയാണ് ജില്ലാതലത്തിൽ ദുരന്തനിവാരണ പ്ലാൻ രൂപീകരിക്കുന്നതിനുള്ള ശില്പശാല സംഘടിപ്പിച്ചത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കാലാവർഷക്കെടുതിയുടെ റിപ്പോർട്ടുകൾ ലഭിച്ചുതുടങ്ങിയിട്ടുണ്ടെന്നും, 2018-ലെ പ്രളയകാലത്ത് ആലപ്പുഴ,കോട്ടയം, പത്തനംതിട്ട, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ മൃഗസംരക്ഷണ മേഖലയിൽ കനത്ത നഷ്ടം ഉണ്ടായിട്ടുള്ളതായും മന്ത്രി പറഞ്ഞു. പ്രളയത്തിൽ നിന്ന് രക്ഷപെട്ട പശുക്കളുടെയും മറ്റും മാറ്റി പാർപ്പിക്കൽ, പരിപാലനം, തീറ്റ എത്തിക്കൽ എന്നിവ വലിയ വെല്ലുവിളികളായിരുന്നു. അതിനാൽ തന്നെ ജില്ലാതലത്തിലും പ്രാദേശിക തലത്തിലും ഉരുക്കളെ അടിയന്തിര സാഹചര്യങ്ങളിൽ മാറ്റി പാർപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനും, വെറ്ററിനറി സേവനങ്ങൾ ഉറപ്പാക്കുന്നതിനും, തീറ്റയും കുടിവെള്ളവും ഉറപ്പാക്കേണ്ടതും അത്യാവശ്യമാണ്. ഇതിന് ആവശ്യമായ നടപടികൾ ജില്ലാ ഓഫീസർമാരുടെ നേതൃത്വത്തിൽ സ്വീകരിക്കണമെന്നും ഇതിനാവശ്യമായ പരിശീലനം, പദ്ധതികൾ ശേഷീവികസനം ഇവയും മുൻഗണനയോടെ ഏറ്റെടുക്കണമെന്നും മന്ത്രി പറഞ്ഞു. കാലാവസ്ഥാവ്യതിയാനത്തെ നേരിടാൻ കഴിയുന്ന സാങ്കേതിക വിദ്യകൾ, ഐലവേറ്റഡ് കാറ്റിൽ ഷെഡുകൾ, ഫോഡർ ബാങ്കുകൾ, മൊബൈൽ സേവനങ്ങൾ, അനിമൽ ഷെൽറ്ററുകൾ, മഹാമാരികളെ നേരിടാനുള്ള റാപ്പിഡ് റെസ്‌പോൺസ് ടീമുകൾ, സൂര്യാഘാതം ഒഴിവാക്കാനുള്ള കർഷിക പരിശീലനങ്ങൾ തുടങ്ങി വൈവിധ്യമാർന്ന തന്ത്രങ്ങൾ പ്രാദേശികമായി ആസൂത്രണം ചെയ്യപ്പെടേണ്ടതുണ്ട്. ജില്ലാതലത്തിലും സംസ്ഥാനതലത്തിലും ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന ഉദ്യോഗസ്ഥരുടെയും കാലാവസ്ഥാവ്യതിയാനം, ദുരന്തനിവാരണം എന്നി മേഖലകളിലെ വിദഗ്ദ്ധരുടെയും പങ്കാളിത്തത്തോടെ നടപ്പിലാക്കിയ ശില്പശാല വികേന്ദ്രീകൃതമായ ദുരന്തനിവാരണ ആസൂത്രണത്തിനും മുന്നൊരുക്കുങ്ങൾക്കും സഹായിക്കും എന്ന് മന്ത്രി പറഞ്ഞു. ചടങ്ങിൽ സമേതി ഡയറക്ടർ മിനി റ്റി,ടോം അഗസ്റ്റിൻ, ഡിപ്പാർട്ട്മെന്റ് ഓഫ് എൻവിയോൺമെന്റ & ക്ലൈമറ്റ് ചെയ്ഞ്ച് പ്രതിനിധി മോഹനചന്ദ്രൻ സമേതി ഡെപ്യൂട്ടി ഡയറക്ടർ ഡോ. കവിത എന്നിവർ പങ്കെടുത്തു.
പി.എൻ.എക്സ് 2339/2025
- Log in to post comments