Skip to main content
വിദ്യാർത്ഥികളുടെ യാത്ര സൗകര്യങ്ങളുമായി ബന്ധപ്പെട്ട് കലക്ടറുടെ ചേമ്പറിൽ ചേർന്ന  യോഗം

വിദ്യാര്‍ഥികളുടെ യാത്രാപ്രശ്‌നം പരിഹരിക്കാന്‍ നിര്‍ദേശങ്ങളുമായി സ്റ്റുഡന്റ്‌സ് ട്രാവലിങ് ഫെസിലിറ്റി കമ്മിറ്റി

സ്വകാര്യ ബസുകളില്‍ കയറുന്ന വിദ്യാര്‍ഥികളെ വരിയില്‍ നിര്‍ത്തി ബസ് പോകുന്ന സമയത്ത് കയറ്റുന്ന പ്രവണത ഒഴിവാക്കണമെന്ന് സ്റ്റുഡന്റ്‌സ് ട്രാവലിങ് ഫെസിലിറ്റി കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ്ങിന്റെ അധ്യക്ഷതയില്‍ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ സ്വകാര്യ ബസുകളില്‍ വിദ്യാര്‍ഥികള്‍ നേരിടുന്ന യാത്രാപ്രശ്‌നങ്ങളാണ് പ്രധാനമായും ചര്‍ച്ച ചെയ്തത്. ബസുകളില്‍ നിര്‍ബന്ധമായും ചൈല്‍ഡ് ലൈന്‍ നമ്പര്‍, പോലീസ് ഹെല്‍പ്പ് ലൈന്‍ നമ്പര്‍, ലഹരിക്കെതിരായ മുന്നറിയിപ്പ്, തുടങ്ങിയവ പ്രദര്‍ശിപ്പിക്കണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു. രാവിലെ 7 മുതല്‍ വൈകീട്ട് 7 വരെയാണ് വിദ്യാര്‍ഥികള്‍ക്ക് യാത്രാപാസ് ഉപയോഗിക്കുക. പാസ് ഉപയോഗിച്ച് ട്യൂഷന് പോകുന്നത് അനുവദിക്കില്ല. ബസ് ജീവനക്കാരില്‍നിന്ന് വിദ്യാര്‍ഥികള്‍ക്ക് മോശം അനുഭവം ഉണ്ടായാല്‍ വൈകാരികമായി പ്രതികരിക്കാതെ ആര്‍ടിഒ, പോലീസ് എന്നിവരെ സമീപിക്കണമെന്നും ബസ് ജീവനക്കാരും വിദ്യാര്‍ഥികളും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ ഇരുകൂട്ടരും ശ്രദ്ധിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.  

ആര്‍ ടി ഒ ഉദ്യോഗസ്ഥര്‍, വിദ്യാര്‍ഥി സംഘടനകള്‍, ബസുടമകള്‍, പാരലല്‍ കോളേജ് അസോസിയേഷന്‍, എയ്ഡഡ് കോളേജ് എന്നിവരുടെ പ്രതിനിധികളും കെഎസ്ആര്‍ടിസി, വിദ്യാഭ്യാസ ഓഫീസ്, പൊലീസ് എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു.

date