അനധികൃത മത്സ്യബന്ധനമായ ഊത്തപിടുത്തത്തിനെതിരെ നടപടികള്‍ ശക്തമാക്കി മത്സ്യവകുപ്പ്
അനധികൃത മത്സ്യബന്ധനമായ ഊത്തപിടുത്തത്തിനെതിരെ നടപടികള്‍ ശക്തമാക്കി മത്സ്യവകുപ്പ്. ജില്ലയില്‍ ഇതിനെതിരെ വകുപ്പ് വിവിധ ഭാഗങ്ങളില്‍ പെട്രോളിങ് ശക്തമാക്കിയിട്ടുണ്ട്.
തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തിന്റെ തുടക്കത്തില്‍ പ്രജനനത്തിനായി മത്സ്യങ്ങള്‍ നടത്തുന്ന ദേശാന്തരാഗമനമായ ഊത്ത എന്ന പേരില്‍ അറിയപ്പെടുന്ന ഊത്തകയറ്റം ഈ വര്‍ഷം മേയ് പകുതിയോടെ ആരംഭിച്ചിട്ടുണ്ട്. ഊത്തപിടുത്തം സര്‍ക്കാര്‍ നിയമപരമായി നിരോധിച്ചിട്ടുള്ളതാണ്. എന്നാല്‍ കാലവര്‍ഷം ആരംഭിച്ചതോടെ ഇത് ക്രമാതീതമായി വര്‍ദ്ധിക്കുകയും കൂടുതല്‍ പ്രചാരണം നല്‍കുന്ന തരത്തിലുള്ള വീഡിയോ ഉള്‍പ്പെടെയുള്ളവ പ്രദര്‍ശിപ്പിക്കപ്പെടുകയും ചെയ്യുന്നുണ്ട്. ഇത്തരത്തില്‍ നിയമലംഘനം നടത്തുകയും പ്രേരിപ്പിക്കുകയും ചെയ്യുന്നത് ശിക്ഷാര്‍ഹമാണ്. ഇത് മത്സ്യങ്ങളുടെ പ്രജനനത്തെയും അതുവഴി മത്സ്യോത്പാദനത്തെയും ബാധിക്കുന്നു. മത്സ്യങ്ങളുടെ വംശനാശ ഭീഷണി നേരിടുന്ന പ്രശ്നമായതിനാല്‍ പൊതുജന സഹകരണവും പഞ്ചായത്തുതലത്തില്‍ ജനപ്രതിനിധികളുടെ ഇടപെടലും അനിവാര്യമാണ് എന്നും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.
അനധികൃത മത്സ്യബന്ധനം ശ്രദ്ധയില്‍ പെട്ടാല്‍ 2010 ഉള്‍നാടന്‍ അക്വാകള്‍ച്ചര്‍ ആന്‍ഡ് ഫിഷറീസ് ആക്ട് പ്രകാരം ശക്തമായ നടപടികളും പിഴയും ഈടാക്കുന്നതാണ്.
പരാതികള്‍ 0477 2251103 എന്ന ഫോണ്‍ നമ്പറില്‍ ജില്ലാ ഫിഷറിസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ അറിയിക്കാം.
- Log in to post comments