ട്രോളിംഗ് നിരോധനം: വിവിധ വകുപ്പുകളുടെ യോഗം ചേർന്നു
ട്രോളിംഗ് നിരോധനവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ അനു കുമാരിയുടെ അധ്യക്ഷതയിൽ, ജില്ലകളിലെ വിവിധ വകുപ്പ് പ്രതിനിധികളുടേയും സാമൂഹ്യ രാഷ്ട്രീയ തൊഴിലാളി സംഘടനാ നേതാക്കളുടേയും യോഗം ചേർന്നു. ട്രോളിംഗുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം നടത്തിയ എല്ലാ മുന്നൊരുക്കങ്ങളും ഈ വർഷവും നടത്തുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ട്രോളിംഗ് നിരോധന മുന്നൊരുക്കങ്ങളെ സംബന്ധിച്ച് വിഴിഞ്ഞം, മുതലപ്പൊഴി ഹാർബറുകളുമായി ബന്ധപ്പെട്ടുള്ള വാട്ടർ അതോറിറ്റി, കെ.എസ്.ഇ.ബി, കെ.എസ്.ആർ.ടി.സി തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥർക്ക് ജില്ലാ കളക്ടർ നിർദ്ദേശങ്ങൾ നൽകി.
വിഴിഞ്ഞത്തും മുതലപ്പൊഴിയിലും ഇന്ന് (ജൂൺ 5) സബ് കളക്ടർ, എഡിഎം എന്നിവരുടെ നേതൃത്വത്തിൽ പ്രദേശികതല യോഗങ്ങൾ ചേരാനും യോഗത്തിൽ തീരുമാനമായി. പ്രാദേശിക തലത്തിൽ ചർച്ച ചെയ്ത് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്ന് ജില്ലാ കളക്ടർ പറഞ്ഞു. തിരുവനന്തപുരം ജില്ലയിലെ തീരദേശങ്ങളിലെ ക്രമസമാധാന പ്രശ്നങ്ങളും ചർച്ച ചെയ്തു.
സബ് കളക്ടർ ആൽഫ്രഡ് ഒ.വി, എഡിഎം ജി.ശ്രീകുമാർ, തിരുവനന്തപുരം റൂറൽ പോലീസ് മേധാവി കെ.എസ് സുദർശൻ, ഡിസിപി ഫറാഷ്, ഷിഷറീസ്, ഹാർബർ എഞ്ചിനീയറിംഗ്, മറൈൻ എൻഫോഴ്സ്മെന്റ്, കോസ്റ്റൽ പോലീസ്, മത്സ്യഫെഡ് തുടങ്ങിയ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ പങ്കെടുത്തു.
സംസ്ഥാനത്ത് ജൂൺ 9 അർദ്ധരാത്രി മുതൽ ജൂലൈ 31 അർദ്ധരാത്രി വരെയാണ് ട്രോളിംഗ് നിരോധനം.
- Log in to post comments