Skip to main content

ഇന്റേണല്‍ കമ്മിറ്റി ഫലപ്രദമായി പ്രവര്‍ത്തിക്കാത്തതില്‍ മാധ്യമ സ്ഥാപനങ്ങളും: വനിതാ കമ്മീഷന്‍

പോഷ് ആക്ട് 2013 അനുസരിച്ച് തൊഴിലിടങ്ങളില്‍ രൂപീകരിക്കുന്ന ഇന്റേണല്‍ കമ്മിറ്റികള്‍ ഫലപ്രദമായി പ്രവര്‍ത്തിക്കാത്ത തൊഴില്‍ സ്ഥാപനങ്ങളില്‍ മാധ്യമസ്ഥാപനങ്ങളും ഉള്‍പ്പെടുന്നതായി കേരള വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ പി. സതീദേവി. ഒരു അച്ചടി മാധ്യമത്തിനെതിരെ ഇത് സംബന്ധിച്ച പരാതി ലഭിച്ചിട്ടുണ്ടെന്നും കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ പറഞ്ഞു. തിരുവനന്തപുരം തൈക്കാട് റസ്റ്റ് ഹൗസ് ഹാളില്‍ നടന്ന ദ്വിദിന ജില്ലാതല അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു ചെയര്‍പേഴ്‌സണ്‍.

തൊഴിലിടങ്ങളില്‍ ഇന്റേണല്‍ കമ്മിറ്റികള്‍ നിര്‍ബന്ധമാണെന്നിരിക്കെ പല സ്ഥാപനങ്ങളിലും കമ്മിറ്റികള്‍ രൂപീകരിച്ചിട്ടില്ലെന്ന് മനസിലാവുന്നു. കമ്മിറ്റി രൂപീകരിച്ചെന്ന് ചില സ്ഥാപനങ്ങള്‍ അവകാശപ്പെടുന്നുണ്ടെങ്കിലും സ്വന്തം സ്ഥാപനത്തില്‍ കമ്മിറ്റിയുണ്ടെന്ന വിവരം അവിടത്തെ ജീവനക്കാര്‍ക്ക് അറിയുകപോലുമില്ല. കമ്മിറ്റി നിലവിലുണ്ടെങ്കില്‍ അത് ജീവനക്കാര്‍ അറിയാതിരിക്കില്ലല്ലോ എന്നും കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ ചോദിച്ചു.

ശിഥിലമാകുന്ന കുടുംബ ബന്ധങ്ങളില്‍ ഇരകളാക്കപ്പെടുന്നത് കുട്ടികളാണ്. പല ബന്ധങ്ങളും ശിഥിലമാക്കുന്നതിലെ പ്രധാന കാരണം വര്‍ധിച്ചുവരുന്ന വിവാഹേതരബന്ധങ്ങളാണ്. ഇത്തരം പ്രശ്‌നങ്ങളില്‍ കമ്മീഷന്‍ പരമാവധി കൗണ്‍സലിംഗ് നല്‍കുന്നുണ്ട്. സ്ത്രീകള്‍ തമ്മിലുള്ള പണമിടപാടുകളിലും തട്ടിപ്പുകള്‍ നടക്കുന്നുണ്ട്. വിവാഹേതര ബന്ധങ്ങളിലൂടെയുള്ള സാമ്പത്തിക ഇടപാടുകള്‍, വിവാഹ വാഗ്ദാനം നല്‍കി പണം തട്ടിക്കുന്ന സംഭവങ്ങള്‍ എന്നിവയുമുണ്ടെന്ന് ചെയര്‍പേഴ്‌സണ്‍ അറിയിച്ചു.

രണ്ടാം ദിനത്തില്‍ 200 പരാതികളാണ് പരിഗണിച്ചത്. ഇതില്‍ 41 പരാതികള്‍ പരിഹരിച്ചു. 10 പരാതികളില്‍ റിപ്പോര്‍ട്ട് തേടി. മൂന്നെണ്ണം കൗണ്‍സിലിംഗിന് അയച്ചു. അംഗങ്ങളായ ഇന്ദിര രവീന്ദ്രന്‍, എലിസബത്ത് മാമ്മന്‍ മത്തായി, വി.ആര്‍. മഹിളാമണി, പി. കുഞ്ഞായിഷ എന്നിവര്‍  അദാലത്തിന് നേതൃത്വം നല്‍കി. വനിതാ കമ്മീഷന്‍ ഡയറക്ടര്‍ ഷാജി സുഗുണന്‍, സിഐ ജോസ് കുര്യന്‍, അഭിഭാഷകരായ ഷൈനി റാണി, സുമയ്യ, സൂര്യ, കൗണ്‍സിലര്‍ സിബി എന്നിവരും പരാതികള്‍ പരിഗണിച്ചു.

രണ്ട് ദിവസമായി നടന്ന അദാലത്തില്‍ ആകെ 400 പരാതികളാണ് പരിഗണിച്ചത്. ഇതില്‍ 70 പരാതികള്‍ പരിഹരിച്ചു. 16 എണ്ണത്തില്‍ റിപ്പോര്‍ട്ട് തേടി. ആറെണ്ണം കൗണ്‍സിലിംഗിന് അയച്ചു. 308 പരാതികള്‍ അടുത്ത അദാലത്തിന് മാറ്റി.

date