Skip to main content

ശുചിത്വ നിലവാരം : സ്വച്ഛ് സര്‍വേക്ഷന്‍ ഗ്രാമീണ്‍ സര്‍വേ തുടങ്ങും

മാലിന്യ സംസ്‌ക്കരണത്തില്‍ സംസ്ഥാനം കൈവരിച്ച നേട്ടങ്ങള്‍ വിലയിരുത്തുന്നതിനുള്ള സ്വച്ഛ് സര്‍വേക്ഷന്‍ ഗ്രാമീണ്‍ സര്‍വേ ജൂൺ 17ന് ആരംഭിക്കും. സ്വച്ഛ് ഭാരത് മിഷന്‍ ഗ്രാമീണിന്റെ ഭാഗമായി മുഴുവന്‍ സംസ്ഥാനങ്ങളിലുമാണ് സര്‍വ്വേ നടക്കുക.

രാജ്യത്ത് തെരഞ്ഞെടുത്ത 21,000 വില്ലേജുകളിലാണ് പരിശോധന. കേരളത്തില്‍ 450 വില്ലേജുകളിലും പരിശോധന നടക്കും. ഓരോ ജില്ലയിലും കുറഞ്ഞത് 20 വില്ലേജുകളാണ് പരിശോധിക്കുക.  ജനസംഖ്യയ്ക്ക് ആനുപാതികമായി വില്ലേജുകളുടെ എണ്ണവും കൂടും. വീടുകള്‍, തദ്ദേശഭരണ സ്ഥാപന ഓഫീസുകള്‍, സ്‌കൂളുകള്‍, അങ്കണവാടികള്‍, പൊതുസ്ഥലങ്ങള്‍, മാര്‍ക്കറ്റുകള്‍, ആരാധനാലയങ്ങള്‍, പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെ മാലിന്യസംസ്‌ക്കരണ സംവിധാനങ്ങളും ശുചിത്വ നിലവാരവും സര്‍വ്വേയുടെ ഭാഗമായി പരിശോധിക്കും.

വിവിധ ഏജന്‍സികള്‍ വഴി നടത്തുന്ന സര്‍വേ സംസ്ഥാനത്ത് തദ്ദേശഭരണവകുപ്പും ശുചിത്വമിഷനും ചേര്‍ന്ന് ഏകോപിപ്പിക്കും.  ശുചിത്വ മാലിന്യ പരിപാലന മാനദണ്ഡങ്ങള്‍ക്കനുസരിച്ച് പരമാവധി 1000 മാര്‍ക്കാണ് ഒരു ജില്ലയ്ക്ക് നൽകുക.  

ഓരോ പഞ്ചായത്തിലെയും നിശ്ചിതയെണ്ണം വീടുകളില്‍ നേരിട്ടെത്തി സംഘം പരിശോധിക്കും.  വീടുകളിലെ ശുചിമുറി സൗകര്യം, കൈകഴുകാനുള്ള സൗകര്യം, കുടിവെള്ള സൗകര്യം, ഗാര്‍ഹിക മാലിന്യ സംസ്‌ക്കരണ ഉപാധികള്‍, മലിനജല സംസ്‌ക്കരണ സോക്കേജ് പിറ്റ് തുടങ്ങിയവ പരിശോധിക്കും.

ജനഹിതം നേരിട്ടറിയാന്‍ സിറ്റിസണ്‍ ഫീഡ്ബാക്ക് മൊബൈല്‍ ആപ്ലിക്കേഷന്‍ സ്വച്ഛ് സര്‍വേക്ഷന്‍ ഗ്രാമീണ്‍ 2025 ഉപയോഗപ്പെടുത്തും.  സര്‍വേയുടെ അടിസ്ഥാനത്തില്‍ വൃത്തി കുറഞ്ഞതും സൗകര്യങ്ങള്‍ ഇല്ലാത്തതുമായ സ്ഥലങ്ങളില്‍ അവ ലഭ്യമാക്കാനുള്ള പദ്ധതി തയ്യാറാക്കുകയാണ് ലക്ഷ്യം.

date