ഒൻപത് വർഷം കൊണ്ട് കേരളത്തിലെ സർക്കാർ വിദ്യാലയങ്ങൾ അടിമുടി മാറി- മന്ത്രി പി എ മുഹമ്മദ് റിയാസ്
ഒൻപത് വർഷം കൊണ്ട് കേരളത്തിലെ സർക്കാർ വിദ്യാലയങ്ങൾ അടിമുടി മാറിയെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ബേപ്പൂർ മണ്ഡലത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിജയികൾക്ക് ആദരമർപ്പിക്കുന്ന 'വാഴ്ത്ത് 2025 ' ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ലക്ഷക്കണക്കിന് വിദ്യാർഥികളാണ് സർക്കാർ വിദ്യാലയങ്ങളിലേക്ക് ഒഴുകിയെത്തുന്നത്. 150 ഓളം കോടി രൂപ ചെലവിൽ കോഴിക്കോട് ജില്ലയിലെ ഏറ്റവും വലിയ മേൽപ്പാലം മീഞ്ചന്തയിൽ യാഥാർത്ഥ്യമാവാൻ പോവുകയാണ്. ഇതിന്റെ ഭൂമി ഏറ്റെടുക്കൽ പ്രവൃത്തി ആരംഭിച്ചു കഴിഞ്ഞു. മികച്ച റോഡുകളും പാലങ്ങളും നിർമ്മിക്കുക എന്നത് പുതുതലമുറയ്ക്ക് സർക്കാർ നൽകിയ വാക്കാണെന്നും ഇത് പാലിക്കപ്പെട്ടു കൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
ഫറോക്ക് റോയൽ അലയൻസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ 680 വിദ്യാർഥികളെയാണ് ആദരിച്ചത്. ഫറോക്ക് മുനിസിപ്പാലിറ്റി ചെയർമാൻ എൻ സി അബ്ദുൽ റസാഖ് അധ്യക്ഷത വഹിച്ചു. എസ് എസ് കെ ജില്ലാ പ്രോഗ്രാം കോഡിനേറ്റർ ഡോ എ കെ അബ്ദുൽ ഹക്കീം, ഫ്യൂച്ചർ കോഡിനേറ്റർ കെ സി അനൂപ്, കടലുണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി അനുഷ, കോർപ്പറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കൃഷ്ണകുമാരി, ഫറോക്ക് മുൻസിപ്പാലിറ്റി സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ പി സുലൈഖ, കൗൺസിലർമാരായ പി എൽ ബിന്ദു, കമറുലൈല, കെ ടി എ മജീദ് തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments