Skip to main content

അതിതീവ്ര മഴ; വെള്ളരിക്കുണ്ട് താലൂക്കില്‍ ഒരു ക്യാമ്പ് തുടങ്ങി

ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ജില്ലാ ഭരണകൂടം സുരക്ഷാ മുന്‍കരുതലുകള്‍ ശക്തമാക്കി. വെള്ളരിക്കുണ്ട് താലൂക്കിലെ മാലോത്ത് വില്ലേജില്‍ വെസ്റ്റ്എളേരി പഞ്ചായത്തിലെ പറമ്പ ഗവ. എല്‍. പി സ്‌കൂളില്‍ ഒരു ക്യാമ്പ്  ആരംഭിച്ചു. ഇതില്‍ നിലവില്‍ 44 പേര്‍ ഉണ്ട്. ഇതില്‍ 24 പുരുഷന്‍, 20 സ്ത്രീകളുമാണ്. രണ്ട് ഗര്‍ഭിണികള്‍, 60 വയസ്സിന് മുകളിലുള്ള ഏഴു പേര്‍,  അഞ്ച് വയസ്സില്‍ താഴെയുള്ള രണ്ട് പേര്‍ ഉള്‍പ്പെടെ ഏഴ് കുട്ടികള്‍  എന്നിവരാണ് ക്യാമ്പിലുള്ളത്.

മറ്റു താലൂക്കുകളില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് ഭീഷണിയിലുള്ള കുടുംബങ്ങള്‍ ബന്ധുവീടുകളിലേക്ക് മാറി താമസിക്കുന്നുണ്ട്. കയ്യാർ വില്ലേജിൽ ഏഴു വയസ്സുള്ള കുട്ടി തോട്ടിൽ വീണു മരിച്ചു. സുൽത്താൻ ആണ് മരിച്ചത്.

 

അതിശക്തമായമഴ തുടരുന്ന സാഹചര്യത്തില്‍  രൂക്ഷമായ മണ്ണിടിച്ചിലിന്റെ സാധ്യത പരിഗണിച്ച്, ചെര്‍ക്കള - ബെവിഞ്ച ഭാഗത്തുള്ള ദേശീയപാത (NH 66) ല്‍ വാഹന ഗതാഗതം താല്‍ക്കാലികമായി നിരോധിക്കുന്നതിനായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി തീരുമാനിച്ചു. ചെര്‍ക്കള - ബെവിഞ്ച ഭാഗത്ത് സ്റ്റാര്‍ നഗറില്‍ മണ്ണിടിച്ചില്‍ ഉണ്ടായ പ്രദേശം ജില്ലാ കളക്ടര്‍ സന്ദര്‍ശിച്ചു.

ഈ പ്രദേശത്ത് നിരവധി ചെറിയ മണ്ണിടിച്ചിലുകള്‍ ഇതിനകം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പും  സ്ഥലം സന്ദര്‍ശിച്ച് പരിശോധന നടത്തിയതും അടിസ്ഥാനമാക്കി, കൂടുതല്‍ അപകടങ്ങള്‍ ഒഴിവാക്കുന്നതിനായാണ് ഈ മുന്‍കരുതല്‍ നടപടികള്‍.

വാഹനങ്ങള്‍ വഴി തിരിച്ചു വിടുന്നതിന്  പോലീസ് നടപടി സ്വീകരിക്കണം. ആംബുലന്‍സ്, അടിയന്തര സേവന വാഹനങ്ങള്‍ എന്നിവ മാത്രം നിയന്ത്രിതമായി കടന്ന് പോകാന്‍ അനുവദിക്കും. പ്രദേശവാസികള്‍ ജാഗ്രത പാലിക്കണം. മണ്ണിടിച്ചില്‍ ഭീഷണിയുള്ള പ്രദേശത്ത് അനാവശ്യമായി ആരും പോകരുത്. സമീപ ഭാവിയില്‍ പ്രദേശത്തിന്റെ സാങ്കേതിക പരിശോധനകള്‍ പൂര്‍ത്തിയാക്കി, സുരക്ഷിതമാണെന്ന് സ്ഥിരീകരിച്ചശേഷം ഗതാഗതം പുനഃസ്ഥാപിക്കുന്നതായിരിക്കുമെന്നും ജില്ലാ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. ഫോണ്‍- +91 94466 01700.

date