Skip to main content

കേരളം മയക്കുമരുന്നിനെതിരെ: 'നോ ടു ഡ്രഗ്‌സ്' ക്യാമ്പയിന്റെ അഞ്ചാം ഘട്ടം ഇന്ന് (ജൂൺ 26) മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

 അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനമായ ജൂൺ 26-ന് കേരളം ലഹരിവിരുദ്ധ പോരാട്ടത്തിന് പുതിയ ഊർജം പകരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ആവിഷ്‌കരിച്ച 'നോ ടു ഡ്രഗ്‌സ്' ക്യാമ്പയിന്റെ അഞ്ചാം ഘട്ടത്തിന് ഇന്ന് (ജൂൺ 26) തിരുവനന്തപുരത്ത് തുടക്കമാകും. വൈകിട്ട് നാല് മണിക്ക് നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും. ഉച്ചയ്ക്ക് രണ്ട് മണി മുതൽ വിവിധ വകുപ്പുകളുടെ ആഭിമുഖ്യത്തിൽ ബോധവത്കരണ പരിപാടികളും കലാപ്രകടനങ്ങളും നടക്കും. 2025 ജൂൺ 26 മുതൽ 2026 ജനുവരി 30 വരെ നീളുന്ന ഈ ക്യാമ്പയിനിൽ എൻഫോഴ്‌സ്‌മെന്റ് ശക്തമാക്കുന്നതിനും ബോധവത്കരണം വിപുലീകരിക്കുന്നതിനും വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ പ്രവർത്തനങ്ങൾ സംഘടിപ്പിക്കും.

'നോ ടു ഡ്രഗ്‌സ്' ക്യാമ്പയിന്റെ ഭാഗമായി മുഖ്യമന്ത്രി ഇന്ന് (ജൂൺ 26) വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്യും. 'സമ്പൂർണ മയക്കുമരുന്ന് വിമുക്ത കുടുംബം' എന്ന പദ്ധതിയിലൂടെ മൂന്ന് മാസത്തിനുള്ളിൽ മികച്ച ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ നടത്തി കുടുംബങ്ങളെ ലഹരിമുക്തമാക്കുന്ന റസിഡന്റ്‌സ് അസോസിയേഷനുകളെ താലൂക്ക് തലത്തിൽ തിരഞ്ഞെടുക്കും. തദ്ദേശസ്വയംഭരണ, സാംസ്‌കാരിക വകുപ്പുകൾ, കുടുംബശ്രീ, എക്‌സൈസ്, പൊലീസ് എന്നിവയുടെ മേൽനോട്ടത്തിൽ നടപ്പാക്കുന്ന ഈ പദ്ധതി കുടുംബതല ബോധവത്കരണത്തിന് ഊന്നൽ നൽകുന്നു.

കോളേജ് വിദ്യാർഥികൾക്കായി 'ആർട്ട്ഡിക്ഷൻ' എന്ന പേര് നൽകിയ പരിപാടിയും ആരംഭിക്കും. മ്യൂസിക് ബാൻഡ്, ഫ്ലാഷ് മോബ്, റീൽസ്, ഗ്രാഫിറ്റി വാൾ മത്സരങ്ങൾ തുടങ്ങിയവ വഴി മയക്കുമരുന്നിനെതിരെ യുവജനങ്ങളെ ബോധവത്കരിക്കുകയാണ്  ലക്ഷ്യം. ഉന്നതവിദ്യാഭ്യാസ, എക്‌സൈസ് വകുപ്പുകൾക്ക് പുറമേ എൻജിഒകൾ, ചലച്ചിത്ര പ്രവർത്തകർ, ഇൻഫ്‌ലുവൻസർമാർ എന്നിവരും ഇതിൽ പങ്കാളികളാകും.

മയക്കുമരുന്നിന് അടിമപ്പെട്ടവരുടെ പുനരധിവാസത്തിനായി 'നേർവഴി' പദ്ധതി പരിഷ്‌കരിക്കും. സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിൽ ഓരോ ജില്ലയിലും 50 പേർക്ക് പിന്തുണ നൽകുന്ന സംവിധാനങ്ങൾ ഉൾപ്പെടുത്തി ഈ പദ്ധതി മുന്നോട്ടുകൊണ്ടുപോകും.

 കോളേജുകളിൽ മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ 'കോളേജ് പ്രൊട്ടക്ഷൻ ഗ്രൂപ്പ്' (CPG) എന്ന പുതിയ സംവിധാനവും ആരംഭിക്കും. സ്‌കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പിന്റെ മാതൃകയിൽ രൂപീകരിക്കുന്ന ഈ സംവിധാനം ക്യാമ്പസുകളിൽ ലഹരിവിരുദ്ധ ജാഗ്രത ഉറപ്പാക്കും.

കുട്ടികളിൽ ലഹരിവിരുദ്ധ ബോധം വളർത്താൻ കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് തയ്യാറാക്കിയ 10 പുതിയ പുസ്തകങ്ങളുടെ പ്രകാശനവും ചടങ്ങിൽ നടക്കും. നോവൽ, കഥ, നാടകം, ശാസ്ത്രം, വൈജ്ഞാനികം തുടങ്ങിയ വിഭാഗങ്ങളിലുള്ള ഈ പുസ്തകങ്ങൾ കുട്ടികളുടെ വായനാശീലത്തെ പ്രോത്സാഹിപ്പിക്കും.

 മന്ത്രി എം. ബി. രാജേഷ് അധ്യക്ഷത വഹിക്കുന്ന ഉദ്ഘാടന ചടങ്ങിൽ മന്ത്രിമാരായ വി. ശിവൻകുട്ടി, ജി. ആർ. അനിൽ, ഡോ. ആർ. ബിന്ദു, വീണാ ജോർജ് എന്നിവർ മുഖ്യാതിഥികളാകും. മേയർ ആര്യാ രാജേന്ദ്രൻ, വി.കെ. പ്രശാന്ത് എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ, ചീഫ് സെക്രട്ടറി ഡോ. ജയതിലക്, സംസ്ഥാന പൊലീസ് മേധാവി ഡോ. ഷേഖ് ദർവേഷ് സാഹിബ്  തുടങ്ങിയവരും പങ്കെടുക്കും.

ഇതിന് പുറമേ ഇന്ന് (ജൂൺ 26)  രാവിലെ  തിരുവനന്തപുരം കോട്ടൻഹിൽ സ്‌കൂളിൽ മുഖ്യമന്ത്രി സ്‌കൂൾതല കർമപദ്ധതി ഉദ്ഘാടനം ചെയ്യും. ജില്ലാതല പരിപാടികളും സർക്കാർ ഓഫീസുകളിൽ ലഹരിവിരുദ്ധ പ്രതിജ്ഞയും നടക്കും. എൻഎസ്എസ്, എസ്.പി.സി, ലഹരിവിരുദ്ധ ക്ലബ്ബുകൾ എന്നിവയുടെ ആഭിമുഖ്യത്തിൽ സംസ്ഥാനത്താകെ സ്‌കൂൾ, കോളേജ് തലങ്ങളിൽ റാലികളും സ്‌കൂൾ പാർലമെന്റും സംഘടിപ്പിക്കും. അഞ്ചാം ഘട്ട ക്യാമ്പയിന്റെ തുടർദിവസങ്ങളിൽ വിവിധ വകുപ്പുകൾ വ്യത്യസ്ത പദ്ധതികൾ നടപ്പാക്കും. മയക്കുമരുന്നിന്റെ വേര് അറുക്കാൻ കേരളം ഒന്നിച്ച് മുന്നോട്ട് നീങ്ങുകയാണ്.

പി.എൻ.എക്സ് 2899/2025

date