കേരള കാർഷിക സർവകലാശാല ബിരുദദാനച്ചടങ്ങ്: വിദ്യാർത്ഥികൾ തൊഴിൽ ദാതാക്കളാകണമെന്ന് ഗവർണർ
തൊഴിൽ അന്വേഷകരാകാതെ തൊഴിൽ ദാതാക്കളായി മാറാൻ ഓരോ വിദ്യാർത്ഥിയും പരിശ്രമിക്കണമെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. കേരള കാർഷിക സർവകലാശാലയുടെ ബിരുദദാനച്ചടങ്ങിൽ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു സർവകലാശാലാ ചാൻസലർ കൂടിയായ ഗവർണർ. രാജ്യത്തിന്റെ ഭാവിക്കായി യുവജനങ്ങൾ തങ്ങളുടെ കഴിവുകൾ സംരംഭകത്വത്തിലേക്ക് കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.
വർദ്ധിച്ചുവരുന്ന തൊഴിലില്ലായ്മയുടെ പശ്ചാത്തലത്തിൽ, പുതിയ ആശയങ്ങളുമായി യുവാക്കൾ സംരംഭകത്വത്തിലേക്ക് കടന്നുവരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു സ്ഥിരവരുമാനം ഉറപ്പുവരുത്തുന്ന തൊഴിൽ 'ഉറപ്പായ ദാരിദ്ര്യത്തിലേക്ക്' നയിച്ചേക്കാം. എന്നാൽ, വെല്ലുവിളികൾ ഏറ്റെടുക്കാൻ തയ്യാറാകുന്ന യുവാക്കൾക്ക് സമൃദ്ധിയിലേക്കുള്ള വാതിൽ തുറക്കാനാകും.
2047-ഓടെ വികസിത ഭാരതം എന്ന ലക്ഷ്യം കൈവരിക്കുന്നതിൽ ഓരോ വ്യക്തിക്കും പങ്കുണ്ടെന്നും ഗവർണർ ഓർമ്മിപ്പിച്ചു. നാം ഓരോരുത്തരും വ്യത്യസ്തമായി ചിന്തിക്കണം. കൃഷിയിലും കാർഷിക മേഖലയിലും നിരവധി അവസരങ്ങൾ യുവാക്കളെ കാത്തിരിക്കുന്നുണ്ട്. തൊഴിൽ ദാതാക്കളാകാനുള്ള അഭിവാഞ്ഛയും വിശാലമായ കാഴ്ചപ്പാടും ധൈര്യവും യുവാക്കൾക്കുണ്ടാകണം. അതിനുള്ള കഴിവുള്ളവരാണ് യുവതലമുറയെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. വെല്ലുവിളികൾ ഏറ്റെടുക്കാൻ തയ്യാറാകുന്നവർക്ക് വിജയം സുനിശ്ചിതമാണ്.
കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കാർഷിക മേഖലയിലെ സംരംഭകർക്കായി നിരവധി പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. അവസരങ്ങൾ യുവാക്കൾക്കായി കാത്തിരിക്കുകയാണ്. സർക്കാരുകൾ ആവശ്യമായ പിന്തുണയും നൽകും. എന്നാൽ, വെല്ലുവിളികൾ ഏറ്റെടുത്ത് യുവാക്കൾ മുന്നോട്ട് വരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സർവകലാശാലയിലെ ഇൻകുബേഷൻ സെന്ററുകളും സംരംഭകത്വ വികസന പരിപാടികളും വിദ്യാർത്ഥികൾക്ക് ആവശ്യമായ എല്ലാ മാർഗ്ഗനിർദ്ദേശങ്ങളും നൽകുമെന്നും ഗവർണർ ഉറപ്പുനൽകി.
കീടനാശിനികളില്ലാത്ത ഭക്ഷണം ഉൽപ്പാദിപ്പിക്കാൻ നാച്ചുറൽ ഫാമിംഗിന്റെ സാദ്ധ്യതകൾ സംസ്ഥാനം ഉപയോഗപ്പെടുത്തണമെന്നും ഗവർണർ പറഞ്ഞു.
കഠിനാധ്വാനം ചെയ്ത ഈ വിദ്യാർത്ഥികൾക്കും അവരുടെ വിജയത്തിന് വഴിയൊരുക്കിയ മാതാപിതാക്കൾക്കും അധ്യാപകർക്കും ഇത് അഭിമാന നിമിഷമാണെന്ന് ഗവർണർ പറഞ്ഞു.
കാർഷിക സർവകലാശാല പ്രോ-ചാൻസലറും കൃഷി വകുപ്പ് മന്ത്രിയുമായ പി. പ്രസാദ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഡിജിറ്റൽ സാങ്കേതികവിദ്യകൾ, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, ഇൻ്റർനെറ്റ് ഓഫ് തിംഗ്സ് തുടങ്ങിയ നൂതന വിവരസാങ്കേതിക വിദ്യകൾ കാർഷിക മേഖലയിലേക്ക് കടന്നുവന്നത് മനുഷ്യാധ്വാനത്തിൽ കുറവ് വരുത്താനും വരുമാനം വർദ്ധിപ്പിക്കാനും സഹായിച്ചുവെന്ന് മന്ത്രി പറഞ്ഞു. ഇവ കേരളത്തിലെ കാർഷിക മേഖലകളിൽ പ്രയോജനപ്പെടുത്താനുള്ള ശ്രമങ്ങളാണ് സംസ്ഥാന സർക്കാർ കൈക്കൊള്ളുന്നത്. ഈ പ്രയത്നങ്ങൾക്ക് ആവശ്യമായ ഊർജ്ജവും ശക്തിയും പ്രദാനം ചെയ്യുന്നത് കേരള കാർഷിക സർവകലാശാലയാണെന്നും അദ്ദേഹം വ്യക്തമാക്കി.
സാമൂഹിക പ്രതിബദ്ധത ഏറ്റവും അനിവാര്യമായ മേഖലകളിലൊന്നാണ് കാർഷിക മേഖലയെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. സമൂഹത്തിലെ താഴെത്തട്ടിലുള്ള കർഷകന്റെ സാമൂഹികവും സാമ്പത്തികവുമായ ഉന്നമനത്തിനായി പ്രവർത്തിക്കേണ്ടത് ബിരുദധാരികളായ ഓരോരുത്തരുടെയും കടമയാണ്. കർഷകരുടെ വരുമാനം ഉയർന്നാൽ മാത്രമേ കാർഷിക മേഖലയ്ക്ക് നിലനിൽപ്പുള്ളൂ. കർഷകർ നേരിടുന്ന വെല്ലുവിളികൾ തിരിച്ചറിഞ്ഞ്, അവയ്ക്ക് പരിഹാരം കാണാൻ തങ്ങളുടെ ഭാവി പ്രവർത്തനങ്ങൾ ഉപയോഗപ്പെടുത്തുമെന്ന് എല്ലാവരും പ്രതിജ്ഞയെടുക്കണം. സ്വപ്നങ്ങളും പ്രതീക്ഷകളും എത്ര വലുതാണെങ്കിലും മണ്ണിനെയും കർഷകരെയും മറക്കരുത്. അന്നദാതാക്കളായ കർഷകർ ഇല്ലെങ്കിൽ ജീവിതം അസാധ്യമാണെന്ന ചിന്ത സമൂഹവും സർക്കാരും ഒരുപോലെ ഉൾക്കൊള്ളണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വയനാട് ദുരന്തബാധിതർക്കായി കേരള കാർഷിക സർവകലാശാല നൽകുന്ന ധനസഹായമായ 25 ലക്ഷം രൂപ ഗവർണർ മന്ത്രിക്ക് കൈമാറി. യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേൺ ഓസ്ട്രേലിയയിലെ ഹാക്കറ്റ് പ്രൊഫസർ ഡോ. കടമ്പോട്ട് സിദ്ധിഖ്, ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ പോൾ തോമസ് എന്നിവർക്ക് ഓണററി ഡോക്ടറേറ്റ് നൽകി സർവകലാശാല ആദരിച്ചു. സ്ത്രീധനത്തിനെതിരെ കാർഷിക സർവകലാശാലാ വിദ്യാർത്ഥികൾ ഒപ്പുവെച്ച പ്രഖ്യാപനം കൃഷിവകുപ്പ് മന്ത്രി ഗവർണർക്ക് കൈമാറി. സർവകലാശാലയുടെ മയക്കുമരുന്നിനെതരായ പ്രമേയം വൈസ് ചാൻസലർ ഡോ. ബി. അശോക് ചാൻസലർക്കു കൈമാറി.
കൃഷി, എഞ്ചിനീയറിംഗ്, ഫോറസ്ട്രി എന്നീ ഫാക്കൽറ്റികളിലായി 1039 വിദ്യാർത്ഥികളാണ് ഇക്കൊല്ലം സർവകലാശാലയിൽ നിന്നും ഡോക്ടറേറ്റ്, ബിരുദാനന്തര ബിരുദം, ബിരുദം, ഡിപ്ലോമ എന്നിവ കരസ്ഥമാക്കിയത്. ഓരോ വിഷയത്തിലും മികച്ച പ്രകടനം നടത്തിയ വിദ്യാർത്ഥികൾക്കുള്ള പുരസ്കാരം ഗവർണറും മന്ത്രിയും ചേർന്ന് വിതരണം ചെയ്തു.
സർവകലാശാല രജിസ്ട്രാർ ഡോ. ഷാക്കിർ ഹുസൈൻ, ഡീൻമാരായ ഡോ. റോയ് സ്റ്റീഫൻ, ഡോ. പി. ആർ ജയൻ, ഡോ. ടി. കെ കുഞ്ഞാമു തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
- Log in to post comments