Skip to main content

ദേശീയപാത നിർമ്മാണം: ഗതാഗതക്കുരുക്കിനും അപകടങ്ങൾക്കും അടിയന്തരപരിഹാരം വേണം: ജില്ലാ വികസനസമിതി

 

ദേശീയപാത നിർമ്മാണം മൂലം ജില്ലയിലെ വിവിധ മേഖലകളിലുണ്ടാകുന്ന ഗതാഗതക്കുരുക്കിനും അപകടങ്ങൾക്കും അടിയന്തര പരിഹാരം വേണമെന്ന് ജില്ലാ വികസനസമിതി. ഡെപ്യൂട്ടി കളക്ടർ(എൽഎ) ആർ സുധീഷിന്റെ അധ്യക്ഷതയിൽ ആസൂത്രണസമിതി കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ എംഎൽഎമാരായ പി പി ചിത്തരഞ്ജൻ, എച്ച് സലാം എന്നിവർ പങ്കെടുത്തു. 

ദേശീയപാത അതോറിറ്റി ജീവനക്കാർ ജില്ലാ വികസനസമിതിയോഗത്തിൽ പങ്കെടുക്കാൻ കർശന നിർദേശം നൽകണമെന്ന് പി പി ചിത്തരഞ്ജൻ എംഎൽഎ ആവശ്യപ്പെട്ടു. ദേശീയപാത നിർമ്മാണത്തിനായി ആര്യാട് പഞ്ചായത്തിന് കിഴക്ക് വേമ്പനാട് കായലിൽ നിന്ന് മണലെടുക്കുന്നത് നിശ്ചയിച്ച ഭാഗത്ത് നിന്ന് പടിഞ്ഞാറോട്ട് മാറിയാണെന്നും മണലുമായി വാഹനങ്ങൾ അമിത വേഗത്തിൽ ചീറിപ്പായുന്നതിനാൽ റോഡുകൾ തകരുന്നതായും അപകടങ്ങൾ ഉണ്ടാകുന്നതായും എംഎൽഎ ചൂണ്ടിക്കാട്ടി. വിഷയത്തിൽ ദേശീയ പാത അതോറിറ്റി അടിയന്തര നടപടി സ്വീകരിക്കണം. 

 

ആലപ്പുഴ കൈതവന ജംഗ്ഷനിൽ സ്ഥാപിച്ച ട്രാഫിക് സിഗ്‌നൽ പകൽ സമയത്ത് ഓഫ് ചെയ്തിട്ടിരിക്കുകയാണെന്നും ഇത് അടിയന്തരമായി പ്രവർത്തിപ്പിക്കണമെന്നും എച്ച് സലാം എം എൽ എ ആവശ്യപ്പെട്ടു.

ദേശീയപാത നിർമ്മാണം മൂലം അരൂർ മേഖലയിൽ കടുത്ത ഗതാഗതക്കുരുക്ക് നേരിടുകയാണെന്നും സമാന്തര പാതകൾ അറ്റകുറ്റപ്പണി നടത്താൻ ഏഴ് കോടി രൂപ അനുവദിച്ചിട്ടും ഫലവത്താകുന്നില്ലെന്നും കെ സി വേണുഗോപാൽ എംപിയുടെ പ്രതിനിധി മുൻ എം എൽ എ എ ഷുക്കൂർ പറഞ്ഞു. ഈ പശ്ചാത്തലത്തിൽ വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കുകയും നിർമ്മാണ പ്രവർത്തനം പൂർത്തിയാവുന്നത് വരെ ടോൾ പിരിവ് നിർത്തിവെക്കണമെന്നും എംപിയുടെ പ്രതിനിധി പ്രമേയത്തിൽ ആവശ്യപ്പെട്ടു. 

 ദേശീയപാതയിൽ നാരകത്തറയിൽ അണ്ടർപാസ് അനുവദിക്കണമെന്നും ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട ജനങ്ങളുടെ ആവശ്യങ്ങൾ പരിഗണിക്കണമെന്നും രമേശ് ചെന്നിത്തല എംഎൽഎയുടെ പ്രതിനിധി ആവശ്യപ്പെട്ടു.  

ആലപ്പുഴ റെയിൽവേ സ്റ്റേഷൻ റോഡിലെ യാത്രാക്ലേശം, വർധിച്ചുവരുന്ന തെരുവുനായ ശല്യം, പ്രകൃതിക്ഷോഭം നഷ്ടപരിഹാരത്തുക വേഗത്തിൽ ലഭ്യമാകുന്നില്ല തുടങ്ങിയ പ്രശ്‌നങ്ങളും പി പി ചിത്തരഞ്ജൻ എംഎൽഎ ഉന്നയിച്ചു. ജില്ലാ കോടതിപ്പാലം നിർമ്മാണവുമായി ബന്ധപ്പെട്ട് മൽസ്യകന്യകയുടെ ശിൽപം നീക്കുന്നത് സംബന്ധിച്ച എല്ലാ സാധ്യതകളും പരിശോധിച്ച് വികസന സമിതി തീരുമാനമെടുക്കണമെന്ന് എച്ച് സലാം എം എൽ എ ആവശ്യപ്പെട്ടു.

 

 

മുൻയോഗത്തിൽ ജനപ്രതിനിധികൾ ഉന്നയിച്ച പ്രശ്‌നങ്ങളിൽ സ്വീകരിച്ച നടപടികളും യോഗം ചർച്ച ചെയ്തു. ആലപ്പുഴ ബീച്ചിൽ ശുചിമുറി സൗകര്യം ഒരുക്കുന്നതിന് പ്രീഫാബ് ടോയ് ലറ്റ് യൂണിറ്റിന് ടൂറിസം ഡയറക്ടർക്ക് കത്ത് നൽകിയതായും തുറമുഖ ഓഫീസ് കോമ്പൗണ്ടിൽ ശുചിമുറികൾ ഉൾപ്പെട്ട അമിനിറ്റി സെൻറർ സ്ഥാപിക്കാൻ മാരിടൈം ബോർഡിന് പ്രൊപ്പോസൽ സമർപ്പിച്ചതായും പോർട്ട് ഓഫീസറും ഡിറ്റിപിസിയും അറിയിച്ചു. ജില്ലാ കോടതിപ്പാലം നിർമ്മാണത്തിന്റെ ഭാഗമായി 168 പൈലുകളിൽ 50 എണ്ണം പൂർത്തീകരിച്ചതായും പൊളിക്കാനുള്ള കെട്ടിടങ്ങളുടെ ലേല നടപടികൾ പുരോഗമിക്കുന്നതായും കേരള റോഡ് ഫണ്ട് ബോർഡ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. പുനർഗേഹം പദ്ധതി ഗുണഭോക്താക്കൾക്കായി പുറക്കാട് വില്ലേജിൽ നിർമ്മിക്കുന്ന ഫ്‌ളാറ്റുകളുടെ നിർമ്മാണത്തിൽ ഫേസ് രണ്ടും മൂന്നും സിവിൽ ജോലി പൂർത്തീകരിച്ചതായും ഫേസ് നാലും അഞ്ചും പ്ലാസ്റ്ററിങ് പൂർത്തീകരിച്ചതായും ഫിഷറീസ് ഡെ. ഡയറക്ടർ അറിയിച്ചു. തറയിൽക്കടവ് ഫിഷറീസ് ആശുപത്രി പുതിയ കെട്ടിടത്തിന്റെ ഫിനിഷിങ് ജോലി പുരോഗമിക്കുന്നതായി നിർമ്മിതി കേന്ദ്രം പ്രൊജക്ട് ഡയറക്ടർ അറിയിച്ചു. കുട്ടനാട് പ്രദേശത്തെ ഉച്ച വേലിയേറ്റം സംബന്ധിച്ച വിഷയത്തിൽ കൃഷിവകുപ്പുമായി ചേർന്ന് സംയുക്ത പരിശോധന നടത്തി നടപടി സ്വീകരിക്കുമെന്ന് ചെറുകിട ജലസേചന വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. കപ്പലപകടത്തെ തുടർന്ന് തീരമേഖലക്ക് അനുവദിച്ച ആറു കിലോ സൗജന്യ റേഷൻ വിതരണം തുടങ്ങിയതായി ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. ദേശീയപാത നിർമ്മാണത്തെ തുടർന്ന് വാഹനങ്ങൾ വഴിതിരിച്ചു വിട്ടതുമൂലം തകർന്ന തുറവൂർ കുമ്പളങ്ങി റോഡ്,

മാക്കിത്തറ റോഡ് എന്നിവയുടെ അറ്റകുറ്റപ്പണികൾ ഒരാഴ്ച്ചക്കുള്ളിൽ തുടങ്ങുമെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചു. അരൂക്കുറ്റി ആശുപത്രി ഐസൊലേഷൻ വാർഡ് നിർമ്മാണത്തിലെ അപകത പരിഹരിക്കാൻ ജില്ലാ കളക്ടർ വിളിച്ച യോഗത്തിൽ തീരുമാനമായതായി ഡി എം ഒ അറിയിച്ചു. 

കഴിഞ്ഞയാഴ്ച്ച ഉണ്ടായ ചെറിയ വെള്ളപ്പൊക്കത്തിൽ പോലും എസി റോഡിൽ ഒമ്പതിടത്ത് വെള്ളം കയറിയതായും ഇത് പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും കൊടിക്കുന്നിൽ സുരേഷ് എംപിയുടെ പ്രതിനിധി ആവശ്യപ്പെട്ടു. നവകേരള സദസ്സിൽ ഉയർന്ന ആവശ്യങ്ങളുടെ അടിസ്ഥാനത്തിൽ ജില്ലയിലെ മണ്ഡലങ്ങൾക്ക് അനുവദിച്ച പദ്ധതികളുടെ പുരോഗതിയും യോഗത്തിൽ ചർച്ച ചെയ്തു. യോഗത്തിൽ ജില്ലാ പ്ലാനിങ് ഓഫീസർ ലിറ്റി മാത്യു, ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

(പിആർ/എഎൽപി/1869)

date