Skip to main content
ജില്ലാ ഭരണകൂടം, കേരള സാമൂഹിക സുരക്ഷ മിഷൻ, ആരോഗ്യവകുപ്പ് എന്നിവരുടെ ആഭിമുഖ്യത്തിൽ താമരശ്ശേരിയിൽ സംഘടിപ്പിച്ച സഹമിത്ര ഭിന്നശേഷി നിർണ്ണയ ക്യാമ്പ്

ജില്ലയില്‍ ഭിന്നശേഷിക്കാര്‍ക്കുള്ള ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് വിതരണം 2000 പിന്നിട്ടു

ജില്ലയിലെ ഭിന്നശേഷിക്കാരുടെ സമഗ്ര പുരോഗതി ലക്ഷ്യമിട്ട് ജില്ലാ ഭരണകൂടം ആരംഭിച്ച 'സഹമിത്ര' പദ്ധതിയുടെ ഭാഗമായി ജില്ലാ സാമൂഹിക സുരക്ഷാ മിഷന്റെയും സാമൂഹികനീതി വകുപ്പിന്റെയും സഹകരണത്തോടെ സംഘടിപ്പിച്ച ഭിന്നശേഷി നിര്‍ണയ ക്യാമ്പുകളിലൂടെ ലഭ്യമാക്കിയത് 2019 സവിശേഷ ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡുകള്‍. ശനിയാഴ്ച താമരശ്ശേരി മേരി മാതാ കത്തീഡ്രല്‍ പാരീഷ് ഹാളില്‍ നടന്ന ക്യാമ്പില്‍ പരിഗണിച്ച 175 അപേക്ഷകളില്‍ 133 എണ്ണത്തിന് മെഡിക്കല്‍ ബോര്‍ഡ് അംഗീകാരം നല്‍കുകയും 39 അപേക്ഷകള്‍ തുടര്‍പരിശോധനകള്‍ക്കായി ശിപാര്‍ശ ചെയ്യുകയും ചെയ്തു. ഇതോടെയാണ് തിരിച്ചറിയല്‍ കാര്‍ഡുകള്‍ 2000 പിന്നിട്ടത്. താമരശ്ശേരി താലൂക്ക് ആശുപത്രിക്ക് കീഴില്‍ രജിസ്റ്റര്‍ ചെയ്ത അപേക്ഷകരെയാണ് ക്യാമ്പില്‍ പരിഗണിച്ചത്. 

അങ്കണവാടി ടീച്ചര്‍മാര്‍ ഗൃഹസന്ദര്‍ശനങ്ങളിലൂടെ ശേഖരിച്ച് ജില്ലയിലെ വിവിധ കോളേജുകളുടെ നേതൃത്വത്തില്‍ ഡിജിറ്റലൈസ് ചെയ്ത അപേക്ഷകളാണ് ജില്ലാ ഭരണകൂടത്തിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ സംഘടിപ്പിക്കുന്ന ക്യാമ്പുകളില്‍ പരിഗണിക്കുന്നത്. ഭിന്നശേഷിക്കാരുടെ അടിസ്ഥാന തിരിച്ചറിയല്‍ രേഖയായ ഏകീകൃത സവിശേഷ തിരിച്ചറിയല്‍ കാര്‍ഡിന് (യുഡിഐഡി) ആവശ്യമായ മെഡിക്കല്‍ പരിശോധനകള്‍ പൂര്‍ത്തിയാക്കി ഭിന്നശേഷി നിര്‍ണയമാണ് ഇതിലൂടെ നിര്‍വഹിക്കുന്നത്. 

ഭിന്നശേഷിക്കാരുടെ സമഗ്ര പരിരക്ഷ ഉറപ്പാക്കുക, അടിസ്ഥാന രേഖകളുടെ വിതരണം പൂര്‍ത്തിയാക്കുക, അനുകൂല സാമൂഹികാന്തരീക്ഷം വളര്‍ത്തുക, കേന്ദ്ര-സംസ്ഥാന തലങ്ങളിലെ സര്‍ക്കാര്‍ പദ്ധതികളുടെയും സ്‌കീമുകളുടെയും വിതരണം ഉറപ്പാക്കുക, ഭിന്നശേഷി സൗഹൃദ കെട്ടിടങ്ങള്‍ സാധ്യമാക്കുക തുടങ്ങിയ കര്‍മപരിപാടികള്‍ ഉള്‍പ്പെടുത്തിയതാണ് സഹമിത്ര പദ്ധതി. 

സാമൂഹിക സുരക്ഷാ മിഷന്‍ റീജ്യണല്‍ ഡയറക്ടര്‍ ഡോ. പി സി സൗമ്യ, റീജ്യണല്‍ പ്രോഗ്രാം കോഓഡിനേറ്റര്‍ മുഹമ്മദ് ഫൈസല്‍, കോഓഡിനേറ്റര്‍മാരായ ഡോ. ജിഷോ ജെയിംസ്, ഡോ. നിജീഷ് ആനന്ദ്, ജില്ലാ കലക്ടറുടെ ഇന്റേണ്‍സ് തുടങ്ങിയവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി. താമരശ്ശേരി ഐഎച്ച്ആര്‍ഡി കോളേജിലെ വിദ്യാര്‍ഥികളുടെ പിന്തുണയോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ജൂലൈ അഞ്ചിന് പേരാമ്പ്ര താലൂക്ക് ആശുപത്രിക്ക് കീഴില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കുള്ള ക്യാമ്പ് നടക്കും.

date