Skip to main content
.

കേര പദ്ധതി; കർഷകർക്ക് നൽകുന്നത് വലിയ പ്രതീക്ഷ: മന്ത്രി റോഷി അഗസ്റ്റിൻ

 

 

കാലാവസ്ഥാ വ്യതിയാനം മൂലം ഉൽപാദന ചെലവ് കൂടുകയും ഉൽപാദനം കുറയുകയും ചെയ്യുന്ന കാലഘട്ടത്തിൽ കേര പദ്ധതി ജില്ലയിലെ കർഷകർക്ക് പ്രതീക്ഷ നൽകുന്നതാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. കേര പദ്ധതി നിർവഹണ സ്ഥാപനങ്ങൾക്കുള്ള അവബോധ ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ കർഷകർക്ക് ആശാവഹമായ പദ്ധതിയാണ് കേര. കാലാവസ്ഥാ വ്യതിയാനത്തെ എങ്ങനെ പ്രതിരോധിക്കാൻ സാധിക്കും, മൂല്യ വർധിത ഉൽപാദനം കർഷകർക്ക് എത്രത്തോളം ആശ്വാസകരമായ മാറ്റം സൃഷ്ടിക്കാൻ കഴിയും എന്നിങ്ങനെ വിവിധ ലക്ഷ്യങ്ങളോടെയാണ് കേര പദ്ധതി നടപ്പാക്കുന്നത്. ഇടുക്കി നൂറ് ശതമാനം കാർഷിക മേഖലയാണ്. ഓരോ ഉൽപ്പന്നങ്ങൾക്കും സംഭവിച്ച അപചയത്തെ കുറിച്ചുള്ള പഠനത്തിൽ കാലാവസ്ഥാ വ്യതിയാനത്തെ സംബന്ധിച്ച് പറയുന്നു. കൃഷിയോട് താത്പര്യമുണ്ടെങ്കിൽ പോലും ഉദ്പാദന ചെലവിനനുസരിച്ച് വരുമാനം ലഭിക്കാത്തതിനാൽ കർഷകർക്ക് പിടിച്ച് നിൽക്കാൻ കഴിയാത്ത സാഹചര്യമാണ്. മൂല്യവർധിത ഉൽപ്പന്നങ്ങളിലൂടെ മനസിലാകുന്നത് കർഷകർ കാർഷിക മേഖലയിലെ ശാസ്ത്രജ്ഞരാണെന്നും മന്ത്രി പറഞ്ഞു. ആധുനിക കൃഷി സമ്പ്രദായമാണ് ഇനിയുള്ള കാലത്ത് ആവശ്യമെന്നും, വകുപ്പുകൾ അതിനനുസൃതമായ പദ്ധതികൾ രൂപകൽപ്പന ചെയ്യണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ജലവിഭവ വകുപ്പ് കാർഷിക മേഖലയിലെ ജലസേചനത്തിന് പ്രാധാന്യം നൽകിയാണ് പദ്ധതികൾ രൂപികരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

 

ജില്ലയിലെ കാര്‍ഷിക വികസന കര്‍ഷക ക്ഷേമം, വ്യവസായ വാണിജ്യം, മണ്ണ് പര്യവേക്ഷണം, മണ്ണ് സംരക്ഷണം എന്നീ വകുപ്പുകളിലേയും കാര്‍ഷിക സര്‍വകലാശാല, വി.എഫ്.പി.സി.കെ മുതലായ സ്ഥാപനങ്ങളിലെയും ഉദ്യോഗസ്ഥര്‍ക്കായാണ് ശില്പശാല നടത്തിയത്.

 

കട്ടപ്പന കേജീസ് ഹില്‍ടൗണ്‍ ഹോട്ടലില്‍ നടന്ന ശില്പശാലയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാംകുന്നേല്‍ അധ്യക്ഷത വഹിച്ചു.

നഗരസഭ കൗണ്‍സിലര്‍ സിജോമോന്‍ ജോസ്, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ലിസിയമ്മ സാമുവല്‍, കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ റാണി ജേക്കബ്, കേര റീജയണല്‍ പ്രൊജക്ട് ഡയറക്ടര്‍ സാഹില്‍ മുഹമ്മദ്, കേര റീജിയണല്‍ ഡെപ്യുട്ടി ഡയറക്ടര്‍ സൂര്യ എസ് ഗോപിനാഥ്, കേര പ്രൊജക്ട് മാനേജർ ഡോ. നിതീഷ് ബാബു എം എന്നിവർ സംസാരിച്ചു.

 

*കേര പദ്ധതി (KERA-Kerala Climate Resilient Agri-Value Chain Modernization Project)*

 

സംസ്ഥാനത്തെ കാര്‍ഷിക മേഖലയുടെ സമഗ്രവളര്‍ച്ചയും കാലാവസ്ഥാ പ്രതിരോധശേഷി വര്‍ധനയും ലക്ഷ്യമിട്ട് ലോക ബാങ്ക് സഹായത്തോടെ കൃഷി വകുപ്പ് ആവിഷ്‌കരിച്ച പദ്ധതിയാണ് കേര. (KERA-Kerala Climate Resilient Agri-Value Chain Modernization Project).

കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കാന്‍ അനുയോജ്യമായ കൃഷിരീതി പ്രോത്സാഹിപ്പിക്കാനും, മൂല്യവര്‍ധിത കാര്‍ഷിക ഉത്പന്നങ്ങളുടെ ഉത്പാദനവും വിപണനവും വര്‍ധിപ്പിക്കാനും, കാര്‍ഷിക സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഘടകങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ചെറുകിട-ഇടത്തരം കാര്‍ഷികാധിഷ്ഠിത സംരംഭങ്ങളുടെ പ്രവര്‍ത്തന നിലവാരം ഉയര്‍ത്തുന്നതിനുള്ള പ്രത്യേക സഹായങ്ങളും പദ്ധതി വാഗ്ദാനം ചെയ്യുന്നു. 

 

പദ്ധതിയുടെ ഭാഗമായി കാര്‍ഷിക കാലാവസ്ഥാ അനുസൃത കൃഷിരീതികള്‍ നടപ്പാക്കുകയും കാര്‍ഷിക പാരിസ്ഥിതിക യൂണിറ്റുകള്‍ ആസ്പദമാക്കി കര്‍ഷകര്‍ക്ക് സാങ്കേതിക വിദ്യകള്‍ കൈമാറുകയും ചെയ്യും. മൂല്യവര്‍ധനവിനായുള്ള ചെറുകിട സംരംഭങ്ങളുടെ വാണിജ്യവത്ക്കരണത്തിനും കാപ്പി, റബ്ബര്‍, ഏലം തുടങ്ങിയ വിളകളുടെ പുനഃരുജ്ജീവനത്തിനും ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനികള്‍, അഗ്രിബിസിനസുകള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ക്കും ഈ പദ്ധതിയിലുടെ പ്രയോജനം ലഭിക്കും. കാലാവസ്ഥ വ്യതിയാനവുമായുമുള്ള പൊരുത്തപ്പെടലുകള്‍ക്കുള്ള മുന്‍ഗണന, മൂല്യവര്‍ധനവിന്റെ സാധ്യതകള്‍ എന്നിവ സമന്വയിപ്പിച്ചുകൊണ്ട് കാര്‍ഷികമേഘലയിലെ വിവിധ വെല്ലുവിളികളെ നേരിടാനുള്ള സഹായം കേരള സ്റ്റാര്‍ട്ടപ് മിഷന്‍ വഴി 150 സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ലഭ്യമാക്കുന്നതിനും പദ്ധതി ലക്ഷ്യമിടുന്നു.

 

ഇന്റര്‍ നാഷണല്‍ റൈസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, വ്യവസായ വാണിജ്യ വകുപ്പ്, പ്ലാന്റേഷന്‍ ഡയറക്ട്രേറ്റ്, കേരള കാര്‍ഷിക സര്‍വകലാശാല, കിന്‍ഫ്ര, ജലസേചന വകുപ്പുകളുടെ കൂടി പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. കാര്‍ഷിക ഉത്പാദനക്ഷമതയും കര്‍ഷക വരുമാനവും വര്‍ദ്ധിപ്പിക്കുന്നതിന്റെ പ്രയോജനം 4 ലക്ഷം കര്‍ഷകര്‍ക്ക് നേരിട്ടും 10 ലക്ഷം കര്‍ഷകര്‍ക്ക് പരോക്ഷമായും ലഭിക്കും.

 

ചിത്രം: മന്ത്രി റോഷി അഗസ്റ്റിൻ കേര പദ്ധതി നിർവഹണ സ്ഥാപനങ്ങൾക്കുള്ള അവബോധ ശില്പശാല ഉദ്ഘാടനം ചെയ്യുന്നു

 

കേര പദ്ധതി ശില്പശാല ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിൻ വീഡിയോ ലിങ്ക്: https://we.tl/t-2ZcMIiPFUZ

 

 

date