ഉപരാഷ്ട്രപതി ജഗദീപ് ധൻകർ മടങ്ങി
രണ്ടുദിവസത്തെ കേരള സന്ദർശനത്തിന് ശേഷം ഉപരാഷ്ട്രപതി ജഗദീപ് ധൻകർ ഡൽഹിക്ക് മടങ്ങി.
ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും
വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് മടങ്ങിയത്. ഭാര്യ ഡോ സുധേഷ് ധൻകറും, കുടുംബാംഗങ്ങളായ ആഭാ വാജ്പയ് , കാർത്തിക് വാജ് പയ് എന്നിവരും ഒപ്പം ഉണ്ടായിരുന്നു.
വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്, അബ്ദുൽ വഹാബ് എംപി, ചീഫ് സെക്രട്ടറി ഡോ എ ജയതിലക്, ഡി ജി പി റവാഡ എ ചന്ദ്രശേഖർ, ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ്, എറണാകുളം റൂറൽ എസ് പി എം ഹേമലത, സിയാൽ മാനേജിംഗ് ഡയറക്ടർ എസ് സുഹാസ്, സ്റ്റേറ്റ് പ്രോട്ടോകോൾ ഓഫീസർ എം എസ് ഹരികൃഷ്ണൻ തുടങ്ങിയവരും യാത്ര അയക്കാൻ എത്തിയിരുന്നു.
നാവികസേന ആസ്ഥാനത്ത് നിന്നും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ ഉപരാഷ്ട്രപതി 10.55 നു നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസിൽ (നുവാൽസ് ) വിദ്യാർത്ഥികളും അധ്യാപകരുമായി ആശയവിനിമയം നടത്തി. പിന്നീട് കാർ മാർഗം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ ഉപരാഷ്ട്രപതി 12.40ന് വ്യോമസേന ഹെലികോപ്റ്ററിൽ ഗൂരുവായൂർ ക്ഷേത്ര ദർശനത്തിനായി ത്യശൂരിലേക്ക് തിരിച്ചു.
ഗുരുവായൂർ ക്ഷേത്ര ദർശനം പൂർത്തിയാക്കി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയതിനു ശേഷമാണ് ഡൽഹിക്ക് മടങ്ങിയത്.
രണ്ടുദിവസത്തെ സന്ദർശനത്തിനായി ഞായറാഴ്ചയാണ് ഉപരാഷ്ട്രപതി കേരളത്തിൽ എത്തിയത്.
- Log in to post comments