Skip to main content

കുടുംബശ്രീ സി.ഡി.എസുകള്‍ ഐ.എസ്. ഒ നിലവാരത്തിലേക്ക്: ജില്ലാതല ഡോക്യൂമെന്റേഷന്‍ പരിശീലനം സംഘടിപ്പിച്ചു

കുടുംബശ്രീ സി.ഡി.എസുകളെ ഐ.എസ്.ഒ നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന് മുന്നോടിയായുള്ള ജില്ലാതല ഡോക്യുമെന്റേഷന്‍ പരിശീലനം പെരിന്തല്‍മണ്ണ നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍  സംഘടിപ്പിച്ചു. കുടുംബശ്രീയും കിലയും (കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്‌ട്രേഷന്‍ ) ചേര്‍ന്ന് സംഘടിപ്പിച്ച പരിശീലന പരിപാടി പെരിന്തല്‍മണ്ണ നഗരസഭ ചെയര്‍പേഴ്‌സണ്‍ പി.ഷാജി ഉദ്ഘാടനം ചെയ്തു.
 സി.ഡി.എസുകളില്‍ ഡോക്യുമെന്റേഷന്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട മാര്‍ഗ്ഗരേഖകള്‍, ചെയ്യേണ്ട രീതി തുടങ്ങിയ കാര്യങ്ങളും എസ്.ഒ.പി (സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയര്‍) സംബന്ധിച്ചും സെമിനാറില്‍ പരിശീലനം നല്‍കി. നിലവില്‍ ജില്ലയില്‍ 58 ഗ്രാമ സിഡിഎസുകളേയും 2 നഗര സി.ഡി.എസുകളേയുമാണ് ഐ.എസ്.ഒ നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനായി തിരഞ്ഞെടുത്തിട്ടുള്ളത്. തെരഞ്ഞെടുത്ത സി.ഡി.എസു കളിലെ ചെയര്‍പേഴ്‌സണ്‍മാര്‍ക്കും, അക്കൗണ്ടന്റ്മാര്‍ക്കും ബി.സി മാര്‍ക്കുമാണ് ഡോക്യുമെന്റേഷന്‍ പരിശീലനം നല്‍കിയത്.

കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്റര്‍ സുരേഷ് കുമാര്‍.ബി പരിപാടിയുടെ അധ്യക്ഷത വഹിച്ചു. പെരിന്തല്‍മണ്ണ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ സീനത്ത് പി.കെ സ്വാഗതം ആശംസിച്ചു. കുടുംബശ്രീ ഐ.ബി.സി.ബി ജില്ലാ പ്രോഗ്രാം മാനേജര്‍ റിജേഷ് വി.എസ് നന്ദി പറഞ്ഞു. കില സീനിയര്‍ പ്രോഗ്രാം മാനേജര്‍ താജുദ്ദീന്‍ ക്ലാസ് നയിച്ചു.
          സംസ്ഥാനത്തെ മികച്ച പച്ചത്തുരുത്തുകള്‍ക്ക് ഹരിതകേരളം മിഷന്‍ അംഗീകാരം നല്‍കുന്നു. ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്തു നട്ടുപിടിപ്പിച്ച പച്ചത്തുരുത്തുകളില്‍ ഏറ്റവും മികച്ച അഞ്ചെണ്ണത്തിനാണ് സംസ്ഥാന തലത്തില്‍ പുരസ്‌കാരം നല്‍കുന്നത്. ജില്ലാതലത്തില്‍ ഓരോ ജില്ലയിലെയും മികച്ച മൂന്ന് പച്ചത്തുരുത്തുകള്‍ക്കു വീതവും അംഗീകാരം നല്‍കും. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍, സ്‌കൂളുകള്‍, കോളെജുകള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലാണ് ഹരിത കേരളം മിഷന്‍ പച്ചത്തുരുത്ത് പുരസ്‌കാരങ്ങള്‍ നല്‍കുന്നത്. ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ പരിസ്ഥിതി, സസ്യശാസ്ത്ര മേഖലകളിലെ വിദഗ്ധരെ ഉള്‍പ്പെടുത്തി രൂപീകരിച്ച വിദഗ്ധ സംഘം നേരിട്ട് സന്ദര്‍ശനം നടത്തി വിലയിരുത്തിയാണ് പച്ചത്തുരുത്തുകളില്‍ മികച്ചവയെ കണ്ടെത്തുന്നത്. അഞ്ചുസെന്റു മുതല്‍ വിസ്തൃതിയുള്ളതും രണ്ട് വര്‍ഷത്തിനു മുകളില്‍ പ്രായമുള്ളതും മതിയായ വളര്‍ച്ചയുള്ളതുമായ പച്ചത്തുരുത്തുകളെയാണ് അംഗീകാരത്തിനായി പരിഗണിക്കുന്നത്. പ്രാദേശിക ജൈവ വൈവിധ്യം, വൃക്ഷ സസ്യ വൈവിധ്യം, വിസ്തീര്‍ണ്ണത്തിന് ആനുപാതികമായി തൈകള്‍, ജൈവവേലി, നിശ്ചിത മാതൃകയിലുള്ള നാമകരണ ബോര്‍ഡ്, പച്ചത്തുരുത്ത് സംഘാടക സംരക്ഷണ സമിതിയുടെ പങ്കാളിത്തം, ചെടികളുടെ ലേബലിങ് തുടങ്ങിയ ഘടകങ്ങളും അംഗീകാരത്തിന് മാനദണ്ഡമാണ്. ജില്ലാതല പുരസ്‌കാരങ്ങള്‍ സെപ്തംബര്‍ ആദ്യവാരം വിതരണം ചെയ്യും. സംസ്ഥാനതല പുരസ്‌കാരം ഓസോണ്‍ ദിനമായ സെപ്തംബര്‍ 16 ന് തിരുവനന്തപുരത്ത് സമ്മാനിക്കും.

          2019 ല്‍ ഹരിതകേരളം മിഷന്‍ സംസ്ഥാനത്ത് ആരംഭിച്ച പച്ചത്തരുത്ത് പദ്ധതിയില്‍ നാളിതുവരെ 1252.6 ഏക്കറിലായി 3987 പച്ചത്തുരുത്തുകളാണ് സൃഷ്ടിച്ചിട്ടുള്ളത്. ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങള്‍, തരിശിടങ്ങള്‍, മാലിന്യ നിക്ഷേപ കേന്ദ്രങ്ങള്‍. പൊതുസ്ഥാപനങ്ങളിലെ അനുയോജ്യമായ സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ തൊഴിലുറപ്പു പദ്ധതിയെക്കൂടി പ്രയോജനപ്പെടുത്തി കൂട്ടമായി തൈകള്‍ നട്ട് ചെറുവനം സൃഷ്ടിച്ചെടുക്കുന്നതാണ് പച്ചത്തുരുത്ത് പദ്ധതി. ആഗോള താപനത്തിന്റെ ദോഷഫലങ്ങളെ ചെറുക്കുന്നതിലും കാര്‍ബണ്‍ സംഭരണശേഷിയിലും പച്ചത്തുരുത്തുകള്‍ നിര്‍ണ്ണായക പങ്കുവഹിക്കുകയാണെന്ന് ഇതുസംബന്ധിച്ച വിദഗ്ധര്‍ നടത്തിയ പഠനം തെളിയിക്കുന്നതായി ഹരിതകേരളം മിഷന്‍ വൈസ് ചെയര്‍പേഴ്സണ്‍ ഡോ. ടി.എന്‍. സീമ അറിയിച്ചു. സംസ്ഥാനത്ത് ഇതുവരെ സൃഷ്ടിച്ച പച്ചത്തുരുത്തുകളെ സംബന്ധിച്ചുള്ള അവലോകനവും നശിച്ചുപോയ തൈകളുടെ സ്ഥാനത്തു പുതിയവ വച്ചുപിടിപ്പിക്കുന്ന പ്രക്രിയയും ഇതോടൊപ്പം നടന്നുവരികയാണ്.
 

date