Skip to main content
കുറപ്പന്തറ റെയില്‍വേ മേല്‍പ്പാലത്തിന്റെ നിര്‍മാണത്തിന് മുന്നോടിയായി റവന്യൂ വകുപ്പ് ഏറ്റെടുത്ത എല്ലാ സ്ഥലങ്ങളും ഭൂമിയുടെ മഹസര്‍ തയ്യാറാക്കിയ രേഖകളും പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷന് മോന്‍സ് ജോസഫ് എം.എല്‍.എ. കൈമാറുന്നു

കുറുപ്പന്തറ റെയില്‍വേ മേല്‍പ്പാലം നിര്‍മാണം; സ്ഥലത്തിന്റെയും മഹസര്‍ തയ്യാറാക്കിയ രേഖകളുടെയും കൈമാറ്റം നടത്തി

കുറവിലങ്ങാട്-കല്ലറ റോഡില്‍ നിര്‍മിക്കുന്ന കുറപ്പന്തറ റെയില്‍വേ മേല്‍പ്പാലത്തിന്റെ നിര്‍മാണത്തിന് മുന്നോടിയായി റവന്യൂ വകുപ്പ് ഏറ്റെടുത്ത എല്ലാ സ്ഥലങ്ങളും ഭൂമിയുടെ മഹസര്‍ തയ്യാറാക്കിയ രേഖകളും പൊതുമരാമത്ത് വകുപ്പിനുകീഴിലുള്ള റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷന് മോന്‍സ് ജോസഫ് എം.എല്‍.എ. കൈമാറി. പദ്ധതി ടെന്‍ഡര്‍ ചെയ്യുന്നതിനു മുന്നോടിയായാണ് സ്ഥലവും രേഖകളും കൈമാറിയത്. കുറുപ്പന്തറ ഭാഗത്തുനിന്ന് കല്ലറ ഭാഗത്തേക്ക് നേരിട്ട് എല്ലാ സ്ഥലങ്ങളും പരിശോധിച്ച് റവന്യൂ വകുപ്പിന്റെ കൈവശമുള്ള രേഖകളാണ് റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷന്‍ അധികൃതര്‍ക്ക് കൈമാറിയത്.

മേല്‍പ്പാലം വരുന്നതോടെ മള്ളിയൂര്‍ മഹാഗണപതി ക്ഷേത്രം, വൈക്കം മഹാദേവക്ഷേത്രം, ഭരണങ്ങാനം പള്ളി, കുറവിലങ്ങാട് പള്ളി, ആദിത്യപുരം സൂര്യക്ഷേത്രം എന്നിവിടങ്ങളിലേക്ക് വരുന്ന നൂറുകണക്കിന് തീര്‍ത്ഥാടകര്‍ക്ക് എളുപ്പമാര്‍ഗമായി ഇതുമാറും . ചേര്‍ത്തല, ആലപ്പുഴ തുടങ്ങിയ മേഖലയില്‍ നിന്ന് പാലാ, മൂവാറ്റുപുഴ, കടുത്തുരുത്തി, ഏറ്റുമാനൂര്‍ എന്നിവിടങ്ങളിലേക്ക് പോകാനും എളുപ്പമാര്‍ഗമാണിത്. 2018ല്‍ കിഫ്ബിയില്‍ നിന്നു സ്ഥലം ഏറ്റെടുക്കുന്നതിനും നിര്‍മാണത്തിനും വേണ്ടി മോന്‍സ് ജോസഫ് എം.എല്‍.എ ഇടപെട്ട് 30.56 കോടി രൂപ അനുവദിച്ചു. തുടര്‍ന്ന് റെയില്‍വേ ആവശ്യപ്പെട്ട പ്രകാരം ജി.എ.ഡി. സമര്‍പ്പിക്കുകയും (ജനറല്‍ അറേഞ്ച്മെന്റ് ഡ്രോയിംഗ് ഇന്‍ കണ്‍സ്ട്രക്ഷന്‍ ഏരിയ) റെയില്‍വേ പദ്ധതി അംഗീകരിക്കുകയും ചെയ്തു. മീനച്ചില്‍, വൈക്കം താലൂക്കുകളുടെ ഹൃദയഭാഗത്താണ് കുറുപ്പന്തറ സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്നത്. കുറവിലങ്ങാട് - ആലപ്പുഴ മിനി ഹൈവേയില്‍ റെയില്‍വേ ക്രോസിംഗ് മൂലമുണ്ടാകുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനാണ് മേല്‍പ്പാല ആശയം മുന്നോട്ടുവന്നത്.

date