സ്‌കൂൾ സുരക്ഷ ഉറപ്പുവരുത്താൻ മുഖ്യമന്ത്രി ജില്ലാകളക്ടർമാരുടെ യോഗം വിളിക്കും
സ്‌കൂൾ സുരക്ഷ ഉറപ്പുവരുത്തുന്നതിന് നിർദേശം നൽകുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയൻ ജില്ലാകളക്ടർമാരുടെ യോഗം വിളിക്കും. കൊല്ലം തേവലക്കര ബോയ്സ് ഹൈസ്‌ക്കൂളിലുണ്ടായ ദാരുണ സംഭവത്തിന്റെ അടിസ്ഥാനത്തിൽ സ്‌കൂൾ സുരക്ഷ നിരീക്ഷിക്കുന്നതിനായി കൂടുതൽ നടപടികളിലേക്ക് കടക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് യോഗം.
സ്‌കൂൾ തുറക്കുന്നതിന് മുമ്പ് മെയ് 13 നും 31നും രണ്ട് സർക്കുലറുകളിലൂടെ പൊതുവിദ്യാഭ്യാസ ഡയറക്ടർ സ്‌കൂൾ സുരക്ഷാ പ്രോട്ടോക്കോൾ സംബന്ധിച്ച കർശന നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഇതിനിടയിൽ നിരവധി യോഗങ്ങൾ പൊതുവിദ്യാഭ്യാസ മന്ത്രിയുടെ അദ്ധ്യക്ഷതയിലും മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിലും ചേരുകയും സ്‌കൂളുകളിലെ സുരക്ഷാ സംബന്ധിച്ച കാര്യങ്ങൾ വിലയിരുത്തുകയും ചെയ്തിരുന്നു. എന്നിട്ടും ദാരുണമായ സംഭവം തേവലക്കര ഹൈസ്‌കൂളിൽ ഉണ്ടായതിനാലാണ് കർശനമായ നടപടികളിലേക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് കടക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി സെക്രട്ടറിയേറ്റ് പിആർ ചേംബറിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഡി.ഡി.ഇ, എ.ഡി, ആർ.ഡി.ഡി, ഡി.ഇ.ഒ, എ.ഇ.ഒ, വിദ്യാകിരണം-കൈറ്റ്-എസ്.എസ്.കെ. ജില്ലാ കോർഡിനേറ്റർമാർ, ഡയറ്റ് പ്രിൻസിപ്പൽമാർ എന്നിവരുടെ യോഗത്തിൽ സ്‌കൂൾ സുരക്ഷ സംബന്ധിച്ച് നിരവധി സുപ്രധാന തീരുമാനങ്ങൾ നടപ്പിലാക്കുവാൻ തീരുമാനിച്ചു. സ്‌കൂൾ തുറക്കുന്നതിന് മുമ്പ് പൊതുവിദ്യാഭ്യാസ ഡയറക്ടർ പുറത്തിറക്കിയ സർക്കുലർ ആധാരമാക്കി വിശദമായ ചെക്ക് ലിസ്റ്റ് തയ്യാറാക്കും. ജൂലൈ 29 ന് മുമ്പായി എ.ഇ.ഒ., ഡി.ഇ.ഒ., ഡി.ഡി., ആർ.ഡി.ഡി.,എ.ഡി ബി.ആർ.സി. വഴി സ്‌കൂളുകളിൽ സന്ദർശനം നടത്തി സേഫ്റ്റി ഗ്യാപ്പ് റിപ്പോർട്ട് തയ്യാറാക്കും.
ജൂലൈ 31 ന് മുമ്പായി ഡി.ഡി.മാർ, ജില്ലാതലത്തിൽ ചെയ്യേണ്ടവ മുൻനിർത്തി അതാത് ഉദ്യോഗസ്ഥർക്ക് കത്ത് നൽകും. ഇതിന്റെ മൊത്തം റിപ്പോർട്ട് ക്രോഡീകരിച്ച് ജില്ലാ കളക്ടർമാർക്കും കോപ്പി പൊതുവിദ്യാഭ്യാസ ഡയറക്ടർക്കും നൽകും. എല്ലാ ഡി.ഡി. മാരും സ്‌കൂൾ സുരക്ഷാ വിഷയം ഡി.ഡി.സി. യിലെ സ്ഥിരം അജണ്ട ആക്കാൻ ജില്ലാ കളക്ടർക്ക് പൊതുവിദ്യാഭ്യാസഡയറക്ടർ കത്ത് നൽകും. ജില്ലയിൽ ഡി.ഡി.ഇ., ആർ.ഡി.ഡി., എ.ഡി., ഡയറ്റ് പ്രിൻസിപ്പൽ, കൈറ്റ് ജില്ലാ ഓഫീസർ, എസ്.എസ്.കെ. ജില്ലാ കോർഡിനേറ്റർമാർ, വിദ്യാകിരണം ജില്ലാ കോർഡിനേറ്റർമാർ എന്നിവരുടെ നേതൃത്വത്തിൽ 7 ടീമുകൾ ഓരോ സ്‌കൂളുകളും സന്ദർശിച്ച് മൂന്ന് ആഴ്ചയ്ക്കകം റിപ്പോർട്ട് നൽകണം. ഡി.ഡി.ഇ. യ്ക്ക് ആവശ്യമെങ്കിൽ കൂടുതൽ ടീമുകളെ നിയോഗിക്കാം.
സമ്പൂർണ്ണ പ്ലസ്സിൽ സ്‌കൂൾ സുരക്ഷ സംബന്ധിച്ച് ഒരു പേജ് തുടങ്ങും. ചെക്ക് ലിസ്റ്റിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ അതിൽ ഉണ്ടാകും. സേഫ്റ്റി ഓഡിറ്റിന് ശേഷം ഹെഡ്മാസ്റ്റർ അല്ലെങ്കിൽ പ്രിൻസിപ്പൽ ഇക്കാര്യങ്ങൾ വിശദമായി രേഖപ്പെടുത്തണം. മൂന്ന്/നാല് ജില്ലകളുടെ ചുമതല ക്യു.ഐ.പി. ഡി.ഡി. മാർക്ക് നൽകി. പൊതുവിദ്യാഭ്യാസ ഡയറക്ടർ തലത്തിൽ ഒരു സേഫ്റ്റി സെൽ രൂപീകരിച്ചു. പൊതുജനങ്ങൾക്ക് പരാതികളോ അറിയിപ്പുകളോ നൽകാൻ ഒരു വാട്ട്സ് ആപ്പ് നമ്പർ രജിസ്റ്റർ ചെയ്ത് പൊതുജനങ്ങളെ അറിയിക്കും. പി.റ്റി.എ, കുട്ടികൾ, അധ്യാപകർ, പൊതുജനങ്ങൾ എന്നിവർക്ക് എന്തെങ്കിലും സുരക്ഷാ പ്രശ്നം ചൂണ്ടിക്കാണിക്കാൻ ഉണ്ടെങ്കിൽ ഈ നമ്പറിൽ അറിയിക്കാം. നിലവിലെ പ്രവർത്തനങ്ങൾ അവലോകനം ചെയ്യാൻ ജൂലൈ 31 ന് ഉന്നതതല യോഗം ചേരും. ആഗസ്റ്റ് 7 ന് പൊതുവിദ്യാഭ്യാസ സെക്രട്ടറി, കളക്ടർമാർ, ജില്ലാ പഞ്ചായത്ത് സെക്രട്ടറിമാർ എന്നിവരുടെ യോഗം ചേരുമെന്നും മന്ത്രി വ്യക്തമാക്കി.
പി.എൻ.എക്സ് 3482/2025
- Log in to post comments