17ാമത് ഐ.ഡി.എസ്.എഫ്.എഫ്.കെയ്ക്ക് ഇന്ന് (27.08.2025) തിരശ്ശീല വീഴും; മുഖ്യമന്ത്രി പുരസ്‌കാരങ്ങൾ സമ്മാനിക്കും
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി തിരുവനന്തപുരം കൈരളി, ശ്രീ, നിള തിയേറ്ററുകളിലായി സംഘടിപ്പിക്കുന്ന 17ാമത് ഐ.ഡി.എസ്.എഫ്.എഫ്.കെ ഇന്ന് (27.08.2025) സമാപിക്കും. മൽസര വിഭാഗത്തിലെ ചിത്രങ്ങൾക്കുള്ള പുരസ്‌കാര സമർപ്പണം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ബുധനാഴ്ച വൈകിട്ട് ആറു മണിക്ക് കൈരളി തിയേറ്ററിൽ നടക്കുന്ന ചടങ്ങിൽ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അധ്യക്ഷനായിരിക്കും.
ഡോക്യുമെന്ററി രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ലൈഫ്ടൈം അച്ചീവ്മെന്റ് അവാർഡ് മുഖ്യമന്ത്രി പിണറായി വിജയൻ സംവിധായകൻ രാകേഷ് ശർമ്മയ്ക്ക് സമ്മാനിക്കും. രണ്ടു ലക്ഷം രൂപയും ശിൽപ്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. ഇന്ത്യൻ ഡോക്യുമെന്ററി രംഗത്തെ പരിവർത്തനത്തിനു വിധേയമാക്കിയതിലുള്ള നിർണായകപങ്ക്, സാമൂഹിക നീതിക്കായുള്ള നിലയുറച്ച പ്രതിബദ്ധത, നിർഭയമായ ചലച്ചിത്രപ്രവർത്തനം എന്നിവ പരിഗണിച്ചാണ് പുരസ്‌കാരം.
ചടങ്ങിൽ പൊതുവിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി, കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്, ആന്റണി രാജു എം.എൽ.എ, സാംസ്‌കാരിക വകുപ്പ് ഡയറക്ടർ ഡോ.ദിവ്യ എസ് അയ്യർ ഐ.എ.എസ്, ചലച്ചിത്ര അക്കാദമി ചെയർപേഴ്സൺ പ്രേംകുമാർ, സെക്രട്ടറി സി.അജോയ്, ജനറൽ കൗൺസിൽ അംഗം സോഹൻ സീനുലാൽ, ഡെപ്യൂട്ടി ഡയറക്ടർ ഫെസ്റ്റിവൽ എച്ച്.ഷാജി എന്നിവർ പങ്കെടുക്കും. കഥേതര വിഭാഗം ജൂറി ചെയർപേഴ്സൺ രണജിത് റേയും കഥാ വിഭാഗം ചെയർപേഴ്സൺ ഗുർവീന്ദർ സിംഗും ജൂറി റിപ്പോർട്ടുകൾ അവതരിപ്പിക്കും. ജൂറി അംഗങ്ങളായ സംവിധായികമാർ ഫൈസ അഹമ്മദ് ഖാൻ, റിന്റു തോമസ് , നടിയും സാമൂഹിക പ്രവർത്തകയുമായ രാജശ്രീ ദേശ്പാണ്ഡെ, സംവിധായകൻ മധു സി.നാരായണൻ എന്നിവർക്കുള്ള ഉപഹാരങ്ങളും സമാപനച്ചടങ്ങിൽ സമ്മാനിക്കും.
മികച്ച ലോംഗ് ഡോക്യുമെന്ററിക്ക് രണ്ടു ലക്ഷം രൂപയും ഷോർട്ട് ഡോക്യുമെന്ററിക്ക് ഒരു ലക്ഷം രൂപയുമാണ് സമ്മാനത്തുക. മികച്ച ഹ്രസ്വചിത്രത്തിന് രണ്ടു ലക്ഷം രൂപയും മികച്ച രണ്ടാമത്തെ ചിത്രത്തിന് ഒരു ലക്ഷം രൂപയും ലഭിക്കും. കേരളത്തിൽ നിർമ്മിച്ച മികച്ച ക്യാമ്പസ് ചിത്രത്തിന് 50,000 രൂപയാണ് പുരസ്‌കാരത്തുക. സമാപനച്ചടങ്ങിനുശേഷം പുരസ്‌കാരങ്ങൾ നേടിയ ഡോക്യുമെന്ററികളും ഹ്രസ്വചിത്രങ്ങളും കൈരളി തിയേറ്ററിൽ പ്രദർശിപ്പിക്കും.
2025 ആഗസ്റ്റ് 22 മുതൽ 27 വരെ ആറു ദിവസങ്ങളിലായി നടന്ന മേളയിൽ 52 രാജ്യങ്ങളിൽനിന്നുള്ള 331 സിനിമകളാണ് പ്രദർശിപ്പിച്ചത്. മൽസരവിഭാഗത്തിലെ ഡോക്യുമെന്ററികൾ, ഹ്രസ്വചിത്രങ്ങൾ, അനിമേഷൻ, മ്യൂസിക് വീഡിയോ, ക്യാമ്പസ് ഫിലിം, ഹോമേജ്, ഇന്റർനാഷണൽ ഫിലിംസ്, ഫെസ്റ്റിവൽ വിന്നേഴ്സ്, ജൂറി ഫിലിംസ് തുടങ്ങി 29 വിഭാഗങ്ങളിലായാണ് പ്രദർശനങ്ങൾ നടന്നത്.
പി.എൻ.എക്സ് 4215/2025
- Log in to post comments