Skip to main content

കേരളത്തിന്റെ ആരോഗ്യ മേഖല 'വിഷന്‍ 2031' നയരേഖ മന്ത്രി വീണാ ജോര്‍ജ് അവതരിപ്പിക്കും ആരോഗ്യ സെമിനാര്‍ ഒക്ടോബര്‍ 14  ന് തിരുവല്ലയില്‍

'കേരളത്തിന്റെ ആരോഗ്യ മേഖല വിഷന്‍ 2031' നയരേഖ ഒക്ടോബര്‍ 14 ന് പത്തനംതിട്ട തിരുവല്ല ബിലിവേഴ്‌സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അവതരിപ്പിക്കും. രാവിലെ 9.30ന് ആരംഭിക്കുന്ന ചടങ്ങില്‍ അഡ്വ. മാത്യു ടി തോമസ് എംഎല്‍എ സ്വാഗതം ആശംസിക്കും. ആരോഗ്യ രംഗത്തെ കഴിഞ്ഞ ദശകത്തിലെ നേട്ടത്തെ കുറിച്ച് ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. രാജന്‍ എന്‍ ഖോബ്രഗഡെ വിശദീകരിക്കും.
ആരോഗ്യ രംഗത്തെ വിവിധ വിഷയങ്ങളില്‍ അധിഷ്ഠിതമായ 10 പാനല്‍ ചര്‍ച്ചകള്‍ നാല് വേദികളിലായി അരങ്ങേറും. അതാത് രംഗത്തെ വിദഗ്ധര്‍ മോഡറേറ്ററുകളായും പാനലിസ്റ്റുകളായും പങ്കെടുക്കും. കാന്‍സര്‍, വയോജന പരിപാലനം, പാലിയേറ്റീവ് കെയര്‍ തുടങ്ങിയ സെഷനില്‍ മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. ബി സതീശനും ഹൃദ്രോഗങ്ങള്‍, സ്‌ട്രോക്ക്, പ്രമേഹം, രക്തസമര്‍ദം, കുട്ടികളിലെ ജീവിതശൈലീ രോഗങ്ങള്‍, സിഒപിഡി വിഷയങ്ങളില്‍ അമൃത ആശുപത്രിയിലെ കണ്‍സള്‍ട്ടന്റ് കാര്‍ഡിയോളജിസ്റ്റ് ഡോ. ജയ്ദീപ് സി മേനോനും മോഡറേറ്ററാകും.
മെഡിക്കല്‍ ഗവേഷണം, ടെറിഷ്യറി കെയര്‍ ശാക്തീകരണം വിഷയങ്ങളില്‍ ജവഹര്‍ലാര്‍ നെഹ്‌റു സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് സയന്‍സ് റിസര്‍ച്ചിലെ പ്രൊഫ. ചന്ദ്രഭാസ് നാരായണ, പൊതുജനാരോഗ്യത്തിന്റെ സാമ്പത്തിക ശാസ്ത്രത്തില്‍ പ്ലാനിംഗ് ബോര്‍ഡ് വിദഗ്ധ അംഗം ഡോ. പി. കെ. ജമീല, ആയുഷ് മേഖലയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയിലെ ഡോ. വി.ജി. ഉദയകുമാര്‍, ഹോമിയോപ്പതി പ്രിന്‍സിപ്പല്‍ ആന്റ് കണ്‍ട്രോളിംഗ് ഓഫീസര്‍ ഡോ. ടി.കെ. വിജയന്‍, സാംക്രമിക രോഗങ്ങള്‍, ഏകാരോഗ്യ പദ്ധതി എന്നിവയില്‍ ഐഎവി ഡയറക്ടര്‍ ഡോ. ഇ. ശ്രീകുമാര്‍ എന്നിവര്‍ മോഡറേറ്ററാകും.
എമര്‍ജന്‍സി ആന്റ് ട്രോമകെയര്‍, ദുരന്ത നിവാരണം വിഷയങ്ങളില്‍ ആരോഗ്യ വകുപ്പ് അഡീഷണല്‍ സെക്രട്ടറി ഷീബ ജോര്‍ജ്, സ്ത്രീകളുടേയും കുഞ്ഞുങ്ങളുടേയും ആരോഗ്യം, തീരദേശ മേഖലയിലേയും ഗോത്ര വിഭാഗങ്ങളുടേയും ആരോഗ്യം വിഷയങ്ങളില്‍ കാസര്‍ഗോഡ് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. പി എസ് ഇന്ദു, മരുന്ന് ഗവേഷണം, ഉല്‍പാദനം, ചികത്സയുടെ ഭാവി വിഷയങ്ങളില്‍ അസി. ഡ്രഗ്‌സ് കണ്‍ട്രോളര്‍ ഡോ. ഷാജി എം വര്‍ഗീസ്, ഭക്ഷ്യ സുരക്ഷയില്‍ ഡബ്ല്യുഎച്ച്ഒ കണ്‍സള്‍ട്ടന്റ് ഡോ. എന്‍. ആനന്ദവല്ലി എന്നിവര്‍ മോഡറേറ്ററാകും. ലോകബാങ്ക് ലീഡ് എക്കണോമിസ്റ്റ് ഡോ. അജയ് ടണ്ടന്‍, ആരോഗ്യ വിദഗ്ധ ഡോ. ദേവകി നമ്പ്യാര്‍ എന്നിവരും പങ്കെടുക്കും.
വൈകിട്ട് 3.30 മുതല്‍ ചര്‍ച്ചയുടെ ആശയ ക്രോഡീകരണം മന്ത്രി വീണാ ജോര്‍ജ് അവതരിപ്പിക്കും. സെമിനാറില്‍ ഉരുത്തിരിയുന്ന ആശയങ്ങള്‍ ആരോഗ്യ മേഖലയിലെ ഭാവി പദ്ധതികളുടെ ആസൂത്രണത്തിന് സഹായിക്കും. സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. അരുണ്‍ എസ് നായര്‍ നന്ദി രേഖപ്പെടുത്തും.
ആരോഗ്യ സൂചകങ്ങളിലും പൊതുജനാരോഗ്യ നിലവാരത്തിലും വികസിത രാജ്യങ്ങള്‍ക്കൊപ്പമാണ് കേരളം. ആര്‍ദ്രം മിഷന്റെ ഭാഗമായുള്ള ജനസൗഹ്യദ പരിവര്‍ത്തനം, ആരോഗ്യ മേഖലയുടെ ഡിജിറ്റലൈസേഷന്‍, സാര്‍വത്രിക സാന്ത്വന പരിചരണം, ഗുണനിലവാരമുള്ള ആധുനിക ലാബ് ശൃംഖല, നൂതന ചികത്സാ സംവിധാനം, ജീവിതശൈലീ രോഗങ്ങളുടേയും പകര്‍ച്ച വ്യാധികളുടേയും പ്രതിരോധത്തിനായുള്ള ജനകീയ കാമ്പയിന്‍ തുടങ്ങിയവ ആരോഗ്യ മേഖലയുടെ പുരോഗതിക്ക് ഇടയാക്കി. സംസ്ഥാനത്തിന്റെ ഭാവി വികസനം ആസൂത്രണം ചെയ്യുന്നതിനും 2031ല്‍ കേരളം എങ്ങനെയായിരിക്കണം എന്നതാണ് സെമിനാറിന്റെ ലക്ഷ്യം. സംസ്ഥാനമാകെ 33 വിഷയങ്ങളില്‍ സെമിനാര്‍ സംഘടിപ്പിക്കും. 2016 മുതല്‍ ആരോഗ്യ മേഖലയിലെ സുപ്രധാന പദ്ധതികളും കൈവരിച്ച നേട്ടങ്ങളും വിശകലനം ചെയ്യും. നിലവില്‍ അഭിമുഖീകരിക്കുന്ന വെല്ലുവിളി അപഗ്രഥിച്ച് അവയെ നേരിടുന്നതിനുള്ള പദ്ധതികളും ഭാവി വികസനത്തിനുളള മാര്‍ഗ രേഖയും ആവിഷ്‌കരിക്കും. ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വിദഗ്ധരും ആരോഗ്യ പ്രവര്‍ത്തകരും അനുഭവങ്ങളും ആശയങ്ങളും നിര്‍ദേശങ്ങളും സെമിനാറില്‍ പങ്കുവയ്ക്കും.
 

date