Skip to main content

തൊഴിലുറപ്പ് പദ്ധതി ഓംബുഡ്സ്മാൻ പരിഹരിച്ചത് 47 പരാതികൾ

ജില്ലയിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓംബുഡ്‌സ്മാൻ 2025-26 സാമ്പത്തികവർഷത്തിലെ ആദ്യ അർധവർഷത്തിൽ പരിഹരിച്ചത് 47 പരാതികൾ. പ്രവർത്തന റിപ്പോർട്ട്  ഓംബുഡ്സ്മാൻ കെ.എം രാമകൃഷ്ണൻ സർക്കാരിന് സമർപ്പിച്ചു.

ആവശ്യപ്പെട്ടിട്ടും ജോലി ലഭിക്കാത്ത അവസ്ഥ, വ്യക്തിഗത ആസ്തികൾ നിർമിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും സാമ്പത്തിക ആനുകൂല്യം ലഭ്യമാവാത്തത്, ചികിത്സാ ചെലവ് ലഭ്യമാവാത്തത്, എൻ എം എം എസ് ചെയ്യുമ്പോഴുള്ള തെറ്റുകൾ, മേറ്റിന് അർഹമായ വേതനം ലഭ്യമാവാത്തത് എന്നീ പരാതികളായിരുന്നു കൂടുതൽ. പ്രവൃത്തി സ്ഥലങ്ങളിൽ തൊഴിലാളികൾക്ക് സുരക്ഷ ഒരുക്കാൻ ഓംബുഡ്‌സ്മാൻ പഞ്ചായത്തുകൾക്ക് നിർദേശം നൽകി. 

ഒക്ടോബർ മാസത്തിനകം ഇ കെവൈസി ആപ് ഉപയോഗിച്ച് എല്ലാ സജീവ തൊഴിലാളികളുടെയും തൊഴിൽ കാർഡ് പുതുക്കാനും ഓംബുഡ്സ്മാൻ നിർദേശം നൽകി. 

2025-26 സാമ്പത്തികവർഷത്തിലെ ആദ്യ അർധ വർഷത്തിൽ വിവിധ ഉത്തരവുകളിലായി 49,664 രൂപ തൊഴിലുറപ്പ് പദ്ധതി അക്കൗണ്ടിലേക്ക് തിരിച്ചടക്കാൻ ശുപാർശ ചെയ്തതിൽ, 38,988 രൂപ ഇതുവരെ തിരിച്ചടച്ചിട്ടുണ്ട്.

date