തീവ്ര വോട്ടർപട്ടിക പരിഷ്‌കരണം : വില്ലേജ് ഓഫീസുകളിൽ ഹെൽപ്പ് ഡെസ്‌കുകൾ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി
2025 ലെ തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായി കരട് വോട്ടർ പട്ടികയിൽ വിവിധ കാരണങ്ങളാൽ ഉൾപ്പെടാത്ത അർഹരായവരെ സഹായിക്കാൻ വില്ലേജ് ഓഫീസുകൾ കേന്ദ്രീകരിച്ച് ഹെൽപ്പ് ഡെസ്‌കുകൾ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. വില്ലേജ് ഓഫീസിൽ സൗകര്യമില്ലെങ്കിൽ തൊട്ടടുത്ത സർക്കാർ ഓഫീസുകളിൽ ഇതിന് സൗകര്യമൊരുക്കും. ഹെൽപ്പ് ഡെസ്‌കുകളിൽ പൊതുജനങ്ങൾക്ക് ആവശ്യമായ സഹായ നിർദ്ദേശങ്ങൾ നൽകുന്നതിനായി രണ്ട് ഉദ്യോഗസ്ഥരെ വീതം താൽക്കാലിക ജോലി ക്രമീകരണ വ്യവസ്ഥയിൽ ചുമതലപ്പെടുത്തും. ഇതിന് ആവശ്യമായ സംവിധാനങ്ങൾ ഒരുക്കുന്നതിന് അതത് ജില്ലാ കളക്ടർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ച കരട് പട്ടികയിൽ നിന്ന് 24,08,503 പേർ ഒഴിവാക്കപ്പെട്ടിരിക്കുകയാണ്. ഇതിനു പുറമെ കരട് പട്ടികയിൽ ഉൾപ്പെട്ടവരിൽ 19,32,000 പേർ വോട്ടവകാശം ഉറപ്പാക്കാൻ രേഖകളുമായി വീണ്ടും ഹിയറിംങ്ങിന് ഹാജരാകേണ്ടിവരും. നിലവിൽ 18 മുതൽ 40 വയസ്സുവരെ പ്രായമുള്ളവർ അവരുടെ ബന്ധുത്വം 2002 ലെ വോട്ടർ പട്ടികയുമായി ബന്ധപ്പെടുത്തണം എന്ന നിബന്ധനയുള്ളതുകൊണ്ടാണിത്. ചുരുക്കത്തിൽ ഈ 19,32,000 പേരും തങ്ങളുടെ വോട്ടവകാശം സ്ഥാപിച്ചു കിട്ടാൻ വീണ്ടും ഈ പ്രക്രിയയിൽ കൂടി കടന്നു പോകേണ്ട കഠിനമായ സാഹചര്യമാണുള്ളത്.
2021ലെ നിയമസഭാ തെരഞ്ഞെടുപ്പിലും 2024ലെ പാർലമെന്റ് തെരഞ്ഞെടുപ്പിലും അതിനു മുൻപുള്ള തെരഞ്ഞെടുപ്പുകളിലും വോട്ട് ചെയ്തിരുന്ന വ്യക്തികളാണ് ഒഴിവാക്കപ്പെടുന്നത് എന്നതാണ് ഇവിടെ പ്രധാനം. ചില ബൂത്തുകളിൽ അവിശ്വസനീയമായ തരത്തിൽ വോട്ടമാർ ഒഴിവാക്കപ്പെടുന്നു. പോളിങ്ങ് സ്റ്റേഷൻ 138 ശ്രീവരാഹം. ഈ ബൂത്തിൽ ആകെയുള്ള 1224 വോട്ടർമാരിൽ 704 പേരുടെ വിവരം ലഭ്യമല്ല എന്നാണ് കാണുന്നത്. ഇത് സംശയാസ്പദമാണ്. സംസ്ഥാനത്ത് മറ്റു ചിലയിടങ്ങളിലും ഇതേ സാഹചര്യമുണ്ട്. ഇതുകൂടാതെ 2002 ൽ എന്തെങ്കിലും കാരണത്താൽ വോട്ടർപട്ടികയിൽ ഉൾപ്പെടാതെ പോയവർ ഇപ്പോൾ പുറത്താക്കപ്പെടാനുള്ള സാധ്യതയും
അർഹതയുള്ള ഒരു വോട്ടർ പോലും പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെടുന്നില്ല എന്ന് ഉറപ്പാക്കേണ്ടത് ജനാധിപത്യ സംവിധാനത്തിൽ വളരെ പ്രധാനമാണ്. ഇത് ഉറപ്പാക്കുകയെന്ന സർക്കാരിനുമുള്ള ഉത്തരവാദിത്വമാണ് ഹെൽപ്പ് ഡെസ്‌കുകൾ സജ്ജീകരിക്കുന്നതിലൂടെ നടപ്പിലാക്കുന്നത്. ഉന്നതികൾ, തീരദേശമേഖല, മറ്റ് പിന്നോക്ക പ്രദേശങ്ങൾ എന്നിവിടങ്ങളിൽ നേരിട്ട് എത്തി അർഹരായവരെ കണ്ടെത്തി ആവശ്യമായ സഹായങ്ങൾ നൽകും. ഇതിന് വില്ലേജ് ഓഫീസർമാരുടെ ആവശ്യപ്രകാരം അംഗൻവാടി വർക്കർമാർ, ആശ വർക്കർമാർ, കുടുംബശ്രീ പ്രവർത്തകർ എന്നിവരുടെ സേവനം ഉപയോഗപ്പെടുത്തും. വിവിധ സ്ഥാപനങ്ങളിൽ പഠിക്കുന്ന 18 വയസ് പൂർത്തിയായവർ വോട്ടർ പട്ടികയിൽ ഉൾപ്പെടുന്നുവെന്ന് ഉറപ്പുവരുത്തും. ഇതിന് അതത് സ്ഥാപനങ്ങളിൽ ക്യാമ്പയിൻ പരിപാടികൾ സംഘടിപ്പിച്ച് ആവശ്യമായ ബോധവൽക്കരണവും നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നേറ്റിവിറ്റി കാർഡ്
സംസ്ഥാനത്ത് നിലവിൽ നൽകി വരുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റിന് പകരം ഫോട്ടോ പതിപ്പിച്ച സ്ഥിരം നേറ്റിവിറ്റി കാർഡ് നൽകുന്നത് മന്ത്രിസഭായോഗം തത്വത്തിൽ അംഗീകരിച്ചു. നേറ്റിവിറ്റി സർട്ടിഫിക്കറ്റിന് പകരമായി എക്കാലത്തും ഉപയോഗിക്കാവുന്നതും സംസ്ഥാന സർക്കാരുമായിട്ട് ബന്ധപ്പെട്ട സേവനങ്ങൾക്കും മറ്റ് സാമൂഹ്യ ആവശ്യങ്ങൾക്കും ഉപയോഗപ്പെടത്തക്കവിധമുള്ള നിയമ പിൻബലത്തോടുകൂടിയ ആധികാരിക രേഖയായാണ് കാർഡ് നൽകുക.
ഒരു സംസ്ഥാനത്ത് വ്യക്തിയുടെ ജനനവും ദീർഘകാല താമസവും തെളിയിക്കുന്ന രേഖയാണ് നേറ്റിവിറ്റി സർട്ടിഫിക്കറ്റ്. എന്നാൽ, അത് നിയമ പ്രാബല്യമുള്ള രേഖയല്ല. നിലവിൽ ഓരോ ആവശ്യങ്ങളുമായി ബന്ധപ്പെട്ട് പല പ്രാവശ്യം നേറ്റിവിറ്റി സർട്ടിഫിക്കറ്റ് വാങ്ങേണ്ടിവരുന്നു. ഈ വിഷയം പരാതിയായി സർക്കാരിനു മുന്നിലുണ്ട്. ജനങ്ങളുടെ നിരന്തരമായ അഭ്യർത്ഥനയും ഇക്കാര്യത്തിൽ വന്നിട്ടുണ്ട്. നേറ്റിവിറ്റി കാർഡ് വരുന്നതോടെ ഈ പ്രശ്‌നങ്ങൾക്ക് പരിഹാരമാകും.
ഒരാൾ, താൻ ഈ നാട്ടിൽ ജനിച്ചു ജീവിക്കുന്നയാളാണെന്നോ, സ്ഥിരതാമസക്കാരനാണെന്നോ ആരൂടെ മുന്നിലും അനായാസം തെളിയിക്കാൻ പ്രാപ്തനാകണം. ഒരാളും പുറന്തള്ളപ്പെടുന്ന അവസ്ഥ വരരുത്. അതിനായി ആധികാരികവും നിയമ പിൻബലമുള്ളതുമായ രേഖയായാണ് നേറ്റിവിറ്റി കാർഡ് സർക്കാർ ആവിഷ്‌കരിക്കുന്നത്. സർക്കാർ സേവനങ്ങൾക്ക് ഗുണഭോക്തൃ തിരിച്ചറിയൽ രേഖയായി കാർഡിനെ ഉപയോഗപ്പെടുത്താനാകും. തഹസിൽദാർമാർക്കായിരിക്കും കാർഡിന്റെ വിതരണച്ചുമതല.
നേറ്റിവിറ്റി കാർഡിന് നിയമ പ്രാബല്യം നൽകുന്നതിനുള്ള നിയമത്തിന്റെ കരട് നിയമ വകുപ്പുമായി കൂടിയാലോചിച്ച് മന്ത്രിസഭയുടെ പരിഗണനയ്ക്ക് സമർപ്പിക്കുവാൻ റവന്യു വകുപ്പിനെ ചുമലതലപ്പെടുത്തി.
തസ്തിക
കേരളാ പോലീസ് ഫിംഗർ പ്രിന്റ് ബ്യൂറോയിൽ 3 ഫിംഗർ പ്രിൻറ് എക്‌സ്പർട്ട് തസ്തികകൾ സൃഷ്ടിക്കും. തൃശൂർ സിറ്റി, കൊല്ലം റൂറൽ, തിരുവനന്തപുരം റൂറൽ എന്നിവിടങ്ങളിലാണ് തസ്തിക സൃഷ്ടിക്കുക.
ടെണ്ടർ
എറണാകുളം ജില്ലയിലെ നോർത്ത് പറവൂർ തത്തപ്പള്ളി - വല്ലുവള്ളി പാലത്തിന്റെ നിർമ്മാണ പ്രവൃത്തിയുമായി ബന്ധപ്പെട്ട 1,82,27,401 രൂപയുടെ ടെണ്ടർ അംഗീകരിച്ചു.
പഴയ ദേശീയപാത 66 ൽ ആലപ്പുഴ ജില്ലയിലെ കൊമ്മാടി (കിമീ.408/000) മുതൽ കളർകോട് (കിമീ.416/000) വരെയുള്ള ബിസി ഓവർലേ പ്രവൃത്തികൾക്ക് 2,00,09,957 രൂപയുടെ ടെണ്ടർ അംഗീകരിച്ചു.
ആലപ്പുഴ ജില്ലയിലെ കരുവാറ്റ പഞ്ചായത്തിലെ ഉളുവാൻ മുറവക്കുളം പാടശേഖരത്തിലെ ജലസേചന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട പ്രവൃത്തിക്ക് 1,25,32,181 രൂപയുടെ ടെണ്ടർ അംഗീകരിച്ചു.
പാട്ടത്തിന് അനുവദിക്കും
ഇടുക്കി വില്ലേജിലെ സർവ്വേ 161/1ൽപ്പെട്ട 30 സെന്റ് ഭൂമി സംസ്ഥാന വനിതാ വികസന കോർപ്പറേഷന് 10 വർഷത്തേയ്ക്ക് പാട്ടത്തിന് അനുവദിക്കും. ജില്ലാ ഓഫീസ്, വനിതാ മിത്ര കേന്ദ്ര വർക്കിംഗ് വിമൻസ് ഹോസ്റ്റൽ എന്നിവ നിർമ്മിക്കുന്നതിന് ആർ ഒന്നിന് 100 രൂപ വാർഷിക പാട്ട നിരക്കിലാണ് നൽകുക.
എറണാകുളം പുതുവൈപ്പ് വില്ലേജ്, ബ്ലോക്ക് 10 ൽ സർവ്വേ 1/1 ൽ പെട്ട 08.09 ആർ സർക്കാർ പുറമ്പോക്ക്, പുതുവൈപ്പ് വില്ലേജിലെ ലൈറ്റ് ഹൗസിനോട് ചേർന്നുള്ള തീരഭൂമി, കേരള തീര നിരീക്ഷണത്തിനായി റഡാർ സ്റ്റേഷൻ സ്ഥാപിക്കുന്നതിന് ഇന്ത്യൻ കോസ്റ്റ് ഗാർഡിന് പാട്ടത്തിന് അനുവദിക്കും. 30 വർഷത്തേയ്ക്ക് സൗജന്യ നിരക്കായ ആർ ഒന്നിന് 100 രൂപ വാർഷിക പാട്ടനിരക്കിലാണ് അനുവദിക്കുക.
സർക്കാർ ഗ്യാരന്റി
മലപ്പുറം സഹകരണ സ്പിന്നിംഗ് മില്ലിനു വേണ്ടി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മലപ്പുറം ശാഖയിൽ നിന്നു കടമെടുത്ത 2.30 കോടി രൂപയുടെ പ്രവർത്തന മൂലധന വായ്പയുടെ സർക്കാർ ഗ്യാരന്റി കാലാവധി 01.01.2026 മുതൽ 31.12.2029 വരെ നാലു വർഷത്തേക്കു നീട്ടും.
സ്റ്റാഫ് പാറ്റേൺ പരിഷ്‌കരിക്കും
കേരള ഇലക്ട്രിക്കൽ ആന്റ് അലൈഡ് എഞ്ചിനീയറിംഗ് കമ്പനി ലിമിറ്റഡിലെ സ്റ്റാഫ് പാറ്റേൺ പരിഷ്‌കരിക്കും.
പുനർനിയമനം
കോട്ടൂർ ആനപുനരധിവാസ കേന്ദ്രത്തിന്റെയും തൃശൂർ പുത്തൂർ സുവോളജിക്കൽ പാർക്കിന്റെയും സ്‌പെഷ്യൽ ഓഫീസറായുള്ള കെ.ജെ.വർഗീസ് ഐ.എഫ്.എസ്. (റിട്ടയേർഡ്) ന്റെ പുനർനിയമനം 01-09-2025 മുതൽ 31-03-2026 വരെ ദീർഘിപ്പിക്കും.
അംഗീകൃത മൂലധനം വർദ്ധിപ്പിച്ചു
സംസ്ഥാന വനിതാ വികസന കോർപ്പറേഷന്റെ അംഗീകൃത മൂലധനം നിലവിലുള്ള 15 കോടി രൂപയിൽ നിന്ന് 30 കോടി രൂപയായി വർദ്ധിപ്പിക്കും.
കിൻഫ്രയ്ക്ക് ഭൂമി കൈമാറും
എറണാകുളം ജില്ലയിൽ കണയന്നൂർ താലൂക്കിൽ തൃക്കാക്കര നോർത്ത് വില്ലേജിൽ ബ്ലോക്ക് നം.6 ൽ റീ-സർവ്വേ നം.321/1 P1 -ൽ ഉൾപ്പെട്ട 99.85 സെന്റ് (0.4040 ഹെക്ടർ) ഭൂമിയും അതിലുള്ള ഗസ്റ്റ് ഹൗസും വ്യാവസായിക വികസനത്തിനായി കിൻഫ്രയ്ക്ക് കൈമാറും. പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ മെഷീൻ ടൂൾസ് (എച്ച്.എം.ടി)-ന്റെ കൈവശമുള്ള ഭൂമിയാണിത്.
കരട് അംഗീകരിച്ചു
കേരള സ്‌പോർട്‌സ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്പ്‌മെന്റ് സ്‌കീം 2025 ന്റെ കരട് അംഗീകരിച്ചു.
പി.എൻ.എക്സ് 6163/2025
- Log in to post comments