യൂണിവേഴ്സിറ്റി കോളേജിലെ നവീകരിച്ച 'ഏ.ആർ. സെന്റർ' മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ ചരിത്രപ്രസിദ്ധമായ 'ഏ.ആർ. സെന്റർ' (ഓറിയൻറൽ ബ്ലോക്ക്) നവീകരണത്തിന് ശേഷം ഫെബ്രുവരി 18-ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും. യൂണിവേഴ്സിറ്റി കോളേജിന്റെ ആദ്യ മലയാളി പ്രിൻസിപ്പാളും മലയാളം-സംസ്‌കൃത വിഭാഗങ്ങളുടെ ആദ്യ മേധാവിയുമായിരുന്ന ഏ.ആർ. രാജരാജവർമ്മയുടെ പേരിൽ അറിയപ്പെടുന്ന ഈ കെട്ടിടസമുച്ചയം കോളേജിന്റെ ചരിത്രത്തിലെ ശ്രദ്ധേയമായ പൈതൃക കേന്ദ്രങ്ങളിലൊന്നാണ്.
നാട്ടുഭാഷാ സൂപ്രണ്ട് എന്ന നിലയിൽ ചുമതലയേറ്റ സമയത്ത് മലയാളത്തിൽ അലങ്കാര-വൃത്തശാസ്ത്ര ഗ്രന്ഥങ്ങളുടെ അഭാവം തിരിച്ചറിഞ്ഞ ഏ.ആർ. രാജരാജവർമ്മ വിദ്യാർത്ഥികൾക്കായി തയ്യാറാക്കിയ ക്ലാസ് നോട്ടുകളാണ് പിന്നീട് ഭാഷാഭൂഷണം, വൃത്തമഞ്ജരി തുടങ്ങിയ ശ്രദ്ധേയ കൃതികളുടെ പിറവിക്ക് വഴിയൊരുക്കിയത്. ഭാഷാ-സാഹിത്യ-ചരിത്ര പ്രാധാന്യം ഒരുമിച്ചു ചേരുന്ന ഈ മന്ദിരം മലയാള സാഹിത്യ-സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖരുടെ സാന്നിധ്യത്തിന് സാക്ഷ്യം വഹിച്ചിരിക്കുന്നു.
ഏ.ആർ. രാജരാജവർമ്മയ്ക്കൊപ്പം കോവുണ്ണി നെടുങ്ങാടി, ആറ്റൂർ കൃഷ്ണപിഷാരടി, കെ. ഗോദവർമ്മ, ഇളംകുളം കുഞ്ഞൻപിള്ള, വി. കൃഷ്ണൻ തമ്പി, കോന്നിയൂർ മീനാക്ഷി അമ്മ, പി.കെ. നാരായണപിള്ള, ശൂരനാട് കുഞ്ഞൻപിള്ള, എൻ. കൃഷ്ണപിള്ള, നബീസ ഉമ്മാൾ, എസ്. ഗുപ്തൻ നായർ, കെ.എം. ഡാനിയൽ, എം. കൃഷ്ണൻ നായർ, എം.എൻ. വിജയൻ, തിരുനല്ലൂർ കരുണാകരൻ, ഒ.എൻ.വി. കുറുപ്പ്, പന്മന രാമചന്ദ്രൻ നായർ, ഡി. വിനയചന്ദ്രൻ, വി.പി. ശിവകുമാർ തുടങ്ങി നിരവധി പ്രമുഖർ ഈ സ്ഥാപനവുമായി ബന്ധപ്പെട്ടിട്ടുണ്ട്. ചങ്ങമ്പുഴ കൃഷ്ണപിള്ള, ഡോ. കെ.എം. ജോർജ്, സി.എൽ. ആന്റണി, ജി. ശങ്കരപ്പിള്ള, ആറ്റൂർ രവിവർമ്മ, എം.കെ. സാനു, എൻ. മോഹനൻ, പുതുശ്ശേരി രാമചന്ദ്രൻ തുടങ്ങിയവർ ഇവിടെ പഠിച്ച ശ്രദ്ധേയരായ വിദ്യാർത്ഥികളാണ്.
കാലപ്പഴക്കം മൂലം ജീർണാവസ്ഥയിലായിരുന്ന കെട്ടിടം സർക്കാർ കിഫ്ബി ഫണ്ട് ഉപയോഗിച്ച് 3.5 കോടി രൂപ ചെലവഴിച്ച് പൈതൃക സ്മാരകമായി സംരക്ഷിച്ചുകൊണ്ടാണ് നവീകരിച്ചത്. നിലവിൽ മലയാളം, ഹിന്ദി, സംസ്കൃതം വിഭാഗങ്ങളിലെ ക്ലാസ് മുറികളും മലയാള വിഭാഗത്തിന്റെ ലൈബ്രറിയും ഈ കെട്ടിടത്തിൽ പ്രവർത്തിക്കുന്നു. ഗുരു-ശിഷ്യ പാരമ്പര്യത്തിന്റെ സമ്പന്ന ചരിത്രം പേറുന്ന ഈ പൈതൃക മന്ദിരത്തിന്റെ നവീകരണം കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ-സാംസ്‌കാരിക മേഖലയ്ക്ക് മറ്റൊരു മുതൽക്കൂട്ടാകും.
പി.എൻ.എക്സ്. 733/2026
- Log in to post comments