Skip to main content

വയനാട് മാതൃക ടൗൺഷിപ്പിന്റെ ആദ്യഘട്ടം പൂർത്തിയായി; 178 വീടുകൾ മുഖ്യമന്ത്രി കൈമാറി

ബാക്കി 232 വീടുകൾ കാലവർഷത്തിന് മുമ്പ് കൈമാറും

മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസത്തിന് പുതുതാളം നൽകി വയനാട് മാതൃക ടൗൺഷിപ്പ് ഒന്നാം ഘട്ടത്തിന്റെ പൂർത്തീകരണ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ദുരന്തത്തിൽ വീടുകൾ പൂർണമായും തകർന്ന 178 പേർക്കാണ് കൽപ്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിലെ 64 ഹെക്ടറിൽ വ്യാപിച്ചുകിടക്കുന്ന ടൗൺഷിപ്പ് പദ്ധതിയിലെ ആദ്യഘട്ടത്തിൽ വീടുകൾ കൈമാറിയത്. വീട് നിൽക്കുന്ന ഏഴുസെന്റ് ഭൂമിക്കുള്ള പട്ടയവും ദുരന്തത്തിൽ ഒറ്റപ്പെട്ടു പോയ 13 പട്ടികവർഗ്ഗ കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിന് മേപ്പാടി പുതിയവില്ലേജിൽ ഏറ്റെടുത്ത 5 ഏക്കർ ഭൂമിക്കുള്ള പട്ടയവും മുഖ്യമന്ത്രി വിതരണം ചെയ്തു.

ദുരന്തബാധിതരായ ആളുകളെ കൂടുതൽ മെച്ചപ്പെട്ട ഒരു ആവാസ വ്യവസ്ഥയിലേക്ക് എത്തിക്കുകയാണ് ടൗൺഷിപ്പ് പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിട്ടത്. വീടുകളോടൊപ്പം പൊതുസൗകര്യങ്ങളായ കമ്മ്യൂണിറ്റി ഹാൾഡിസാസ്റ്റർ ഷെൽറ്റർഫുട്ബോൾ ഗ്രൗണ്ട്ഡിസാസ്റ്റർ മെമ്മോറിയൽകടമുറികൾമെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റിതടയണയും ജലാശയവുംപത്ത് സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റുകൾഭൂഗർഭ വൈദ്യുത വിതരണ ശൃംഖലവെള്ളം ഒഴുക്കുന്നതിന് ഡ്രെയിനേജ് സംവിധാനം9.5 ലക്ഷം ലിറ്റർ കപ്പാസിറ്റിയുള്ള വാട്ടർ ടാങ്ക്ഒരോ വീട്ടിലും വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നതിനായി 2 കിലോവാട്ട് ശേഷിയുള്ള സോളാർ പവർ പ്ലാന്റ് എന്നിവയും ഒരുക്കിയിട്ടുണ്ട്. ടൗൺഷിപ്പിൽ നിർമിച്ച എല്ലാ വീടിനും അവശ്യം വേണ്ട ഫർണിച്ചർ നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അഞ്ച് സോണുകളായി വിഭാവനം ചെയ്തിരിക്കുന്ന ടൗൺഷിപ്പിൽ എട്ട് മുതൽ ഇരുപത് വരെ വീടുകൾ ഉൾക്കൊള്ളുന്ന 35 ക്ലസ്റ്ററുകളായിട്ടാണ് വീടുകൾ നിർമ്മിച്ചിരിക്കുന്നത്. ഓരോ ക്ലസ്റ്ററിലും വിശാലമായ ഗ്രീൻ സ്പേസ് നടുമുറ്റവും അതിനു ചുറ്റും അഞ്ചര മീറ്റർ വീതിയുള്ള റോഡുമുണ്ട്. പ്രകൃതിദുരന്തങ്ങളെ അതിജീവിക്കുന്ന രീതിയിലാണ് വീടുകൾ ഉൾപ്പെടെയുള്ള കെട്ടിടങ്ങൾ പണിതിട്ടുള്ളത്. ഓരോ വീടും തൊണ്ണൂറ് സെന്റീമീറ്റർ വീതിയുള്ള ഒമ്പത് കോൺക്രീറ്റ് ഭിത്തികളാലാണ് നിർമ്മിച്ചത്. അതോടൊപ്പം തറനിരപ്പിലുംറൂഫ് ലെവലിലുംമേൽക്കൂര ലെവലിലും ഒന്നര അടി ഉയരത്തിൽ ബീമുകളുംപ്ലിന്ത് ബീമും റൂഫ് ബീമും സജ്ജീകരിക്കുന്നു. കൂടുതൽ നിലകൾ നിർമ്മിക്കാൻ ഉതകുന്ന രീതിയിലാണ് വീടുകളുടെ നിർമാണം. വിപണിയിൽ ലഭ്യമായ ഏറ്റവും മികച്ച നിർമ്മാണ സാമഗ്രികളാണ് നിർമ്മാണത്തിനായി ഉപയോഗിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. നിർമ്മാണ സാമഗ്രികൾ ലാബിൽ പരിശോധിച്ച് ഗുണമേൻമ ഉറപ്പുവരുത്തിയ ശേഷമാണ് ഉപയോഗിച്ചത്. അമ്പത്തെട്ടു തരം പരിശോധനകൾ പൂർത്തിയാക്കിയാണ് ഓരോ വീടിന്റെയും നിർമ്മാണം പൂർത്തിയാക്കിയതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

കൽപ്പറ്റ എൽ പി സ്‌കൂൾ ടൗൺഷിപ്പിലേക്ക് മാറ്റുന്ന കാര്യം സർക്കാർ പരിഗണനയിലാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. കെ എസ് എഫ് ഇയുടെ ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന കൽപ്പറ്റ ജനറൽ ആശുപത്രിയുടെ അനക്‌സ് കോംപ്ലക്‌സിന്റെ നിർമാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും ചടങ്ങിൽ മുഖ്യമന്ത്രി നിർവഹിച്ചു.

ടൗൺഷിപ്പിൽ വീടുനിർമ്മാണ പ്രവൃത്തി ഒരു ദിവസം പോലും നിർത്തിവെക്കില്ലെന്ന് റവന്യു മന്ത്രി കെ രാജൻ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. നിർമാണ പ്രവൃത്തി അഭംഗുരം മുന്നോട്ടു പോകും. ദുരന്തബാധിതർ ടൗൺഷിപ്പിലെ വീട്ടിലേക്ക് താമസം മാറുന്നത് വരെ അവർക്ക് വീട് വാടകയിനത്തിൽ 6000 രൂപയും ഉപജീവനത്തിനായി ഒരു കുടുംബത്തിന് പരമാവധി 18000 രൂപയും ഭക്ഷണ കൂപ്പൺ ഇനത്തിൽ 1000 രൂപയും പ്രതിമാസം നൽകുന്നത് തുടരും. ദുരന്ത ബാധിതരുടെ പുനരധിവാസം സാധ്യമാക്കിയത് കേരളം ഒറ്റകെട്ടായാണെന്നും ഏതെങ്കിലും പ്രത്യേക വിഭാഗം മാത്രമല്ലെന്നും മന്ത്രി പറഞ്ഞു.

നിരവധി പ്രതിസന്ധികളും പ്രതിരോധങ്ങളും അതിജീവിച്ചാണ് വയനാട്  ടൗൺഷിപ്പിന്റെ ആദ്യഘട നിർമ്മാണം പൂർത്തിയാക്കിയതെന്ന് പട്ടിക ജാതി പട്ടികവർഗ പിന്നാക്ക ക്ഷേമ വകുപ്പ്  മന്ത്രി ഒ ആർ കേളു പറഞ്ഞു. ഒന്നാം ഘട്ടം എന്നതു പോലെ അവശേഷിക്കുന്ന വീടുകളുടെ നിർമ്മാണ പ്രവർത്തികൾ വേഗത്തിൽ പൂർത്തിയാക്കി ഗുണഭോക്താക്കൾക്ക് കൈമാറാൻ സാധിക്കുമെന്നും പദ്ധതിയുടെ വിജയത്തിനായി എല്ലാവരുടെയും സഹകരണം തുടർന്നും ഉണ്ടാകണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.

മന്ത്രിമാരായ എ കെ ശശീന്ദ്രൻപി എ മുഹമ്മദ് റിയാസ്എംഎൽഎമാരായ ടി സിദ്ദിഖ്ടി പി രാമകൃഷ്ണൻഅഹമ്മദ് ദേവർകോവിൽചീഫ് സെക്രട്ടറി ഡോ. 8എ ജയതിലക്റവന്യൂ - ദുരന്ത നിവാരണ വകുപ്പ് സെക്രട്ടറി എം ജി രാജമാണിക്യംജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻജില്ലാ കളക്ടർ ഡി ആർ മേഘശ്രീടൗൺഷിപ്പ് പ്രോജക്ട് സ്‌പെഷ്യൽ ഓഫീസർ എസ് സുഹാസ്ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ഡോ. ജെ ഒ അരുൺകൽപ്പറ്റ നഗരസഭ ചെയർപേഴ്‌സൺ പി വിശ്വനാഥൻകെഎസ്എഫ്ഇ ചെയർമാൻ കെ വരദരാജൻജനപ്രതിനിധികൾഗുണഭോക്താക്കൾവിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ഉദ്യോഗസ്ഥർപൊതുജനങ്ങൾ എന്നിവർ പങ്കെടുത്തു.

പി.എൻ.എക്‌സ്. 955/2026

date