കെ പി ഉണ്ണികൃഷ്ണന്റെ നിര്യാണത്തിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അനുശോചിച്ചു
മുൻ കേന്ദ്രമന്ത്രി കെ പി ഉണ്ണികൃഷ്ണന്റെ നിര്യാണത്തിൽ മ്യൂസിയം, രജിസ്ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അനുശോചനം രേഖപ്പെടുത്തി. തനിക്ക് 'ഉണ്ണിയേട്ടൻ' എന്ന വ്യക്തി വെറുമൊരു സഹപ്രവർത്തകൻ മാത്രമല്ല, വാക്കുകൾക്ക് അതീതമായ ഹൃദയബന്ധമുള്ള ജ്യേഷ്ഠതുല്യനായ വഴികാട്ടിയാണെന്ന് മന്ത്രി അനുസ്മരിച്ചു.
1971 ലെ ലോകസഭാ തിരഞ്ഞെടുപ്പിൽ ഒന്നിച്ചു വിജയിച്ച കാലത്തെ തന്റെ ആദ്യ വിമാനയാത്രയ്ക്കും തുടർന്ന് ഡൽഹിയിൽ താമസസൗകര്യം ഒരുക്കുന്നതിനും ഉണ്ണിയേട്ടൻ നൽകിയ സഹായമായി. എം.പി. മാർക്ക് അനുവദിച്ച വീട് ലഭിക്കുന്നത് വരെ അദ്ദേഹത്തിന്റെ ബന്ധുവീട്ടിൽ താമസിപ്പിക്കുകയും പാർലമെന്റിൽ പോകാൻ ആവശ്യമായ ഖാദി കോട്ടും പാന്റും നൽകി സഹായിക്കുകയും ചെയ്ത ആ വലിയ സ്നേഹത്തെ ഒരു കൊച്ചു അനുജന്റെ വാത്സല്യത്തോടെയാണ് ഇന്നും കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു.
പാർലമെന്റ് അംഗം എന്ന നിലയിൽ മാതൃകാപരമായ പ്രസംഗങ്ങൾ നടത്തി. ബംഗ്ലാദേശ് യുദ്ധകാലത്ത് ഇന്ത്യക്ക് വേണ്ടി അയൽരാജ്യങ്ങളിൽ പ്രഭാഷണ സംഘത്തെ അയക്കാൻ ഇന്ദിരാ ഗാന്ധി ആദ്യം പരിഗണിച്ചത് കെ.പി. ഉണ്ണികൃഷ്ണനെയായിരുന്നു. ആദരവോടെയും സ്നേഹത്തോടെയും മാത്രം സ്മരിക്കാവുന്ന ആ വലിയ വ്യക്തിത്വത്തിന് മുന്നിൽ വിനയപുരസ്സരം പ്രണമിക്കുന്നുവെന്ന് മന്ത്രി അനുശോചന കുറിപ്പിൽ വ്യക്തമാക്കി.
പി.എൻ.എക്‌സ്. 975/2026
- Log in to post comments