Skip to main content

ഇടുക്കി ജില്ല ഫയര്‍ സ്റ്റേഷന്‍ സ്റ്റാഫ് ക്വാര്‍ട്ടേഴ്സ് ഉദ്ഘാടനം

ദുരന്തനിവാരണ രംഗത്ത് അഗ്നിരക്ഷാ സേന നടത്തുന്നത് അതുല്യമായ സേവനം: മുഖ്യമന്ത്രി പിണറായി വിജയന്‍

 ദുരന്തനിവാരണ രംഗത്ത് അഗ്നിരക്ഷാ സേന നടത്തുന്നത് അതുല്യമായ സേവനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇടുക്കി ജില്ല ഫയര്‍ സ്റ്റേഷന്‍ സ്റ്റാഫ് ക്വാര്‍ട്ടേഴ്സ് ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

കഴിഞ്ഞ 10 വര്‍ഷത്തിനിടെ 12 പുതിയ ഫയര്‍ ആന്റ് റസ്‌ക്യൂ സ്റ്റേഷനുകളാണ് അനുവദിച്ചത്. ഇതോടെ സംസ്ഥാനത്താകെ ഫയര്‍ സ്റ്റേഷനുകളുടെ എണ്ണം 132 ആയി. സേനയെ ആധുനികവത്കരിക്കുന്നതില്‍ പ്രതിജ്ഞാബദ്ധമായ സര്‍ക്കാര്‍ 251 കോടി രൂപയാണ് കഴിഞ്ഞ ദശാബ്ദക്കാലത്ത് സേനയുടെ നവീകരണത്തിനായി ചെലവിട്ടത്.

റോബോട്ടിക് ഫയര്‍ ഫൈറ്റിംഗ് വെഹിക്കിള്‍, അണ്ടര്‍വാട്ടര്‍ ഡ്രോണ്‍, ഫയര്‍ ടെന്‍ഡര്‍, ഫസ്റ്റ് റെസ്‌പോണ്‍സ് വെഹിക്കിള്‍, അഡ്വാന്‍സ്ഡ് റെസ്‌ക്യൂ ടെന്‍ഡര്‍ തുടങ്ങിയ അത്യാധുനിക സംവിധാനങ്ങളാല്‍ സുസജ്ജമാണ് അഗ്നിരക്ഷാ സേന. 2018 ലെ പ്രളയത്തിനു ശേഷം അഗ്നിരക്ഷാ സേനയില്‍ സമഗ്രമായ മാറ്റമുണ്ടായി. ഏതുതരം ജലാശയ അപകടങ്ങളെയും നേരിടാന്‍ പര്യാപ്തമായ വിദഗ്ധ സംഘം സേനയ്ക്കുണ്ട്. ദുരന്ത നിവാരണത്തില്‍ ജനകീയ പങ്കാളിത്തം ഉറപ്പാക്കാന്‍ ആരംഭിച്ച സിവില്‍ ഡിഫന്‍സ് സംവിധാനത്തില്‍ പതിനായിരത്തിലധികം സിവില്‍ ഡിഫന്‍സ് വൊളന്റിയര്‍മാരും 4500 ആപ്ദമിത്ര വൊളന്റിയര്‍മാരുമുണ്ട്. കൂടുതല്‍ വൊളന്റിയര്‍മാര്‍ക്ക് പരിശീലനം നല്‍കുന്നതിന് വകുപ്പ് നടപടി സ്വീകരിച്ചുവരുന്നു. ദുര്‍ഘടമായ ഭൂപ്രകൃതികളിലെ ദുരന്തനിവാരണത്തിനായി പ്രവര്‍ത്തിക്കുന്ന സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സിനെ നവീകരിക്കുന്നതും പരിഗണനയിലുണ്ട്.

ചരിത്രത്തിലാദ്യമായി 100 പുതിയ ഫയര്‍ വുമണ്‍ തസ്തിക അനുവദിച്ചു. ഇവരില്‍ നിന്നും തിരഞ്ഞെടുത്ത 17 പേര്‍ക്ക് സ്‌കൂബ ഡൈവിംഗില്‍ പരിശീലനം നല്‍കി. ഇന്ത്യയിലെ ആദ്യത്തെ വനിതാ സ്‌കൂബാ ഡൈവിംഗ് ടീം സജ്ജമാക്കാന്‍ കഴിഞ്ഞു. വകുപ്പിന്റെ നേതൃനിരയില്‍ വനിതാ പ്രാതിനിധ്യം ഉറപ്പാക്കാന്‍ 12 വനിതാ സ്റ്റേഷന്‍ ഓഫീസര്‍ തസ്തികയും സൃഷ്ടിച്ചു. ദുരന്തമുഖങ്ങളില്‍ നിന്നും സഹായം തേടുന്നവരുടെ മാനസികാവസ്ഥ മനസിലാക്കി അവര്‍ക്കൊപ്പം നില്‍ക്കാന്‍ അഗ്നിരക്ഷാ വകുപ്പിന് കഴിയുന്നു. ഇത് തുടരട്ടെ എന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ് യാഥാര്‍ഥ്യമായതോടെ ജീവനക്കാര്‍ക്ക് കൂടുതല്‍ മികവോടെയും കൃത്യനിഷ്ഠയോടെയും പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. എല്ലാക്കാര്യങ്ങളിലും സ്വയം പര്യാപ്തത കൈവരിക്കാന്‍ കഴിഞ്ഞ സ്റ്റേഷനായി ഇടുക്കി ഫയര്‍ സ്റ്റേഷന്‍ മാറുകയാണ്. മൂലമറ്റം ഫയര്‍ സ്റ്റേഷനിലും കെഎസ്ഇബിയില്‍ നിന്ന് സ്ഥലം ലഭ്യമാക്കി അഞ്ച് കോടി ചെലവില്‍ പുതിയ കെട്ടിട നിര്‍മ്മാണം ഉടന്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. ക്വാര്‍ട്ടേഴ്‌സ് കെട്ടിടത്തിന്റെ  ശിലാഫലകം മന്ത്രി അനാശ്ചാദനം ചെയ്തു.

വാഴത്തോപ്പ് പഞ്ചായത്തിലെ ആലിന്‍ചുവട്ടില്‍ പ്രവര്‍ത്തിക്കുന്ന ഇടുക്കി ഫയര്‍ സ്റ്റേഷന്റെ സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സില്‍ മൂന്ന് നിലകളിലായി ആറ് കോര്‍ട്ടേഴ്‌സുകളാണുള്ളത്. 3.68 കോടിയാണ് നിര്‍മ്മാണച്ചെലവ്. രണ്ടു ബെഡ്റൂം, ഒരു സ്റ്റഡി റൂം, ഒരു ഹാള്‍, കിച്ചന്‍, വര്‍ക് ഏരിയ, രണ്ടു ടോയ്‌ലറ്റ് എന്നിവ ഉള്‍പ്പെടുന്ന ഓരോ ക്വാര്‍ട്ടേഴ്‌സിനും 860 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണ്ണമാണുള്ളത്.

ഫയര്‍ റസ്‌ക്യൂ സര്‍വീസസ് ഡയറക്ടര്‍ ജനറല്‍ നിതിന്‍ അഗര്‍വാള്‍ ഓണ്‍ലൈനായി സ്വാഗതം ആശംസിച്ചു. ഇടുക്കിയില്‍ നടന്ന ചടങ്ങില്‍ റീജിയണല്‍ ഫയര്‍ ഓഫീസര്‍ സുജിത് കുമാര്‍ ജെ.എസ്., ഇടുക്കി സ്റ്റേഷന്‍ ഓഫീസര്‍ അഖിന്‍ സി., വാഴത്തോപ്പ് ഗ്രാമപഞ്ചായത്തംഗങ്ങളായ പ്രഭാ തങ്കച്ചന്‍, നാഷാദ് ടി.ഇ., രാഷ്ട്രീയ സാമൂഹ്യ സംഘടനാ പ്രതിനിധികളായ എം.വി. ബേബി, ജോസ് കുഴിക്കണ്ടം, ഫയര്‍ ആന്റ് റസ്‌ക്യൂ സര്‍വീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ചിത്രം: ഇടുക്കി ജില്ല ഫയര്‍ സ്റ്റേഷന്‍ സ്റ്റാഫ് ക്വാര്‍ട്ടേഴ്സിന്റെ ശിലാഫലകം മന്ത്രി റോഷി അഗസ്റ്റിന്‍ അനാച്ഛാദനം ചെയ്യുന്നു.

ഇടുക്കി ജില്ല ഫയര്‍ സ്റ്റേഷന്‍ സ്റ്റാഫ് ക്വാര്‍ട്ടേഴ്സില്‍ മന്ത്രി റോഷി അഗസ്റ്റിന്‍ നാട മുറിച്ച് പ്രവേശിക്കുന്നു.

 

(https://we.tl/t-FOQDgFzCFo)
(ഇടുക്കി ഫയർ സ്റ്റേഷൻ സ്റ്റാഫ് ക്വാർട്ടേസ് ഉദ്ഘാടനം- വീഡിയോ ലിങ്ക്)

date