Skip to main content

നദികളുടെ ഫ്ലഡ് ലെവൽ മാർക്കിംഗ് സർവേ പ്രൊജക്ട് റിപ്പോർട്ട് പ്രകാശനം ചെയ്തു

2018 ലെ പ്രളയ ബാധിത പ്രദേശങ്ങളിലെ ഉയർന്ന ജലനിരപ്പ് ശാസ്ത്രീയമായി സർവേ ചെയ്ത് സ്ഥിരം സൂചകങ്ങൾ സ്ഥാപിച്ച് രേഖപ്പെടുത്തുന്ന പ്രവർത്തനങ്ങൾ പൂർത്തീകരിച്ചതിന്റെ ഫ്ലഡ് ലെവൽ മാർക്കിംഗ് സർവേ പ്രൊജക്ട് റിപ്പോർട്ട് റവന്യൂ മന്ത്രി കെ രാജൻ ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണർ വി ആർ വിനോദിന് നൽകി പ്രകാശനം ചെയ്തു.

അച്ചൻകോവിൽ (9), പമ്പ (18), മണിമല (11), മീനച്ചിൽ (10), പെരിയാർ (23), ചാലക്കുടി(13), ഭാരതപ്പുഴ (37) എന്നിങ്ങനെ ഈ ഏഴ് നദികളുടെ തീരങ്ങളിലെ 121 സ്ഥലങ്ങളിലാണ് സൂചകങ്ങൾ സ്ഥാപിച്ചിട്ടുള്ളത്. റവന്യൂ വകുപ്പിന്റെ നേതൃത്വത്തിൽ സർവേ ഓഫ് ഇന്ത്യ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആന്റ് ഡിസാസ്റ്റർ മാനേജ്‌മെന്റ് (ഐൽഡിഎം) സർവേ ഭൂരേഖാ വകുപ്പ്, കേരള സംസ്ഥാന നിർമ്മിതി കേന്ദ്രം എന്നിവയുടെ സഹകരണത്തോടെ സംയോജിത പദ്ധതിയായാണ് ഇത് നടപ്പിലാക്കിയത്.

റിപ്പോർട്ടിലെ പ്രധാന കണ്ടെത്തലുകൾ പ്രളയ ദുരന്ത ലഘൂകരണ പ്രവർത്തനങ്ങൾക്കും നദീ സംരക്ഷണ പ്രവർത്തനങ്ങൾക്കും പൊതുജനങ്ങൾക്കുള്ള ബോധവത്കരണ പ്രവർണനങ്ങൾക്കും പ്രയോജനകരമാകും. റിപ്പോർട്ട് ഐഎൽഡിഎം, ലാൻഡ് റവന്യൂ കമ്മിഷണറേറ്റ് എന്നിവയുടെ വെബ്‌സൈറ്റുകളിൽ ഉടൻ ലഭ്യമാകും.

റവന്യൂ മന്ത്രിയുടെ ചേംബറിൽ നടന്ന പ്രകാശന ചടങ്ങിൽ ഐഎൽ ഡി എം എക്‌സിക്യൂട്ടീവ് ഡയറക്ടർ അനു എസ് നായർ, ലാൻഡ് റവന്യൂ അസിസ്റ്റന്റ് കമ്മീഷണർ (എൽ എ) ജേക്കബ് സഞ്ജയ് ജോൺ, 'സ്റ്റേറ്റ് ലെവൽ കമ്മിറ്റി അംഗം ആർ അജയൻ, ജലസേചനവകുപ്പ്, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

പി.എൻ.എക്‌സ്. 1100/2026

date