നൊസ്റ്റാൾജിക് യാത്രാനുഭവവുമായി കെഎസ്ആർടിസി വിന്റേജ് ബസ്
* വിന്റേജ് ബസ് മന്ത്രി കെ. ബി ഗണേഷ് കുമാർ ഫ്ലാഗ് ഓഫ് ചെയ്തു
കെഎസ്ആർടിസി - യുടെ 1965 മോഡൽ വിന്റേജ് ബസ് ഗതാഗത വകുപ്പ് മന്ത്രി കെ. ബി ഗണേഷ് കുമാർ ഫ്ലാഗ് ഓഫ് ചെയ്തു. കെഎസ്ആർടിസിയുടെ ആദ്യ സർവീസ് ആരംഭിച്ച തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിന് മുന്നിൽ നിന്നായിരുന്നു വിന്റേജ് ബസിന്റെ ഫ്ലാഗ് ഓഫ്. ആദ്യ യാത്ര വെള്ളയമ്പലം ജംഗ്ഷൻ ചുറ്റി ലോക്ഭവന് സമീപം അവസാനിച്ചു. മന്ത്രിയോടൊപ്പം, കെഎസ്ആർടിസി സിഎംഡി പി എസ് പ്രമോജ് ശങ്കർ, ഉദ്യോഗസ്ഥർ, പൊതുജനങ്ങൾ, മാധ്യമപ്രവർത്തകർ തുടങ്ങിയവർ ആദ്യയാത്രയിൽ പങ്കെടുത്തു.
തുടക്കത്തിൽ തിരുവനന്തപുരം നഗരത്തിൽ വിന്റേജ് ബസ് സർവീസ് നടത്തുമെന്നും, ലഭിക്കുന്ന പ്രതികരണമനുസരിച്ച് മറ്റിടങ്ങളിലേയ്ക്കും സർവീസ് തുടങ്ങുമെന്നും മന്ത്രി അറിയിച്ചു. ബഡ്ജറ്റ് ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി ഓപ്പൺ ഡബിൾ ഡക്കർ ബസ് പോലെ വിനോദ സഞ്ചാരത്തിന് ഉപയോഗിക്കാനും പദ്ധതിയുണ്ട്. കെഎസ്ആർടിസി-യുടെ 'നൊസ്റ്റാൾജിക് ഫീലിംഗ്' യാത്രാനുഭവം നൽകാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കല്യാണ ഫോട്ടോഷൂട്ടുകൾക്ക് ഉൾപ്പടെ വിന്റേജ് ബസ് ഉപയോഗപ്പെടുത്താനാകുമെന്നും മന്ത്രി പറഞ്ഞു. നിലവിലെ സ്ഥിതി തുടർന്നുപോയാൽ രാജ്യത്തിന് തന്നെ അഭിമാനിക്കാവുന്ന സ്ഥാപനമായി കെഎസ്ആർടിസി മാറുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കെഎസ്ആർടിസി സെൻട്രൽ വർക്ക് ഷോപ്പിലായിരുന്നു വിന്റേജ് ബസിന്റെ നിർമ്മാണം. എൻജിനിയർ ഉണ്ണികൃഷ്ണന്റെ മേൽനോട്ടത്തിൽ ജീവനക്കാർ രണ്ട് മാസത്തിലാണ് വിന്റേജ് ബസ് നിർമ്മിച്ചത്. 2013 മോഡൽ അശോക് ലെയ്‌ലാൻഡ് ബസാണ് വിന്റേജ് രീതിയിൽ മാറ്റിയിരിക്കുന്നത്. ബിഎസ് 3 എൻജിനാണ് ഉപയോഗിച്ചിട്ടുള്ളത്. പഴയ വാഹനത്തിന്റെ ഡിസൈനും, ഗ്രില്ലും, ഹെഡ് ലൈറ്റും, ബസ് ഗ്രീൻ നിറവും, ഷട്ടർ വിൻഡോയും, സീറ്റുകളും, ലൈറ്റുകളും, രണ്ട് ഗ്ലാസ്സുള്ള വിൻഡ് ഷീൽഡ് മാതൃകയുമെല്ലാം അതുപോലെ സ്വീകരിച്ചാണ് ബസ് നിർമിച്ചിരിക്കുന്നത്. ബസിൽ 52 പേർക്കുള്ള യാത്രാ സൗകര്യമുണ്ട്.
പി.എൻ.എക്‌സ്. 1157/2026
- Log in to post comments