Skip to main content

തിരഞ്ഞെടുപ്പ് പരിശോധന ശക്തം: ജില്ലയില്‍ ഇതുവരെ പരിശോധിച്ചത് 42470 വാഹനങ്ങള്‍ - ജില്ലാ കലക്ടര്‍

നിയമസഭാ തിരഞ്ഞെടുപ്പ് സുതാര്യമായി നടത്തുന്നതിന്റെ ഭാഗമായി രൂപീകരിച്ച സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീമുകളുടെ നേതൃത്വത്തില്‍ ജില്ലയിലെ വിവിധ നിയോജകമണ്ഡലങ്ങളിലായി 42,470 വാഹനങ്ങള്‍ പരിശോധിച്ചതായി ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്. തിരഞ്ഞെടുപ്പ് പ്രഖ്യാപനം മുതലാണ് പരിശോധന തുടങ്ങിയത്.  പ്രധാന റോഡുകള്‍, ജില്ലയുടെയും സംസ്ഥാനത്തിന്റെയും അതിര്‍ത്തികള്‍ എന്നിവിടങ്ങളില്‍ താത്കാലിക ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിച്ചാണ് നിരീക്ഷണം. അനധികൃതമദ്യം, കൈക്കൂലിസ്വഭാവത്തിലൂള്ള വസ്തുക്കള്‍, വന്‍തോതില്‍ പണം, ആയുധങ്ങള്‍, വെടിമരുന്ന് എന്നിവയുടെ നീക്കംനിരീക്ഷിക്കുന്നു. പ്രദേശത്തെ സാമൂഹികവിരുദ്ധരുടെ ചലനങ്ങളും പരിശോധിക്കുന്നുണ്ട്.  24 മണിക്കൂറും കര്‍മനിരതം.
ചവറ നിയോജകമണ്ഡലത്തിലെ കോട്ടുകാട് ചെക്ക് പോസ്റ്റിലാണ് ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ പരിശോധിച്ചത്- 2349. ചടയമംഗലം നിയോജകമണ്ഡലത്തിലെ നിലമേല്‍ 2217, ഇരവിപുരം മണ്ഡലത്തിലെ മുണ്ടയ്ക്കല്‍ പാപനാശം 2198. അന്തര്‍സംസ്ഥാന അതിര്‍ത്തിയായ ആര്യങ്കാവില്‍ 1967, അച്ചന്‍കോവില്‍ അതിര്‍ത്തിയില്‍ 522 വാഹനങ്ങളും.  പാവുമ്പ സൗത്ത്- 1201, മാരാരിത്തോട്ടം- 966, പ്രീമിയര്‍ ജംഗ്ഷന്‍- 1791. ശക്തികുളങ്ങര- 1213, പടപ്പനാല്‍- 1489. വേങ്ങ- 1020, മണ്‍റോതുരുത്ത്- 1233, ആനയടി- 1033. അണ്ടൂര്‍- 735, ഏനാത്ത്- 1350, കൊട്ടാക്കവിള- 1394. പുന്നല- 663, കല്ലുംകടവ്- 1965, പാലമുക്ക്- 1706. കാഞ്ഞിരമല- 154. ആയിരക്കുഴി- 1115, ചെറിയ വെളിനല്ലൂര്‍- 943. തൈക്കാവ് ജംഗ്ഷന്‍- 966, വാലിയംമുക്ക്- 1086, കുഴുമതിക്കാട്- 1104. ആശ്രാമം- 1371, അഞ്ചാലുംമൂട്- 694, കര്‍ബല- 1123. പറക്കുളം- 1307, തട്ടാമല സ്‌കൂള്‍ ജംഗ്ഷന്‍- 1936. കാപ്പില്‍ ബീച്ച്- 888, ആറായില്‍- 1371, കടമ്പാട്ടുകോണം- 1400 എന്നിങ്ങനെയാണ് മറ്റു ചെക്ക്‌പോസ്റ്റുകളില്‍ പരിശോധിച്ച വാഹനങ്ങളുടെ എണ്ണം.
ഓരോ നിയോജകമണ്ഡലത്തിലും മൂന്ന് ടീമുകള്‍ വീതം ആകെ 33 ടീമുകളാണ് രംഗത്തുള്ളത്. ഗസറ്റഡ് റാങ്കിലുള്ള ഉദ്യോഗസ്ഥരാണ് ഓരോ ടീമിനും നേതൃത്വം നല്‍കുന്നത്. പരിശോധനവേളയില്‍ എക്‌സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെ അധികാരം ഇവര്‍ക്ക് നല്‍കിയിട്ടുണ്ട്. പരിശോധന പൂര്‍ണമായും വീഡിയോയില്‍ പകര്‍ത്തും. പൊലീസ് ഉദ്യോഗസ്ഥരുമുണ്ട് സംഘത്തില്‍ എന്നും വ്യക്തമാക്കി.  
 
 
 

 

date