Skip to main content

ജില്ലയില്‍ ഹോം വോട്ടിംഗ് മാര്‍ച്ച് 30 മുതല്‍: ജില്ലാ കലക്ടര്‍

ശാരീരികഅവശതയുള്ള 85 വയസിനു മുകളില്‍ പ്രായമുള്ള മുതിര്‍ന്ന പൗരര്‍, ഭിന്നശേഷിവിഭാഗം വോട്ടര്‍മാര്‍ എന്നിവര്‍ക്കുള്ള ഹോം വോട്ടിംഗ് ജില്ലയില്‍ മാര്‍ച്ച് 30 മുതല്‍ ആരംഭിക്കുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ്.   രാഷ്ട്രീയകക്ഷി പ്രതിനിധികളുടെ യോഗത്തില്‍ അധ്യക്ഷത വഹിക്കവെ 12 ഡി ഫോമില്‍ അപേക്ഷിച്ചവര്‍ക്കാണ് ഹോം വോട്ടിങ്ങിന് അവസരമെന്ന് വ്യക്തമാക്കി. ഏപ്രില്‍ നാലു വരെ പ്രക്രിയ തുടരും. ജില്ലയില്‍ 14,905 വോട്ടര്‍മാര്‍ക്കാണ് ഹോം വോട്ടിങ്ങിന് അംഗീകാരം ലഭിച്ചത്. ഇതില്‍ 10,853 വോട്ടര്‍മാര്‍ മുതിര്‍ന്ന പൗരരും, 4,052 പേര്‍ ഭിന്നശേഷി വിഭാഗത്തിലുള്ളവരുമാണ്.

ജില്ലയില്‍ 11 മണ്ഡലങ്ങളിലായി 137 പോളിംഗ് സംഘങ്ങളും 22 റിസര്‍വ് ടീമുകളും ഉള്‍പ്പടെ ആകെ 159 പോളിംഗ് സംഘങ്ങളുണ്ട്. വോട്ടര്‍മാരെ എസ് എം എസ് മുഖേനയോ, ബി എല്‍ ഒമാര്‍ നേരിട്ടോ, പോസ്റ്റല്‍ സംവിധാനത്തിലൂടെയോ പോളിംഗ് സംഘങ്ങള്‍ വീടുകളില്‍ എത്തുന്ന തീയതിയും സമയവും അറിയിക്കും. ആദ്യ അവസരത്തില്‍   വോട്ടറില്ലെങ്കില്‍ രണ്ടാം  അവസരത്തിന് തിയതിയും സമയവും നിശ്ചയിക്കും.    ഓരോ നിയോജകമണ്ഡലത്തിലും നിയോഗിച്ച സംഘങ്ങളുടെ എണ്ണം:
കരുനാഗപ്പള്ളി: 14, ചവറ: 11, കുന്നത്തൂര്‍: 15, കൊട്ടാരക്കര: 14, പത്തനാപുരം: 15, പുനലൂര്‍: 15, ചടയമംഗലം: 16, കുണ്ടറ: 11, കൊല്ലം: 8, ഇരവിപുരം: 7. ചാത്തന്നൂര്‍: 11. ഓരോ സംഘത്തിലും ഒരു സ്‌പെഷ്യല്‍ പോളിങ് ഓഫീസര്‍, പോളിങ് അസിസ്റ്റന്റ്, സൂക്ഷ്മ നിരീക്ഷകന്‍, പൊലീസ്, വീഡിയോഗ്രാഫര്‍ എന്നിവര്‍ ഉണ്ടാകും

നിയോജകമണ്ഡലാടിസ്ഥാനത്തില്‍ ഹോം വോട്ടിങ്ങിന് അര്‍ഹരായവരുടെ പട്ടിക രാഷ്ട്രീയകക്ഷികള്‍ക്കും സ്ഥാനാര്‍ത്ഥികള്‍ക്കും നല്‍കാന്‍ വരണാധികാരികള്‍ക്ക് നിര്‍ദേശം നല്‍കി;   സംഘങ്ങളുടെ റൂട്ട് പ്ലാന്‍, ഷെഡ്യൂള്‍ എന്നിവയും വരണാധികാരികള്‍ കൈമാറും. ഹോം വോട്ടിംഗ് സമയത്ത് ബൂത്ത് ലെവല്‍ ഏജന്റുമാരുടെ സാന്നിധ്യം രാഷ്ട്രീയ പാര്‍ട്ടികള്‍ ഉറപ്പാക്കണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ ഐ ഷംസീര്‍   തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ ആര്‍ സുധീഷ്, ഐ ഷംസീര്‍ (ഐ യു എം എല്‍), കൃഷ്ണവേണി ജി ശര്‍മ്മ (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്) എം എസ് ലാല്‍(ബി ജെ പി) തുടങ്ങിയവര്‍ പങ്കെടുത്തു
 
 

 

date