പാചകവാതക വിതരണം:ക്രൈസിസ് മാനേജ്മെൻ്റ് കമ്മിറ്റി രൂപീകരിച്ചു
പാചകവാതക വിതരണ രംഗത്ത് നിലവിൽ നേരിടുന്ന പ്രതിസന്ധി തരണം ചെയ്യുന്നതിന് ജില്ലയിൽ ക്രൈസിസ് മാനേജ്മെൻ്റ് കമ്മിറ്റി രൂപീകരിച്ചു.
ജില്ലാ കളക്ടർ ജി പ്രിയങ്ക അധ്യക്ഷയായ കമ്മിറ്റിയിൽ ജില്ലാ സപ്ലൈ ഓഫീസർ എസ് ആർ സ്മിത കൺവീനറാണ്.
ഗാർഹിക ആവശ‍്യത്തിനുളള സിലിണ്ടറുകളുടെ വിതരണം സുഗമമായി നടക്കുന്നു. വ‍്യാവസായിക ആവശ‍്യത്തിനുളള സിലിണ്ടറുകളുടെ വിതരണം പരിമിതപ്പെടുത്തിയിട്ടുണ്ട് എന്ന് പാചകവാതക രംഗത്തെ പ്രശ്നങ്ങൾ അവലോകനം ചെയ്യാൻ കാക്കനാട് കളക്ടറുടെ ചേംബറിൽ ചേർന്ന ക്രൈസിസ് മാനേജ്മെൻ്റ് കമ്മിറ്റി യോഗം അറിയിച്ചു.
www.lpgtrackerkerala.in എന്ന ആപ്ലിക്കേഷൻ വഴിയല്ലാതെ സിലിണ്ടർ ബുക്കിംഗ് അനുവദിക്കുന്നതല്ല.
അപേക്ഷ സമർപ്പിക്കുന്നവർ കൺസ‍്യൂമർ നമ്പർ, ഏജൻസിയുടെ പേര്, സ്ഥാപനത്തിൻ്റെ പേര്, സ്ഥാപനത്തിൻെറ ചെറിയ വിവരണം എന്നിവ ഉൾപ്പെടുത്തി അപേക്ഷ സമർപ്പിക്കണം. അല്ലാത്തപക്ഷം അപേക്ഷ നിരസിക്കും. ജില്ലയിലെ കൺട്രോൾ റൂമിൽ സിലിണ്ടറുകൾ ലഭിക്കുന്നതിനായി 3296 അപേക്ഷകൾ ലഭിച്ചതിൽ കൺസ‍്യൂമർ നമ്പർ തുടങ്ങിയ വിവരങ്ങൾ രേഖപ്പെടുത്തിയിട്ടില്ലാത്ത 1884 അപേക്ഷകൾ ഒഴികെ ബാക്കി അപേക്ഷകൾ പരിഹരിച്ചു.
ആശുപത്രികൾ, വൃദ്ധസദനങ്ങൾ, അനാഥാലയങ്ങൾ, കമ്മ‍്യൂണിറ്റി കിച്ചണുകൾ, വിദ‍്യാഭ‍്യാസ സ്ഥാപനങ്ങൾ, പൊതുമേഖല സ്ഥാപനങ്ങൾ, പൊതു ശ്മശാനം എന്നിവയ്ക്കാണ് വാണിജ‍്യ സിലിണ്ടർ വിതരണത്തിൽ മുൻഗണന നൽകുന്നത്.
പാചകവാതക സിലിണ്ടറുകളുടെ കരിഞ്ചന്ത, പൂഴ്ത്തിവയ്പ് എന്നിവ തടയുന്നതിന് ഒമ്പത് പരിശോധന സ്ക‍്വാഡുകൾ പ്രവർത്തിക്കുന്നുണ്ട്. കൂടാതെ എൽ.പി.ജി യ്ക്ക് പകരം പി.എൻ.ജി സംവിധാനം നടപ്പിലാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു എന്നും യോഗം അറിയിച്ചു.
- Log in to post comments