Skip to main content

ജില്ലയില്‍ ഹോം വോട്ടിംഗിന് തുടക്കമായി - ജില്ലാ കലക്ടര്‍

ശാരീരികഅവശതകള്‍ കാരണം പോളിംഗ്ബൂത്തുകളിലെത്തി വോട്ട് രേഖപ്പെടുത്താന്‍ പ്രയാസപ്പെടുന്നവര്‍ക്കായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരുക്കിയ ഹോം വോട്ടിംഗ് സേവനത്തിന് ജില്ലയില്‍ തുടക്കമായെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്.  85 വയസ് പിന്നിട്ട മുതിര്‍ന്ന പൗര•ാര്‍ക്കും ഭിന്നശേഷിവിഭാഗത്തില്‍പ്പെട്ടവര്‍ക്കും വോട്ടവകാശം ഉറപ്പുവരുത്തുന്നതിനാണ് ഉദ്യോഗസ്ഥര്‍ വീടുകളിലെത്തിയത്. പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളോടെയും രഹസ്യസ്വഭാവം ഉറപ്പാക്കിയും വോട്ടിംഗ്പ്രക്രിയയുടെ നടപടികളെല്ലാം പാലിച്ചാണ് നടത്തുന്നത്.  ജില്ലയിലെ അര്‍ഹരായ മുഴുവന്‍ സമ്മതിദായകരെയും ജനാധിപത്യപ്രക്രിയയുടെ ഭാഗമാക്കുന്നതിനുള്ള പ്രയത്‌നം തുടരും.
ജില്ലയിലെ 11 നിയമസഭാ മണ്ഡലങ്ങളിലായി ആകെ 14912 സമ്മതിദായകര്‍ക്കായാണ് ഈ സൗകര്യം. 85 വയസ്സിന് മുകളില്‍ പ്രായമുള്ള 10855 പേരും ഭിന്നശേഷിക്കാരായ 4057 പേരും ഉള്‍പ്പെടുന്നു. ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ മുഖേന 12 ഡി ഫോമില്‍ മുന്‍കൂട്ടി അപേക്ഷ നല്‍കിയവര്‍ക്കാണ് വോട്ടുചെയ്യാവുന്നത്.  
ജില്ലയില്‍ 11 മണ്ഡലങ്ങളിലായി 137 പോളിംഗ് സംഘങ്ങളും 22 റിസര്‍വും ഉള്‍പ്പടെ ആകെ 159 പോളിംഗ് സംഘങ്ങളുണ്ട്. ഒരു സ്‌പെഷ്യല്‍ പോളിംഗ് ഓഫീസര്‍, പോളിംഗ് അസിസ്റ്റന്റ്, മൈക്രോ ഒബ്‌സര്‍വര്‍, പോലീസ് ഉദ്യോഗസ്ഥന്‍, വീഡിയോഗ്രാഫര്‍, ഫോട്ടോഗ്രാഫര്‍ എന്നിവരടങ്ങുന്ന സംഘമാണ് ഓരോ വോട്ടറുടെയും വീട് സന്ദര്‍ശിക്കുന്നത്. വീടുകളില്‍ എത്തുന്ന തീയതിയും സമയവും വോട്ടര്‍മാരെ മുന്‍കൂട്ടി അറിയിക്കുന്നുണ്ട്. സംഘത്തോടൊപ്പം ബന്ധപ്പെട്ട ബി എല്‍ ഒമാരും ഉണ്ടാവും.
ആദ്യസന്ദര്‍ശനവേളയില്‍ വോട്ടര്‍ വീട്ടിലില്ലെങ്കില്‍, രണ്ടാമതൊരു അവസരം കൂടി നല്‍കും. ഏപ്രില്‍ നാലാം തീയതി വരെ പ്രക്രിയ തുടരും. ഓരോ നിയോജകമണ്ഡലത്തിലും നിയോഗിച്ച പോളിംഗ് സംഘങ്ങളുടെ എണ്ണം: കരുനാഗപ്പള്ളി: 14, ചവറ: 11, കുന്നത്തൂര്‍: 15, കൊട്ടാരക്കര: 14, പത്തനാപുരം: 15, പുനലൂര്‍: 15, ചടയമംഗലം: 16, കുണ്ടറ: 11, കൊല്ലം: 8, ഇരവിപുരം: 7. ചാത്തന്നൂര്‍: 11.

 

date