Skip to main content
ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ്ങിന്റെ നേതൃത്വത്തില്‍ വോട്ടിങ് യന്ത്രങ്ങളുടെ രണ്ടാംഘട്ട റാന്‍ഡമൈസേഷനുമായി ബന്ധപ്പെട്ട് ചേര്‍ന്ന യോഗം

നിയമസഭ തിരഞ്ഞെടുപ്പ്: വോട്ടിങ് യന്ത്രങ്ങളുടെ രണ്ടാംഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി 

 

നിയമസഭ തിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പിന് ഉപയോഗിക്കുന്ന ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെയും (ഇ.വി.എം) വിവിപാറ്റിന്റെയും രണ്ടാംഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ്ങിന്റെ ചേംബറില്‍ ഓരോ മണ്ഡലങ്ങള്‍ തിരിച്ചാണ് റാന്‍ഡമൈസേഷന്‍ നടന്നത്.
തിരഞ്ഞെടുപ്പ് കമീഷന്റെ വെബ് ആപ്ലിക്കേഷനായ ഇ.വി.എം മാനേജ്മെന്റ് സിസ്റ്റം 2.0 മുഖേനയാണ് റാന്‍ഡമൈസേഷന്‍ പ്രക്രിയ പൂര്‍ത്തിയാക്കിയത്. ഒന്നാംഘട്ട റാന്‍ഡമൈസേഷന്‍ മാര്‍ച്ച് 19ന് നടന്നിരുന്നു. ഓരോ മണ്ഡലത്തിലേക്കും ആവശ്യമായ ബാലറ്റ്, കണ്‍ട്രോള്‍ യൂണിറ്റുകളുടെ 15 ശതമാനവും വിവിപാറ്റ് മെഷീന്റെ 24 ശതമാനവും അധികമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. 
ബാലറ്റ് യൂണിറ്റുകള്‍ (ബി.യു), കണ്‍ട്രോള്‍ യൂണിറ്റുകള്‍ (സി.യു), വിവിപാറ്റ് എന്നിവ ഓരോ പോളിങ് ബൂത്തിലേക്കും ഏതെന്ന് ഇ.വി.എം മാനേജ്മെന്റ് സിസ്റ്റം സോഫ്റ്റ്‌വെയര്‍ വഴി അനുവദിക്കുന്ന പ്രക്രിയയാണ് റാന്‍ഡമൈസേഷന്‍. ഓരോ പോളിങ് ബൂത്തിലേക്കും അനുവദിക്കുന്ന വോട്ട് യന്ത്രങ്ങളുടെ സീരിയല്‍ നമ്പറുകള്‍ മുഖേന സ്ഥാനാര്‍ഥികള്‍ക്ക് ഇ.വി.എം കമീഷനിങ് സമയത്തും വോട്ടെണ്ണല്‍ സമയത്തും സമാന യന്ത്രം തന്നെയാണ് വോട്ടെടുപ്പിന് ഉപയോഗിച്ചതെന്ന് ഉറപ്പാക്കാനാകും. 

റാന്‍ഡമൈസേഷന്‍ പ്രക്രിയകള്‍ മണ്ഡലം ചുമതലയുള്ള പൊതുനിരീക്ഷകരായ ഡോ. ജിതേന്ദ്ര ഗുപ്ത, വിക്രം സിങ് മാലിക്, മുഹമ്മദ് ഐജാസ്, അപ്നീത് റിയെത്, കെ നിഖില എന്നിവര്‍ നിരീക്ഷിച്ചു. ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ വി സുപിന്‍, സ്ഥാനാര്‍ഥികളുടെ പ്രതിനിധികള്‍, വരണാധികാരികള്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. റാന്‍ഡമൈസേഷന്‍ നടത്തിയതിന്റെ പ്രിന്റ് ഔട്ട് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്ക് കൈമാറി.

date