Skip to main content

തിരഞ്ഞെടുപ്പ് : ജില്ലയിൽ കർശന നിയന്ത്രണങ്ങൾ

നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ എറണാകുളം ജില്ലയിൽ ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (BNSS) സെക്ഷൻ 163 പ്രകാരം കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.

 പരസ്യപ്രചാരണം അവസാനിച്ചതു മുതൽ വോട്ടെടുപ്പ് അവസാനിക്കുന്ന 9-ാം തീയതി വൈകിട്ട് 6  വരെയാണ് നിയന്ത്രണങ്ങൾ പ്രാബല്യത്തിലുള്ളത്.
  
​സ്വതന്ത്രവും നീതിപൂർവ്വവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിനാണ് ഈ നിയന്ത്രണങ്ങൾ എന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ  ജില്ലാ കളക്ടർ ജി പ്രിയങ്ക ഉത്തരവിൽ അറിയിച്ചു.

​പ്രധാന നിയന്ത്രണങ്ങൾ:

​ പരസ്യമായ പ്രചാരണ പ്രവർത്തനങ്ങൾ, പൊതുയോഗങ്ങൾ, പ്രകടനങ്ങൾ എന്നിവ പാടില്ല. എന്നാൽ വീടുകൾ കയറിയുള്ള പ്രചാരണത്തിന് തടസ്സമില്ല.  

​ സോഷ്യൽ മീഡിയ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ തിരഞ്ഞെടുപ്പ് സംബന്ധിയായ കാര്യങ്ങളോ, അഭിപ്രായ സർവേ ഫലങ്ങളോ പ്രദർശിപ്പിക്കാൻ പാടില്ല.  

 മണ്ഡലത്തിലെ വോട്ടർമാരല്ലാത്ത രാഷ്ട്രീയ പ്രവർത്തകരും പ്രചാരണത്തിനായി എത്തിയവരും  മണ്ഡലം വിട്ടു പോകേണ്ടതാണ്.  

 വാഹനങ്ങളിൽ ഘടിപ്പിച്ചതോ അല്ലാത്തതോ ആയ 
ഒരുവിധ ഉച്ചഭാഷിണികളും ഉപയോഗിക്കാൻ പാടില്ല.  

​ പോളിംഗ് സ്റ്റേഷന്റെ 100 മീറ്റർ ചുറ്റളവിൽ തിരഞ്ഞെടുപ്പ് ബൂത്തുകളോ പ്രചാരണങ്ങളോ അനുവദിക്കില്ല. ഒരു സ്ഥാനാർത്ഥിക്ക് ഒരു പോളിംഗ് സ്റ്റേഷൻ പരിധിയിൽ ഒരു ബൂത്ത് മാത്രമേ അനുവദിക്കൂ.  

പോളിംഗ് സ്റ്റേഷനിലോ പരിസരത്തോ ആയുധങ്ങൾ കൈവശം വയ്ക്കുന്നതും പ്രദർശിപ്പിക്കുന്നതും നിരോധിച്ചു.  

 നിരീക്ഷകർക്കും തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്കും ഒഴികെ മറ്റാർക്കും പോളിംഗ് സ്റ്റേഷനുകളിൽ മൊബൈൽ ഫോണോ മറ്റ് വയർലെസ് സെറ്റുകളോ ഉപയോഗിക്കാൻ അനുവാദമില്ല.  

​ ജനങ്ങളുടെ ദൈനംദിന ആവശ്യങ്ങൾക്കോ, വിവാഹം, മരണം തുടങ്ങിയ സ്വകാര്യ ചടങ്ങുകൾക്കോ ഈ ഉത്തരവ് തടസ്സമാകില്ല. എന്നാൽ ഇത്തരം ഒത്തുചേരലുകൾ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കോ സമാധാന ലംഘനത്തിനോ കാരണമാകാൻ പാടില്ലെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു.  
​ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കും. വോട്ടെടുപ്പ് സാമഗ്രികൾ സുരക്ഷിതമായി ശേഖരണ കേന്ദ്രങ്ങളിൽ എത്തിക്കുന്നതുവരെ നിയന്ത്രണങ്ങൾ തുടരുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

date