Skip to main content

മെഡിസെപ് ചികിത്സ പാക്കേജ് പ്രകാരം പൂര്‍ത്തീകരിക്കണം: ഇന്‍ഷ്യൂറന്‍സ് കമ്പനിയും സ്വകാര്യ ആശുപത്രിയും 3,22,865/രൂപ നഷ്പരിഹാരം നല്‍കണമെന്ന് ജില്ലാ ഉപഭോക്തൃ കമ്മീഷന്‍

മെഡിസെപ് ആനുകൂല്യമുള്ളയാളുടെ ചികിത്സ പാക്കേജ് പ്രകാരം തന്നെ പൂര്‍ത്തീകരിക്കണമെന്നും അധികമായി പണം ഈടാക്കരുതെന്നും ഉപഭോക്തൃ കമ്മീഷന്‍. മഞ്ചേരി തൃപ്പന്‍ച്ചി സ്വദേശിയ്ക്ക് ഓറിയന്റല്‍ ഇന്‍ഷ്യുറന്‍സ് കമ്പനിയും സ്വകാര്യ ആശുപത്രിയും ചേര്‍ന്ന് 3,22,865/രൂപ നഷ്ടപരിഹാരം നല്‍കണമെന്നും വിധി. മെഡിസെപ് കാര്‍ഡുടമയുടെ അവകാശികള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കമ്മീഷന്റെ വിധി.

70 വയസ്സുള്ള മെഡിസെപ് കാര്‍ഡുടമയെ ഗുരുതര രോഗബാധിതനായതോടെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ 2023 ഏപ്രില്‍ അഞ്ചുമുതല്‍  ഏപ്രില്‍ 10 വരെ ചികിത്സിച്ചു.
71,441/ രൂപ ചികിത്സക്ക് ചെലവായെങ്കിലും 58,400/ രൂപ മാത്രമാണ് അനുവദിച്ചത്. പിന്നീടും രോഗം വര്‍ധിച്ചതിനെ തുടര്‍ന്ന് 2023 മെയ് 18 മുതല്‍ മെയ് 31 വരെ കിടത്തി ചികിത്സിച്ചു. 3,75,024/ രൂപ ചെലവായപ്പോള്‍ 90,200/ രൂപയാണ് അനുവദിച്ചത്. ഇതോടെയാണ് ചികിത്സാ ചെലവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഉപഭോക്തൃ കമ്മീഷനെ സമീപിച്ചത്.

ജില്ലാ തലത്തിലും അതിനുശേഷം സംസ്ഥാന തലത്തിലുമുള്ള മെഡിസെപ് പരാതി പരിഹാര അതോറിറ്റികളില്‍ പോകാതെ ഉപഭോക്തൃ കമ്മീഷനില്‍ ബോധിപ്പിച്ച പരാതി നിലനില്‍ക്കില്ലെന്ന ഇന്‍ഷൂറന്‍സ് കമ്പനിയുടെ വാദം കമ്മീഷന്‍ നിരാകരിച്ചു. മെഡിസെപ് കാര്‍ഡുടമക്ക് ഉപഭോക്തൃ കമ്മീഷനില്‍ നേരിട്ട് പരാതി നല്‍കുന്നതിന് തടസ്സമില്ലെന്ന സംസ്ഥാന ഉപഭോക്തൃകമ്മീഷന്റെ ഉത്തരവുകളില്‍ പറഞ്ഞിട്ടുണ്ടെന്ന് കമ്മീഷന്‍ വ്യക്തമാക്കി.

പാക്കേജ് പ്രകാരമുള്ള സംഖ്യ നല്‍കിയെന്ന ഇന്‍ഷൂറന്‍സ് കമ്പനിയുടെ വാദവും കമ്മീഷന്‍ നിരാകരിച്ചു. അത് തെളിയിക്കുന്ന രേഖകള്‍ ഇന്‍ഷ്യൂറന്‍സ് കമ്പനി ഹാജരാക്കിയിട്ടില്ല. മെഡി സെപ് പാക്കേജ് പ്രകാരമുള്ള ചികിത്സക്ക് അധിക സംഖ്യ വാങ്ങാന്‍ എംപാനല്‍ ചെയ്യപ്പെട്ട ആശുപത്രികള്‍ക്ക് അധികാരമില്ല. അധിക സംഖ്യ ഈടാക്കുന്നതിന് രോഗിയില്‍ നിന്നും മുന്‍കൂര്‍ രേഖാമൂലം അനുമതി വാങ്ങണം. പക്കേജിനുപരിയായി വന്ന ചികിത്സാ ചെലവ് രോഗിയില്‍ നിന്നും ഈടാക്കിയ സ്വകാര്യ ആശുപത്രിയുടെ നടപടി അനുചിതവും സേവനത്തിലെ വീഴ്ചയുമാണെന്നും കമ്മീഷന്‍ ഉത്തരവില്‍ പറയുന്നു.

ചികിത്സാ ചെലവിലേക്കുള്ള ബാക്കി സംഖ്യ 2,97,865/ രൂപയും നഷ്ടപരിഹാരമായി 20,000/ രൂപയും കോടതി ചെലവായി 5,000/ രൂപയും ഇന്‍ഷ്യൂറന്‍സ് കമ്പനിയും ആശുപത്രിയും ചേര്‍ന്ന് 45 ദിവസത്തിനകം പരാതിക്കാര്‍ക്ക് നല്‍കണമെന്ന് കെ. മോഹന്‍ദാസ് പ്രസിഡന്റും പ്രീതി ശിവരാമന്‍, സി.വി. മുഹമ്മദ് ഇസ്മായില്‍ എന്നിവര്‍ അംഗങ്ങളുമായ ജില്ലാ ഉപഭോക്തൃ കമ്മീഷന്റ വിധിച്ചു.

 

date