Skip to main content

വോട്ടെണ്ണല്‍ ക്രമീകരണം: ജില്ല കലക്ടറുടെ നേതൃത്വത്തില്‍ വിലയിരുത്തി

നിയമസഭ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ഒരുക്കം ജില്ല കലക്ടര്‍ എസ് പ്രേം കൃഷ്ണന്റെ നേതൃത്വത്തില്‍ കലക്ടറേറ്റ് പമ്പ കോണ്‍ഫറന്‍സ് ഹാളില്‍ വിലയിരുത്തി. വോട്ടെണ്ണല്‍ ദിനമായ മേയ് നാലിന് രാവിലെ 5:30 ന് പോസ്റ്റല്‍ ബാലറ്റ് സ്വീകരിക്കാന്‍ നിയോജകമണ്ഡലങ്ങളില്‍ നിന്നും ഉപവരണാധികാരികള്‍ കലക്ടറേറ്റില്‍ എത്തണമെന്ന് ജില്ല കലക്ടര്‍ അറിയിച്ചു. ഒബ്സര്‍വര്‍, സ്ഥാനാര്‍ഥികള്‍/സ്ഥാനാര്‍ഥികളുടെ ഏജന്റുമാര്‍ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ രാവിലെ ഏഴിന് സ്‌ട്രോങ് റൂം തുറക്കും. വോട്ടെണ്ണല്‍ കേന്ദ്രത്തിന് സമീപം മീഡിയ സെന്റര്‍ ക്രമീകരിക്കും.

വോട്ടെണ്ണല്‍ കേന്ദ്രത്തിന് പുറത്ത് മൊബൈല്‍ ഫോണ്‍ സൂക്ഷിക്കുന്നതിന് പ്രത്യേക കൗണ്ടര്‍ സജ്ജീകരിക്കും. ഹാളിനുള്ളില്‍ പ്രവേശിക്കുന്ന എല്ലാവരുടെയും (സംസ്ഥാന ഇലക്ഷന്‍ കമ്മീഷനില്‍ നിന്നും അനുമതി ലഭിച്ചവര്‍ ഒഴികെ) മൊബൈല്‍ ഫോണുകള്‍ കൗണ്ടറില്‍ ടോക്കണ്‍ മുഖേനെ സൂക്ഷിക്കാം.

വോട്ടെണ്ണലിന് മുമ്പ് ഉദ്യോഗസ്ഥര്‍ക്ക് ബന്ധപ്പെട്ട റിട്ടേണിംഗ് ഓഫീസറും എസ്എല്‍എംടിമാരും വ്യക്തമായ നിര്‍ദേശം നല്‍കും. കൃത്യം എട്ട് മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും.

എന്‍കോര്‍/ഇറ്റിപിബിഎംസ് എന്നിവയ്ക്ക് ആവശ്യമായ ഒറ്റിപി ലഭിച്ചതിനുശേഷം റിട്ടേണിംഗ് ഓഫീസര്‍ ഒഴികെയുള്ളവരുടെ മൊബൈല്‍ ഫോണ്‍ പ്രത്യേകം വാങ്ങി ഡയസില്‍ സൂക്ഷിക്കണം. സ്‌ട്രോങ് റൂമില്‍ നിന്നും വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് മെഷിനുകള്‍ കൊണ്ടുവരുന്ന വഴിയില്‍ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ ഒഴികെ മറ്റാര്‍ക്കും പ്രവേശനമില്ല.

ഓരോ ടേബിളുകളില്‍ നിന്നും മെഷീന്‍/പോസ്റ്റല്‍ വോട്ട് എന്നിവ എണ്ണിയതിന്റെ സ്ലിപ്പ് ബന്ധപ്പെട്ട കൗണ്ടിംഗ് ഏജന്റ്മാരില്‍ നിന്നും ഒപ്പ് വാങ്ങിയതിനു ശേഷം കൗണ്ടര്‍ സൂപ്പര്‍വൈസറും അസിസ്റ്റന്റും ഒപ്പ് രേഖപ്പെടുത്തി റിട്ടേണിംഗ് ഓഫീസറുടെ ഡയസില്‍ എത്തിക്കണം. റിട്ടേണിംഗ് ഓഫീസര്‍ ഒപ്പിട്ട് എന്‍കോര്‍/ടാബുലേഷന്‍ ടീമിന് കൈമാറണം.

ഓരോ റൗണ്ടുകളും പൂര്‍ത്തിയാകുമ്പോള്‍ എന്‍കോര്‍ ആംപ്ലിക്കേഷന്‍ അപ്‌ഡേറ്റ് ചെയ്യുന്നുണ്ടെന്ന് ഡെപ്യൂട്ടി തഹസില്‍ദാര്‍മാരുടെ മേല്‍നോട്ടത്തില്‍ ഉറപ്പാക്കും. കൗണ്ടിംഗ് ഹാളിലേക്ക് ആവശ്യമുള്ള ജീവനക്കാര്‍ക്ക് മാത്രമാകും പ്രവേശനം. റിട്ടേണിംഗ് ഓഫീസറുടെ ഡയസില്‍ ബന്ധപ്പെട്ട തഹസില്‍ദാര്‍ മുഴുവന്‍ സമയവും ഉണ്ടാകും. കൗണ്ടിംഗ് ഹാളില്‍ നടക്കുന്ന എല്ലാ പ്രവര്‍ത്തനവും വീഡിയോഗ്രാഫി ചെയ്യും. ടാബുലേഷന്‍ ടേബിളിലെ പ്രവര്‍ത്തനത്തില്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കണമെന്ന് ജില്ല കലക്ടര്‍ നിര്‍ദേശിച്ചു.

ഒരു പ്രാവശ്യം എണ്ണി കഴിഞ്ഞ് പോസ്റ്റല്‍ ബാലറ്റുകളില്‍ ആക്ഷേപം ഉന്നയിച്ചാല്‍ സംശയകരമായി മാറ്റി വച്ചിരിക്കുന്ന പോസ്റ്റല്‍ ബാലറ്റുകള്‍ മാത്രമേ പരിശോധിക്കുകയുള്ളൂ. ഫലപ്രഖ്യാപനത്തിനുശേഷം മെഷീനുകള്‍ ജില്ല കലക്ടറേറ്റിന് സമീപമുള്ള ഇലക്ഷന്‍ വെയര്‍ഹൗസില്‍ എത്തിക്കുമ്പോള്‍ ഡിഫെക്ടീവ് മെഷീന്‍, ഉപയോഗിക്കാത്ത മെഷീന്‍, ഉപയോഗിച്ച മെഷീന്‍ എന്ന ക്രമത്തില്‍ പട്ടിക തയ്യറാക്കി തിരിക്കെ ഏല്‍പ്പിക്കണമെന്നും ജില്ല കലക്ടര്‍ നിര്‍ദേശിച്ചു.

ജില്ല പൊലിസ് മേധാവി ആര്‍ ആനന്ദ്, തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ കെ എസ് നസിയ, വരണാധികാരികള്‍, ഉപവരാണിധികാരികള്‍, പൊലിസ് ഉദ്യോഗ്‌സഥര്‍, തിരഞ്ഞെടുപ്പ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date