Skip to main content

മഴക്കാല മുന്നൊരുക്കം : വിവിധ വകുപ്പുകളുടെ ഏകോപന യോഗം ചേര്‍ന്നു

മഴക്കാല മുന്നൊരുക്ക പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ ഏകോപന യോഗം ചേര്‍ന്നു. എ.ഡി.എം സി.എസ്. രാജേഷ് അധ്യക്ഷത വഹിച്ചു. വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ മഴക്കാലത്തിനു മുന്‍പ് സ്വീകരിക്കേണ്ട അടിയന്തര നടപടികള്‍ യോഗം ചര്‍ച്ച ചെയ്തു.

വഴിയരിവുകളിലും കടത്തിണ്ണകളിലും ബസ് സ്റ്റാന്‍ഡുകളിലും അന്തിയുറങ്ങുന്ന ആളുകള്‍ക്ക് മഴക്കാലത്ത് രാത്രികളില്‍ സുരക്ഷിതമായി താമസിക്കുവാനും ഭക്ഷണം ലഭിക്കാനും വേണ്ട സംവിധാനം ഒരുക്കുക, ഓടകള്‍, നീര്‍ച്ചാലുകള്‍ എന്നിവയിലെ തടസ്സങ്ങള്‍ പരിശോധിക്കുക, സ്വകാര്യ ഭൂമിയിലെ അപകടകരമായ മരച്ചില്ലകളും മരങ്ങളും മുറിച്ചു മാറ്റുക, ഓടകള്‍ വൃത്തിയാക്കാതിരിക്കുകയോ സ്ലാബുകള്‍ തകരുകയോ ചെയ്തിട്ടുള്ള സ്ഥലങ്ങളില്‍ അറ്റകുറ്റപ്പണികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കി നടപ്പാതകള്‍ സുരക്ഷിതമാക്കുക, എല്ലാ സ്‌കൂളുകളുടെയും ആശുപത്രികളുടെയും ഫിറ്റ്‌നസ് പരിശോധന ഉറപ്പുവരുത്തുക, മലയോര മേഖലകളില്‍ രാത്രിയാത്രയും തീരദേശങ്ങളില്‍ വിനോദസഞ്ചാരവും ഒഴിവാക്കുക എന്നിവയാണ് പ്രധാന നിര്‍ദേശങ്ങള്‍.

ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഓരോ വകുപ്പും ഒരു ജില്ലാതല നോഡല്‍ ഓഫീസറെ മെയ് 20നകം നിയമിക്കണമെന്ന് എ.ഡി.എം നിര്‍ദ്ദേശിച്ചു. എല്ലാ താലൂക്കുകളിലും കണ്‍ട്രോള്‍ റൂമുകള്‍ സജ്ജമാക്കുകയും പരിശീലനം സംഘടിപ്പിക്കുകയും ചെയ്യണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ജൂണ്‍ മുതല്‍ ഡിസംബര്‍ വരെ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ സ്ഥാപിക്കണം. മഴക്കാലത്ത് എല്ലാ പോലീസ് ഉദ്യോഗസ്ഥര്‍ക്കും മഴക്കോട്ട്, വ്യക്തിഗത സുരക്ഷ കിറ്റ് എന്നിവ നല്‍കുക, മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍,വെള്ളപ്പൊക്കം എന്നിവയ്ക്ക് സാധ്യതയുള്ള പ്രദേശങ്ങളിലെ സ്‌കൂളുകളില്‍ ബോധവത്ക്കരണ പരിപാടികള്‍ നടത്തുക, മഴക്കാല രോഗങ്ങള്‍ക്ക് ആവശ്യമായ മരുന്നുകള്‍ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ലഭ്യമാക്കുക, പ്രളയവും മണ്ണിടിച്ചിലും ബാധിക്കാന്‍ സാധ്യതയുള്ള ആരോഗ്യ കേന്ദ്രങ്ങളിലെ അടിയന്തരമായി മാറ്റേണ്ട ഉപകരണങ്ങള്‍ ലിസ്റ്റ്  ചെയ്ത് മാറ്റാന്‍ സുരക്ഷിത സ്ഥലങ്ങള്‍ കണ്ടെത്തി വയ്ക്കുക, കടല്‍ ഭിത്തികളിലെ കേടുപാടുകള്‍ അടിയന്തരമായി പരിശോധിക്കുക, വൈദ്യുതി ബന്ധത്തില്‍ തകരാറുകള്‍ പരിഹരിക്കുന്നതിനായി ടാസ്‌ക് ഫോഴ്‌സുകള്‍ സജ്ജമാക്കുക, മഴക്കാലത്ത് ക്വാറികള്‍ നിരന്തര പരിശോധനയ്ക്ക് വിധേയമാക്കുക, ഉരുള്‍പൊട്ടല്‍ മണ്ണിടിച്ചില്‍ എന്നിവ ഉണ്ടാക്കാന്‍ സാധ്യതയുള്ള വില്ലേജുകളില്‍ പരിശോധന നടത്തുക, സ്‌കൂളുകളിലേക്കുള്ള വഴികളിലും പരിസരങ്ങളിലും അപകടാവസ്ഥയിലുള്ള വൈദ്യുതി പോസ്റ്റുകളും കമ്പികളും ഉടന്‍ ഒഴിവാക്കുക , സ്‌കൂള്‍ ബസ്സുകളും കുട്ടികളെ കൊണ്ടുപോകുന്ന മറ്റു സ്വകാര്യ വാഹനങ്ങളും ഫിറ്റ്‌നസ് പരിശോധിച്ച് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുക, മലവെള്ളപ്പാച്ചിലില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള ജലാശയങ്ങളില്‍ സുരക്ഷ മുന്നറിയിപ്പ് നല്‍കാന്‍ ആവശ്യമായ സംവിധാനങ്ങള്‍ ഒരുക്കുക, വനത്തിനുള്ളില്‍ താമസിക്കുന്ന തദ്ദേശീയരെ ആവശ്യമായാല്‍ മാറ്റി താമസിപ്പിക്കാന്‍ അനുയോജ്യമായ ഇടങ്ങള്‍ ഒരുക്കുക, നെറ്റ്വര്‍ക്കുകള്‍ ലഭ്യമല്ലാത്തതും ഒറ്റപ്പെട്ടു പോകാന്‍ സാധ്യതയുള്ളതുമായ വാസസ്ഥലങ്ങള്‍ ലിസ്റ്റ് ചെയ്ത് മാറ്റി താമസിപ്പിക്കേണ്ടവരെ താത്ക്കാലികമായി മാറ്റി താമസിപ്പിക്കുക, ദുരന്തസാധ്യത പ്രദേശങ്ങളിലെ അതിഥി തൊഴിലാളികളെ തിരിച്ചറിഞ്ഞ് ലിസ്റ്റ് തയ്യാറാക്കി താത്ക്കാലികമായി മാറ്റി താമസിക്കുക തുടങ്ങിയ നിര്‍ദേശങ്ങളും യോഗത്തില്‍ ഉയര്‍ന്നു.

കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ജയശ്രീ എസ്. വാരിയര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date